പത്തനംതിട്ട: വിഷുമഹോത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം ഒരുങ്ങി. നാളെ പുലര്‍ച്ചെ 4 മുതല്‍ 7 വരെ ഭക്തര്‍ക്ക് സന്നിധാനത്ത് വിഷുക്കണി ദര്‍ശനത്തിന് അവരസമുണ്ട്. തന്ത്രി കണ്ഠര് രാജീവരരും മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയും ഭക്തര്‍ക്ക് വിഷുക്കൈ നീട്ടം നല്‍കും.
ഈവര്‍ഷം 15 നാണ് വിഷു മഹോത്സവം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഷുദര്‍ശനത്തിനായി എത്തുന്ന ഭക്തരില്‍ ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേപ്പോലെ ഇന്നാണ് വിഷുമഹോത്സവം എന്ന് കരുതി സന്നിധാനത്തേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹം തുടരുകയാണ്.
പ്രതികൂല കാലാവസ്ഥയും അവഗണിച്ചാണ് വിഷുദര്‍ശനത്തിനായി ശബരീശ സന്നിധിയിലേക്ക് ഭക്തര്‍ എത്തുന്നത്. മണ്ഡല മകരവിളക്ക് ഉത്സവക്കാലം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്നതും വിഷുമഹോത്സവത്തിനാണ്.
ഈവര്‍ഷം ഭക്തജനത്തിരക്ക് ഇന്നും നാളെയുമായി വിഭജിക്കുന്നതോടെ വിഷുക്കണിദര്‍ശനം കൂടുതല്‍ സുഗമമാകുമെന്നാണ് ദേവസ്വം അധികൃതരുടെ കണക്കുകൂട്ടല്‍. മലയാളികളായ അയ്യപ്പഭക്തരാകും വിഷുപ്പുലരിയില്‍ ദര്‍ശനത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും.
വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോര്‍ഡ് പമ്പയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ പോലീസുകാരേയും സേവനത്തിനായി വിവിധ ഇടങ്ങളില്‍ വിന്യസിക്കും. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നും പമ്പാ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
സന്നിധാനത്ത് വിഷു ഉത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഉണ്ണിയപ്പം, അരവണ പ്രസാദങ്ങള്‍ ആവശ്യാനുസരണം തയ്യാറാക്കിയിട്ടുണ്ടെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ പറഞ്ഞു.
വിഷുഉത്സവത്തിന്റെ ഭാഗമായി തന്ത്രിയുടെ കാര്‍മികത്വത്തില്‍ 19 വരെ എല്ലാദിവസവും സഹസ്രകലശാഭിഷേകം ഉണ്ടാകും. പതിവൂപൂജകള്ക്ക് പുറമേ കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ, ലക്ഷാര്‍ച്ചന എന്നിവയും ഈ ദിവസങ്ങളില്‍ നടക്കും. സന്നിധാനത്ത് നടക്കുന്ന ഭാഗവത സപ്താഹയജ്ഞം17ന ്അവഭൃഥസ്നാനത്തോടെ സമാപിക്കും. മുംബൈ-താനെ നാരായണ ഭക്തസംഘത്തിലെ കൃഷ്ണപ്രിയയാണ് യജ്ഞാചാര്യ. വിഷുമഹോത്സവം കഴിഞ്ഞ്19ന് രാത്രി ശബരിമലനട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: