തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ഗ്യാസ് ക്ഷാമത്തിനുകാരണം വിവിധട്രേഡു യൂണിയനുകളുടെ ഇരട്ടത്താപ്പും തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ നിസ്സംഗതയും. എന്നാല്‍ ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ പഴി മുഴുവനും കേന്ദ്രസര്‍ക്കാരിനും. കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനത്തിന്റെ ആവശ്യം കണക്കിലെടുത്ത് പാചകവാതകം നല്‍കുന്നില്ല എന്ന വാദമാണ് ബന്ധപ്പെട്ടവര്‍ നിരത്തുന്നത്.
പാചകവാതക വിതരണ മേഖലയില്‍ ദിനം പ്രതി ഉണ്ടാകുന്ന തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുപകരം വിതരണകമ്പനികളും ട്രേഡുയൂണിയനുകളും പരസ്പരം നടത്തുന്ന പഴിചാരലുകളാണ് മേഖയിലെ പ്രതിസന്ധിക്കു കാരണം. സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ പെട്ടെന്നു തീര്‍ക്കാവുന്ന തൊഴില്‍ പ്രശ്നങ്ങളെ ഈ മേഖലയില്‍ ഉള്ളൂ. കഴിഞ്ഞ ഓണക്കലത്തു തുടങ്ങിയ വിവിധ തൊഴില്‍ പ്രശ്നങ്ങള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പരിഹരിക്കാനായിട്ടില്ല.
ബോണസ് പ്രശ്നങ്ങളാണ് മുന്‍പന്തിയില്‍. തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ബോണസ് കൊടുക്കണമെന്ന് ഗ്യാസ് കമ്പനികള്‍ക്കും സിലിണ്ടര്‍ വിതരണം ഏറ്റെടുത്തിരിക്കുന്ന കരാറുകാര്‍ക്കും അറിയാം. ഓണത്തിനും മാസങ്ങള്‍ക്ക് മുമ്പ് ബോണസ് ചര്‍ച്ചകള്‍ നടക്കണം. എന്നാല്‍ ചര്‍ച്ചകള്‍ തുടങ്ങുന്നത് ഓണത്തിന് ഏതാനും ആഴ്ചകള്ക്കുമുമ്പുമാത്രമാണ്. സമ്മര്‍ദ്ദതന്ത്രത്തിന് മനപൂര്‍വ്വം അവസരം ഉണ്ടാക്കുന്നു എന്നാണ് ആക്ഷേപം.
ബോണസ് ചര്‍ച്ചയുടെ ആദ്യഘട്ടം അലസി പിരിയുകയാണ് പതിവ്. തുടര്‍ന്ന് സമരപ്രഖ്യാപനവും പണിമുടക്കും തുടങ്ങും. ഇതോടെ ഗ്യാസ് വിതരണം പാടെ നിലയ്ക്കും. ഓണം ആരംഭിക്കുന്നതിനും മുമ്പ് പ്രശ്നം പരിഹരിച്ച് വീണ്ടും വിതരണം തുടങ്ങും. എന്നാല്‍ അവശ്യക്കാര്‍ക്ക് വേണ്ടത്ര സിലിണ്ടറുകള്‍ ലഭിക്കില്ല എന്നതാണ് വാസ്തവം.
സിലിണ്ടര്‍ കയറ്റിയിറക്കുകാര് തുടങ്ങി ലോറിഡ്രൈവര്‍, ക്ലീനര്‍മാര്‍ വരെ ബോണസ് പണിമുടക്ക് നടത്താറുണ്ട്. പണിമുടക്കുകളെല്ലാം വെവ്വേറെ ആണെന്നു മാത്രം. നിലവിലെ ഗ്യാസ് ക്ഷാമത്തിനുകാരണം സിലിണ്ടര്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ കരാര്‍ പുതുക്കാത്തതാണ്. കരാര്‍ പുതുക്കേണ്ട നടപടിക്രമങ്ങള്‍ ജനുവരിയില്‍ ആരംഭിച്ച് മാര്‍ച്ചില്‍ അവസാനിപ്പിക്കണം. എന്നാല്‍ ലോറി ഉടമകളുമായുള്ള രഹസ്യധാരണ പ്രകാരമോ അല്ലെങ്കില്‍ തങ്ങളുടെ തീരുമാനം നടപ്പിലാക്കാന്‍ സാധിക്കാത്തതു കൊണ്ടോ പുതുക്കല്‍ നടപടികള്‍ ഇതുവരെയും നടന്നിട്ടില്ല.
അടിക്കടി ഉണ്ടാകുന്ന ലോറി സമരത്തെ തുടര്‍ന്ന് ബോട്ടിലിംഗ് പ്ലാന്റില്‍ നിന്നും സിലിണ്ടറുകള്‍ കൊണ്ടു പോകുന്നതിന് ഏജന്‍സികള്‍ക്ക് സ്വന്തമായി വാഹനം ഉപയോഗിക്കാം എന്ന നിര്‍ദ്ദേശം കമ്പനികള്‍ വച്ചു. ഇതനുസരിച്ച് ഏജന്‍സികള്‍ കരാറും നല്കി.
ഇതിനെ അട്ടിമറിക്കാനെന്നോണം നിലവിലെ ലോറി ഉടമകള്‍ നല്കിയ കരാര്‍ തുകയെക്കാള്‍ കുറഞ്ഞ നിരക്ക് നല്‍കുകയായിരുന്നു. ഗത്യന്തരമില്ലാതെ കമ്പനികള്‍ ലോറി ഉടമകള്‍ നല്കിയ കരാര്‍ അംഗീകരിച്ചു നല്കി. നിരക്ക് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരുമാസം പിന്നിട്ടപ്പോള്‍ വീണ്ടും സമരം തുടങ്ങി.
ഗ്യാസ് വിതരണ കമ്പനി കൊണ്ടു വന്ന നിര്‍ദ്ദേശം ലോറി ഉടമകള്‍ അട്ടിമറിച്ചതിനാലാണ് മാര്‍ച്ചില്‍ പുതുക്കേണ്ട കരാറുകള്‍ പുതുക്കാതെ കമ്പനികള്‍ പിന്നാക്കം പോയത്. മാര്‍ച്ചില്‍ കരാര്‍ കഴിഞ്ഞെങ്കിലും ഏപ്രില്‍ മാസത്തേയ്ക്കു കൂടി കരാര്‍ ദീര്‍ഘിപ്പിച്ചു നല്കി. നിരക്ക് പഴയതായതിനാല്‍ 140 ട്രക്കുകള്‍ ഒരുദിവസം വേണമെന്നിരിക്കെ 70 ആക്കി കുറച്ചു.
ഫലത്തില്‍ ഒരു ഏജന്‍സിക്ക് പത്ത് ദിവസം കൂടുമ്പോള്‍ ഒരു ലോഡ് സിലിണ്ടര്‍, അതായത് 309 സിലിണ്ടര്‍ മാത്രം. ഒരു ദിവസം കുറഞ്ഞത് 900 സിലിണ്ടറെങ്കിലും വിതരണം ചെയ്യേണ്ടിടത്താണ് 309 സിലിണ്ടര്‍ ലഭിക്കുന്നത്. അടിക്കടി ഉണ്ടാകുന്ന സമരങ്ങള്‍ കാരണം കേരളത്തിലെ ഗ്യാസ് വിതരണം ഇങ്ങനെയൊക്കെ മതി എന്നാണ് എണ്ണകമ്പനികളുടെ നിലപാട്. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലേതുപോലെയുള്ള പ്രശ്നങ്ങളൊന്നുമില്ല. തൊഴില്‍ പ്രശ്നങ്ങള്‍ യഥാസമയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ ഗ്യാസ് വിതരണത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: