ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രികളിലെയടക്കം കാരുണ്യ ഫാര്‍മസികളില്‍ നിന്നുള്ള മരുന്നു വിതരണം നിലച്ചതോടെ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുളളവര്‍ ദുരിതത്തില്‍. ഒരാഴ്ചയായി കെഎംസിയില്‍ നിന്നും മരുന്നു ലഭിക്കാത്തതാണ് ഇതിന് കാരണം.
കാന്‍സര്‍ രോഗികള്‍ക്കുളള ലെനാലിഡോമെയ്ഡ്, വൃക്ക രോഗികള്‍ക്കുളള റ്റാക്കോളിനെസ് തുടങ്ങിയ വിലപിടിപ്പുളള ഇരുപത്തിയഞ്ചിലധികം ഇനത്തില്‍പ്പെട്ട മരുന്നുകള്‍ കിട്ടാതായതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ പോലും പുറത്തെ ഫാര്‍മസികളില്‍ നിന്നും വന്‍വിലകൊടുത്ത് മരുന്നു വാങ്ങേണ്ട ഗതികേടിലാണ്.
സര്‍ക്കാരിന്റെ കാരുണ്യ വെല്‍ഫയര്‍, കാന്‍സര്‍ സുരക്ഷ, സുഹൃദയം, താലോലം പദ്ധതികള്‍ പ്രകാരം രോഗികള്‍ക്ക് ചികിത്സ തികച്ചും സൗജന്യമാണ്. എന്നാല്‍ വയറിളക്കം, ഛര്‍ദ്ദി, പകര്‍ച്ചപനി എന്നിവയ്ക്കുളള മരുന്നുകള്‍ പോലും കാരുണ്യ ഫാര്‍മസിയില്‍ കിട്ടാക്കനിയായി മാറി.
എന്നാല്‍ കഴിഞ്ഞ 20ന് കണക്കെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ കെഎംസിയുമായി ബന്ധപ്പെട്ട വെയര്‍ഹൗസുകള്‍ പൂട്ടിയിട്ടിരിക്കുന്നതാണ് കാരുണ്യ ഫാര്‍മസിയില്‍ മരുന്നിന്റെ ലഭ്യത കുറഞ്ഞതെന്ന് പറയപ്പെടുന്നു. കണക്കെടുപ്പുമായി ബന്ധപ്പെട്ടാണ് വെയര്‍ഹൗസുകള്‍ പൂട്ടിയത്.
എന്നാല്‍ കണക്കെടുപ്പു പൂര്‍ത്തിയായിട്ടും ഇത് തുറന്ന് പ്രവര്ത്തനമാരംഭിക്കാത്തതും കാരുണ്യ ഫാര്‍മസികളില്‍ മരുന്നെത്തിക്കാത്തതും മനുഷ്യാവകാശ ലംഘനമായി ചൂണ്ടികാണിക്കപ്പെടുന്നു.
തിരുവനന്തപുരത്തെ വെയര്‍ ഹൗസില്‍ പതിനേഴുലക്ഷം രൂപയുടെയും കോഴിക്കോട് വെയര്‍ഹൗസില്‍ പതിനാലുലക്ഷം രൂപയുടെയും മരുന്നാണ് കെട്ടിക്കിടന്ന് കാലാവധി കഴിഞ്ഞ് നശിച്ചത്.
ഇതേ തുടര്‍ന്ന് നിര്‍ധനരായ അനേകം രോഗികളാണ് ദുരിതത്തിലായത്. മരുന്ന് ലഭ്യമല്ലാത്തതിനാല്‍ കാരുണ്യഫാര്‍മസിയില്‍ മരുന്നു വാങ്ങുവാനെത്തുന്ന രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ ദിനംപ്രതി വാക്കേറ്റവും സംഘര്‍ഷവും പതിവായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: