അക്കാലത്ത് വിദര്‍ഭ രാജാവായ ഭോജന് തന്റെ സഹോദരിയായ ഇന്ദുമതിക്ക് സ്വയംവരം നിശ്ചയിച്ചിരിക്കുന്നതിനായി അദ്ദേഹം ഒരു ദൂതനെ രഘുവിന്റെ സമീപത്തേക്കയച്ചു. പുത്രന് വിവാഹത്തിനുളള കാലമായെന്നും; വിദര്ഭരാജാവുമായുളള ബന്ധം അഭികാമ്യമാണെന്നും കരുതി രഘുപുത്രനെ സൈന്യ സമേതം വിദര്ഭയിലേക്കയച്ചു. സ്വയംവരാനന്തരം പലപ്പോഴും ഉണ്ടാകാറുളള യുദ്ധത്തെകൂടി കരുതിയിട്ടാണ് സൈന്യത്തെ കൂടെ അയച്ചത്.
അജനും പരിവാരങ്ങളും കുറെ ദൂരം സഞ്ചരിച്ച് നര്‍മ്മദാതീരത്തെത്തി. അദ്ദേഹവും സൈന്യവുംയാത്ര കൊണ്ട് വളരെ തളര്‍ന്നിരുന്നു. കുളിര്‍ക്കാറ്റില്‍ ആടിയുലയുന്ന തഴച്ചു നില്ക്കുന്ന ഉങ്ങുമരങ്ങളോടുകൂടിയ നര്‍മ്മദയുടെ തീരത്ത് അദ്ദേഹവും സൈന്യങ്ങളും പാളയമടിച്ചു. ആല് മരങ്ങളുടെ ചുവട്ടിലുരുന്ന് സുഗന്ധവാഹിയായ മന്ദമാരുതനേറ്റ് കുറെ നേരം വിശ്രമിച്ചു. ആ സമയത്ത് വെളളം ഉഗ്രമായി തള്ളിത്തെറിപ്പിച്ചുകൊണ്ട് ഒരു വലിയ കാട്ടാന ആറ്റില്‍നിന്നും പൊങ്ങി വന്നു.
തെരു തെരേ ചുരുട്ടിയും നിവര്‍ത്തിയും കൊണ്ടിരുന്ന തുമ്പിക്കൈകൊണ്ട് വലിയ ഓളങ്ങളെ തളളി നീക്കിക്കൊണ്ട് ആനപ്പന്തിയില്‍ ചട്ടം പഠിപ്പിക്കാന്‍ തടഞ്ഞിട്ട ആന അതിന്റെ അഴികള്‍ പിടിച്ചു വലിച്ചു പറിച്ചു കളയുവാന്‍ ശ്രമിക്കുന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട,് ആ ആന കരയിലേക്കു കയറി. ജലക്രീഡ കൊണ്ട് അവന്റെ കവിള്‍ത്തടത്തിലെ മദജലം മാഞ്ഞിരുന്നു എങ്കിലും രാജസൈന്യത്തിലുണ്ടായിരുന്ന ആനകളെകണ്ടപ്പോള് അത് വീണ്ടു പൊട്ടിയോലിച്ചു. കൂട്ടത്തില്‍ കൂടാതെ ഒറ്റക്കു നടക്കുന്ന ചില കുറുമ്പനാനകളുണ്ട്.
അവ കൂടുതല്‍ ഭയങ്കരന്മാരും മറ്റാനകളെ കണ്ടാല്‍ പൊറുക്കാത്തവയുമാണ്. ഏഴിലമ്പാലച്ചാറു പോലെ സഹിക്കാന്‍ പറ്റാത്ത കടുത്ത മണമുളള അവന്റെ മദനീര് മണത്തപ്പോള്‍ സേനാ വിഭാഗലുണ്ടായിരുന്ന ആനകളെ ഇളക്കി മറിച്ചു. പാപ്പാന്മാര് കിണഞ്ഞു ശ്രമിച്ചിട്ടും അടക്കാന്‍ കഴിയാത്ത സൈന്യത്തിലെ ആനകള്‍ അങ്ങിങ്ങ് ചിതറിയോടി അങ്ങിനെ രാജസൈന്യം ശിഥിലമാകുമെന്ന മട്ടായി. എന്നാല്‍ കാട്ടാനയെ നിഗ്രഹിച്ച് മറ്റാനകളെ നിയന്ത്രിക്കാമെന്നു വച്ചാല്‍ അതിനു നിവര്‍ത്തിയില്ലാതായി.
കാരണം ശ്രീവേണമെന്നുളളവര് യുദ്ധത്തിലൊഴികെ ആനയെകൊല്ലാന് പാടില്ല എന്ന് പഠിച്ചറിഞ്ഞ രാജകുമാരന് പാഞ്ഞണയുന്ന അവനെ പിന്തിരിപ്പിക്കുവാനായി മുനയില്ലാത്ത മൊട്ടമ്പ്വില്ലേറെ വലിക്കാതെ മസ്തകത്തിലേക്ക് എയ്തു കൊളളിക്കുകയെ നിര്‍വാഹമുണ്ടായിരുന്നുളളൂ. അദ്ദേഹം അപ്രകാരം പ്രവര്‍ത്തിച്ചപ്പോള്‍ അത്ഭുതമെന്നല്ലാതെന്തുപറയട്ടെ; ആനവടിവുവെടിഞ്ഞ് ഒരു ഗന്ധര്‍വ്വന്റെ രൂപമെടുത്തു രാജാവിന്റെ മുമ്പില്‍ വന്നു നിന്നു. തന്റെ വൈഭവംകൊണ്ടുണ്ടായ കല്പക വൃക്ഷപ്പൂക്കള് രാജാവിന്റെ മേല്വര്ഷിച്ച ശേഷം അദ്ദേഹം തന്റെ കഥ വിവരിക്കാന്‍ തുടങ്ങി.
”രാജാവേ ഞാന്‍ ഗന്ധര്‍വ്വ രാജാവായ പ്രിയദര്‍ശന്റെ പുത്രന് പ്രിയംവദനാണ്. ഒരിക്കല്‍ മാതംഗ മഹര്‍ഷിയോട് ഞാന്‍ കുറച്ച് ഗര്‍വ്വോടെ പെരുമാറി. അതില്‍ കുപിതനായ മഹര്‍ഷിയുടെ ശാപമേറ്റാണ് ഞാന്‍ ആനയായി തീര്‍ന്നത്. പിന്നീട് വിനയത്തോടെ ഞാന്‍ അപേക്ഷിച്ചപ്പോള്‍ മനസ്സലിഞ്ഞ അദ്ദേഹം ”ഇക്ഷ്വാകു വംശത്തില്‍ ജനിച്ച അജന്റെ അമ്പ് നിന്റെ മസ്തകത്തില്‍ ഏല്ക്കുന്നതെപ്പോഴോ അപ്പോള്‍ നിനക്ക് ശാപമോക്ഷം ലഭിച്ച് നിന്റെ പഴയ രൂപം കൈവരും”എന്ന് അരുളി ചെയ്ത് എന്നെ അനുഗ്രഹിച്ചു.
അങ്ങിനെ ആനയായി തീര്‍ന്ന ഞാന്‍ അന്നുമുതല്‍ അങ്ങയുടെ വരവും കാത്തിരിക്കുകയായിരുന്നു. ഇന്ന് അങ്ങ് എന്നെ ശാപത്തില്‍ നിന്നും മോചിപ്പിച്ചു. ഉപകാരത്തിന് പകരം ചെയ്യാന്‍ കഴിവില്ലാത്തവര്‍ ജീവിച്ചിരിക്കുന്നതിനെക്കാള്‍ നല്ലത് മരിക്കുകയാണെന്നാണ് ആപ്ത വാക്യം. അതുകൊണ്ട് മിത്രമേ, താങ്കള്‍ പ്രയോഗിക്കാനും പിന്‍വലിക്കാനും വേറെ വേറെ മന്ത്രങ്ങളോടു കൂടിയ സമ്മോഹനം എന്നു പേരായ ഗാന്ധര്വ്വാസ്ത്രത്തെ എന്നില്‍ നിന്നും സ്വീകരിച്ചാലും.
ഇതുണ്ടായാല്‍ പ്രയോക്താവിന് ശത്രുവിനെ കൊല്ലാതെ തന്നെ വിജയം കൈവരിക്കാന്‍ കഴിയും. അന്യനില്‍ നിന്നും അതും അങ്ങോട്ടാക്രമിച്ച ഒരാളില്‍ നിന്നും ഒരു സമ്മാനം വാങ്ങേണ്ടതില് അങ്ങേക്ക് ലജ്ജ തോന്നേണ്ടതില്ല. അങ്ങ് എന്റെ നേര്‍ക്ക് അമ്പെയ്യുമ്പോള്‍ പോലും ദയ മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട് അപേക്ഷ ചെയ്യുന്ന എന്റെ നേരെ താങ്കള്‍ നിഷേധ രൂപമായ നിര്‍ഭയത പ്രയോഗിക്കരുത്.
ഗന്ധര്‍വ്വന്റെ അപേക്ഷയനുസരിച്ച് അജന് അസ്ത്രമന്ത്രം ഗ്രഹിച്ചു അതിനുശേഷം പ്രിയംവദന്‍ അജനോട് യാത്ര പറഞ്ഞ് ചൈത്രരഥ പ്രദേശങ്ങളെ ലക്ഷ്യമാക്കി പ്രയാണം ചെയ്തു.
… തുടരും
ആര്.സി. പുന്നയ്ക്കാത്ത്, തോളൂര്‍, തൃശ്ശൂര്‍. ഫോണ്‍: 9446969537
പ്രതികരിക്കാൻ ഇവിടെ എഴുതുക: