മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് മാഡ്രിഡ് ഡെര്‍ബി. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് റയല്‍ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും. അത്ലറ്റിക്കോയുടെ തട്ടകത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം.
പോയവര്‍ഷം കലാശക്കളിയില്‍ മല്ലിട്ടത് ഇതേ ടീമുകള്‍ തന്നെയായിരുന്നു. അന്ന് ആധികാരിക ജയത്തോടെ റയല്‍ പത്താം കിരീടം ചൂടുകയും ചെയ്തു. എന്നാല്‍ അതിനുശേഷം നാട്ടങ്കത്തിന്റെ ചിത്രമേ മാറിമറിഞ്ഞു. ആറു കളികളില്‍ ഒന്നില്‍പ്പോലും റയലിന് അത്ലറ്റിക്കോയെ കീഴടക്കാനായില്ല.ആഗസ്റ്റില്‍ 1-0ന് റയലിനെ തോല്‍പ്പിച്ച (അഗ്രഗേറ്റ് 2-1) അത്ലറ്റിക്കോ സ്പാനിഷ് സൂപ്പര്‍ കപ്പ് പിടിച്ചെടുത്തു.
ലാ ലീഗയിലെ ഹോം മത്സരത്തിലും 2-1 എന്ന സ്കോറിന് അയല്‍ക്കാരോട് റയല്‍ മുട്ടുകുത്തി. സ്പാനിഷ് കിങ്സ് കപ്പ് മുഖാമുഖത്തിലും ജയം അത്ലറ്റിക്കോയ്ക്ക് ഒപ്പംനിന്നു. ലീഗിലെ അവസാന നേര്‍പ്പോരില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് റയലിനെ അത്ലറ്റിക്കോ കശക്കിയെറിഞ്ഞത്. അതിനാല്‍ത്തന്നെ ഇനിയൊരു തോല്‍വി റയലിനു താങ്ങാനാവില്ല. ലീഗില്‍ അടുത്തിടെ അത്ലറ്റിക്കോ അത്ര ഫോമിലല്ല.
അതു മുതലാക്കുകയാവും റയലിന്റെ ഉന്നം. ഗാരെത് ബെയ്ലിന്റെ തിരിച്ചുവരവ് റയലിന് ഊര്ജ്ജമേകുമെന്നത് നിസ്തര്‍ക്കം. ടോണി ക്രൂസും ജെയിംസ് റോഡിഗ്രസും മിഡ്ഫീല്‍ഡില്‍ ശക്തിപകരാനുണ്ടാവും. എങ്കിലും തുറുപ്പുചീട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്‍ തന്നെയാവും ഏവരുടെയും കണ്ണ്.
മറുവശത്ത് സ്ട്രൈക്കര്‍ മരിയോ മാന്‍സുകിച്ചിന്റെ പരിക്ക് അത്ലറ്റിക്കോയുടെ തലവേദനയേറ്റുന്നു. അന്റോണിയോ ഗ്രിസ്മാനും ഫെര്‍ണാണ്ടോ ടോറസുമൊക്കെ ആ കുറവ് പരിഹരിക്കുമെന്നാണ് സിമിയോണിയുടെ സംഘത്തിന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: