ന്യൂദല്‍ഹി: ന്യായാധിപ നിയമനത്തിലെ കൊളീജിയം സമ്പ്രദായം അവസാനിപ്പിച്ച് ദേശീയ ന്യായാധിപ നിയമന കമ്മീഷന് രൂപീകരിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. 99-ാമത് ഭരണഘടനാ ഭേദഗതി നിയമവും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ന്യായാധിപ നിയമന രീതിക്കാണ് ഇതോടെ അന്ത്യമായത്.
നിയമസെക്രട്ടറി കുസുംജിത് സിദ്ദുവാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. വിജ്ഞാപനം പുറത്തിറക്കും മുമ്പ് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്തിയുടെ ഉപദേശവും കേന്ദ്രനിയമമന്ത്രാലയം തേടിയിരുന്നു.
പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആറംഗങ്ങളുള്ള ന്യായാധിപ നിയമന കമ്മീഷനാകും ഇനി മുതല്‍ സുപ്രീംകോടതിയിലേയും രാജ്യത്തെ ഹൈക്കോടതികളിലേയും ന്യായാധിപരെ തെരഞ്ഞെടുക്കുന്നത്.
ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിലെ മുതിര്‍ന്ന രണ്ടു ജഡ്ജിമാര്‍, കേന്ദ്രനിയമമന്ത്രി എന്നിവരെക്കൂടാതെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതി തെരഞ്ഞെടുക്കുന്ന രണ്ട് പ്രമുഖ വ്യക്തികള്‍ എന്നിവരാകും സമിതിയിലെ അംഗങ്ങള്‍. ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവാകും തെരഞ്ഞെടുക്കല്‍ സമിതിയില്‍ ഉള്‍പ്പെടുക.
ആറംഗ സമിതിയിലെ രണ്ടു പേരെ ഉടന്‍ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി പ്രധാനമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും ചീഫ് ജസ്റ്റിസിനേയും യോഗം ചേരാനായി നിയമന്ത്രാലയം അഭ്യര്‍ത്ഥിക്കും. ന്യായാധിപ നിയമന കമ്മീഷന് നിയമനം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് വിജ്ഞാപനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയിരിക്കുന്നത്. കേസ് ഏപ്രില്‍ 15ന് ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: