പാലക്കാട്: രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് പേര് മരിച്ചു. ചിറ്റൂരിനടുത്ത് മുതലമടയില്‍ നിയന്ത്രണംവിട്ട മിനിലോറി എതിരേ വന്ന ലോറിയിലിടിച്ച് ഡ്രൈവറും ആലത്തൂര്‍-പഴയന്നൂര്‍ റോഡില്‍ കല്ലേപ്പാടം ചന്തപ്പുരയ്ക്കുസമീപം നിയന്ത്രണംവിട്ട ബൈക്ക് കലുങ്കില്‍ ഇടിച്ച് യുവാവും മരിച്ചു.
മുതലമട ചുള്ളിയാര്‍മേട് വളവിലുണ്ടായ അപകടത്തില്‍ മിനിലോറി ഡ്രൈവര്‍ പഴനി ഒട്ടംച്ചത്രം കാളിമുത്തുവിന്റെ മകന് ഇളയരാജ് (23) സംഭവസ്ഥലത്തു തന്നെ മരിച്ചത്. ക്ലീനര്‍ ഒട്ടന്‍ച്ചത്രം വിരുപ്പാച്ചി വേലുമണിയുടെ മകന് ജഗദീശിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 3.15ന് വലിയച്ചള്ള വളവു റോഡിലായിരുന്നു അപകടം. ചിറ്റൂരില്‍നിന്നും ഫയര്‍ഫോഴ്സ് ജീവനക്കാരെത്തി കാബിന് വെട്ടിപൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
കല്ലേപ്പാടം ചന്തപ്പുരയ്ക്കുസമീപമുണ്ടായ അപകടത്തില്‍ പുതുക്കോട് പുത്തിരിപ്പാടം വേലായുധന്റെ മകന് മുകുന്ദന് (30)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തിനായിരുന്നു അപകടം. ബൈക്കില്‍ കൂടെ യാത്ര ചെയ്തിരുന്ന പുത്തിരിപ്പാടം സജീഷിന് (30) ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: