ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുളള സേവനദാതാക്കളുടെ നീക്കവുമായി സഹകരിക്കുന്നതില്‍ നിന്ന് ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ് കാര്‍ട്ട് പിന്മാറി. ഇതുമായി ബന്ധപ്പെട്ട് എയര്‍ടെല്ലുമായി ഒപ്പിട്ട കരാറുമായി മുന്നോട്ടു പോകില്ലെന്ന് ഫ്ലിപ്പ് കാര്‍ട്ട് വ്യക്തമാക്കി.
ഇന്റര്‍നെറ്റ് സമത്വം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ട്രായിക്ക് രണ്ടുലക്ഷത്തിലധികം ഇമെയിലുകളാണ് ഇതുവരെ ലഭിച്ചത്. നിലവില്‍ ഇന്റര്‍നെറ്റിലെ ഡാറ്റ ഉപയോഗത്തിനു മാത്രമാണ് ഉപഭോക്താക്കള്‍ സേവനദാതാക്കള്‍ക്ക് പണം നല്‍കുന്നത്.
ഒരു വെബ്സൈറ്റ് സന്ദര്‍ശിക്കാനോ, അതിലെ സേവനങ്ങള്‍ ഉപയോഗിക്കാനോ ഉപഭോക്താക്കള്‍ പ്രത്യേകം പണം നല്‍കേണ്ടതില്ല.
ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നയം നടപ്പായാല്‍ ഓരോ വെബ്സൈറ്റും സന്ദര്‍ശിക്കുന്നതിനും ആ വെബ്സൈറ്റ് വഴി വേഗതയേറിയ സേവനങ്ങള്‍ ലഭിക്കുന്നതിനും സേവനദാതാക്കള്‍ക്ക് പണം നല്‍കേണ്ടി വരും.
ഡിടിഎച്ച് വഴി ചില ചാനലുകള്‍ കിട്ടാന്‍ പ്രത്യേകം റീചാര്‍ജ് ചെയ്യണം എന്നതു പോലെ ഫേസ് ബുക്ക് കിട്ടാന്‍ പ്രത്യേക ഫേസ്ബുക്ക് പാക്കേജ് റീച്ചാര്‍ജ് ചെയ്യണം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വെബ് ലോകത്ത് ഉയരുന്നത്.
പ്രതിഷേധം ശക്തമായതോടെയാണ്, എയര്‍ടെല്ലുമായി ഒപ്പിട്ട സീറോ പ്ലാനില്‍ നിന്ന് ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ് കാര്‍ട്ട് പിന്മാറി.
ചെറുകിട ആപ് ഡെവലപേഴ്സിനു വരെ ഭീഷണിയായ ഈ നീക്കവുമായി സഹകരിക്കില്ലെന്നും ഇന്റര്‍നെറ്റ് സമത്വത്തിനു വേണ്ടിയാണ് നിലകൊളളുന്നതെന്നും ഫ്ലിപ്പ് കാര്‍ട്ട് സിഇഒ സച്ചിന് ബന്‍സല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം, ഈ നീക്കത്തെക്കുറിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ ട്രായ് തുടങ്ങിയ ഓണ്‍ലൈന്‍ ഫോറത്തില്‍ പ്രതിഷേധവുമായി എത്തിയ ഇമെയിലുകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു.
പ്രതിഷേധവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഫര്ഹാന് അക്തറുള്‍പ്പടെ ഒട്ടേറെ ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: