നടക്കാനിരിക്കുന്ന വിവാഹത്തിന്റെ സന്തോഷത്തിലും ഉത്സാഹത്തിലും അബിയുടെ വീട് മുങ്ങിയിരുന്നു. ആ വീട്ടില്‍ വെച്ച് നടക്കുന്ന ആദ്യ വിവാഹമായിരുന്നു അബിയുടേത്. ദിവസത്തിലെ 24 മണിക്കൂര്‍ ഒന്നിനും തികഞ്ഞിരുന്നില്ല.
‘രണ്ടാഴ്ച കഴിഞ്ഞാല്‍ അബിയുടെ കല്യാണമായി. നൂറ്കൂട്ടം പണികളുണ്ട് ഇനിയും ചെയ്ത് തീര്‍ക്കാന്‍’.
അമ്മയുടെ അച്ഛനോടുള്ള വേവലാതി കേട്ടുകൊണ്ടാണ് അബി വീട്ടിലേക്ക് കയറിവന്നത്. വിവാഹത്തിനവന്‍ ഗള്‍ഫില്‍ നിന്ന് ലീവെടുത്ത് വന്നതാണ്. വിവാഹം കഴിക്കുന്ന തനിക്കുപോലുമില്ലാത്ത വേവലാതി അമ്മയ്ക്കുണ്ടെന്ന് അറിഞ്ഞപ്പോള്‍ അബിക്ക് അത്ഭുതവും ഒപ്പം ആകാംക്ഷയും തോന്നി.
വിവാഹം നിശ്ചയിച്ചുറപ്പിച്ചതിന് ശേഷം ഫോണില്‍ ലേഖയോട് പതതവണ സംസാരിച്ചിട്ടുണ്ടെങ്കിലും മനസ്സിനുള്ളിലെവിടെയോ നേര്‍ത്തൊരു വേവലാതി ബാക്കിനിന്നു. പെണ്ണ് കാണല്‍ ചടങ്ങെന്ന ആദ്യകാഴ്ചയില്‍ തന്നെ അവളെ ഇഷ്ടമായിരുന്നു. പിന്നീടൊന്നും ആലോചിച്ചില്ല. ജോലി, വിദ്യാഭ്യാസം, ലേഖയുടെ കുടുംബം, വീട്, മനസ്സിനിണങ്ങിയ പെണ്‍കുട്ടിയും അബിയുടെ സ്വപ്നങ്ങളത്രയും പൂത്തുലഞ്ഞിരുന്നു.
സദാ വാചാലനായിരുന്ന അബിയ്ക്ക് സുഹൃത്തുക്കളേറെയുണ്ട്. എങ്കിലും തന്റെ ഏറ്റവുമടുത്തതെന്ന് അബി കരുതുന്ന സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലേഖയെ വിവാഹത്തിന് മുമ്പ് നേരിട്ട് കാണാന്‍ വേണ്ടി പോകാന്‍ നിശ്ചയിച്ചത്. ടൗണിലെ ഐസ്ക്രീം പാര്‍ലറില്‍ വെറുതെയൊരു കൂടിക്കാഴ്ച, അത്രമാത്രം. പക്ഷേ, തിരിച്ചുവരാന്‍ സമയം ഇത്രയും വൈകുമെന്ന് അബി കരുതിയിരുന്നില്ല. സംസാരത്തിന് പരിധി നിശ്ചയിക്കാന്‍ കഴിഞ്ഞില്ല. ലേഖയോടൊപ്പമുള്ള അവളുടെ സുഹൃത്തായിരുന്നു സംസാരം ഏറെ നീട്ടിയത്. എന്നാല്‍ അത്യാവശ്യത്തിനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
അസ്തമയസൂര്യന് അവസാന യാത്രയും പറഞ്ഞിരുന്നു. വിട്ടിലെത്താനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ. ബൈക്കിന്റെ വേഗം കൂടുകയാണോ എന്ന് പലപ്പോഴും സംശയിച്ചു. ഇതിനിടെ മൊബൈലില്‍ സുഹൃത്തിന്റെ വിളി പല തവണ വന്നു. ചാറ്റല്‍മഴയില്‍ വിട്ടിലെത്താനുള്ള ധൃതിയില്‍ ‘നിങ്ങളുടെ കസ്റ്റമര്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന’ കോളുകളായി അവയൊക്കെ അവസാനിപ്പിക്കുകയായിരുന്നു.
അബിക്കെന്നല്ല, ആര്‍ക്കുമറിയില്ല ദൈവദൂതന്റെ മന്ദഹസിച്ചുള്ള വരവ് ഏത് രൂപത്തിലും നേരത്തുമായിരിക്കുമെന്ന്. ചാറ്റല്‍ മഴയില്‍ ചീറിപ്പായുന്ന കാറിന്റെ രൂപത്തിലായിരുന്നു അപ്പോള്‍ ദൈവദൂതന്റെ വരവ്…. ചിതറിയ ശരീരത്തില്‍ നിന്ന് റോഡില്‍ വാര്‍ന്നൊഴുകിയ ചോര ചാറ്റല്‍ മഴവെള്ളത്തില്‍ അലിഞ്ഞൊഴുകി. പിടഞ്ഞ് തീര്‍ന്ന് അവസാന ചലനവും നിലച്ച അബിയുടെ ജീവനുമായി മരണദൂതന് ഇതിനിടെ അപ്രത്യക്ഷനാകുകയും ചെയ്തു. കാത്തിരിപ്പിന്റെ അസഹ്യതയും മൂര്‍ച്ഛയും ദൈവദൂതനറിയില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: