എന്റെ വീട് വെങ്ങോല എന്ന കുഗ്രാമത്തിലാണ്. പരിഷ്കാരം തൊട്ടുതീണ്ടാത്ത തികഞ്ഞ ഗ്രാമീണ സംസ്കാരമുള്ള ഒരു നാടായിരുന്നു അന്ന് വെങ്ങോല. എന്റെ കൂട്ടുകാര്‍ കസിന്‍സ് ആയിരുന്നു. വലിയമ്മയുടെയും ചെറിയമ്മയുടെയും മക്കള്‍. ഓണം എന്നാല്‍ ഞങ്ങള്‍ക്ക് ഓണക്കോടിയായിരുന്നില്ല, പൂപറിക്കലും പൂക്കളം തയ്യാറാക്കലും പൂവിടലും ആയിരുന്നു.
ഓണസദ്യപോലും രണ്ടാംസ്ഥാനത്തായിരുന്നു. അതുപോലെ വിഷു എന്നാല്‍ ഞങ്ങള്‍ക്ക് വിഷുക്കൈനീട്ടമായിരുന്നില്ല, വിഷുക്കണിയായിരുന്നു. വിഷുവിന്റെ തലേദിവസം ഞങ്ങള്‍ക്ക് വലിയ ഉത്സാഹത്തിമിര്‍പ്പായിരിക്കും. പടക്കം ശേഖരിക്കാനല്ല. അന്ന് പടക്കം അത് മാലപ്പടക്കവും ഓലപ്പടക്കവും മാത്രമേ കുട്ടികള്‍ക്ക് അനുവദനീയമായിരുന്നുള്ളൂ.
വിഷുക്കണി എന്നാല്‍ കൊന്നപ്പൂ ആണ് ജനങ്ങള്‍ക്ക്. പക്ഷെ എന്റെ വീട്ടില്‍ കൊന്നയുണ്ടെങ്കിലും സുഗതകുമാരിയുടെ കവിതയിലെപ്പോലെ അവള് കള്ളിക്കൊന്നയായിരുന്നു- നേരത്തെ പൂക്കുന്നതിലല്ല, വിഷു കഴിയാന്‍ കാത്തുനില്ക്കും പൂക്കുന്നതിന് എന്നതിനാല്‍. വലിയമ്മയുടെ വീട്ടിലും ചെറിയമ്മയുടെ വീട്ടിലും കൊന്നമരങ്ങള്‍ ഇല്ല. ഇന്ന് കൊന്നപ്പൂക്കള്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങാം. പക്ഷെ അന്ന് കൊന്നപ്പൂക്കള്‍ വില ലഭിക്കുന്ന ഉല്‍പ്പന്നമായിരുന്നില്ല. ഞങ്ങള്‍ കസിന്‍സ് കൊന്നപ്പൂവിന് ആശ്രയിച്ചിരുന്നത് വട്ടയ്ക്കാട്ടെ രാമന്‍കുട്ടിയുടെ വീട്ടിലെ കൊന്നയെയായിരുന്നു.
ഞങ്ങള്‍ പോയി രാമന്‍കുട്ടിയോട് അനുവാദം വാങ്ങിയശേഷം കൊന്നപ്പൂ പറിയ്ക്കും. കയറാന്‍ പറ്റിയ മരമല്ല കൊന്ന. അതുകൊണ്ട് വലിയ തോട്ടിയുണ്ടാക്കി മരച്ചില്ലകള്‍ ചായ്ച്ച് പൂപൊട്ടിക്കണം. കൊന്നപ്പൂക്കുല മാത്രമേ കണിവയ്ക്കുകയുള്ളൂ. അതിനാല്‍ പൂക്കള്‍ തല്ലി താഴെ ഇടാനും സാധ്യമല്ല. ഞങ്ങള്‍ ഒന്നിച്ച് ഒരാള്‍ കൊന്നക്കൊമ്പ് ചായ്ച്ച് കൊണ്ടുവരുമ്പോള്‍ മറ്റുള്ളവര്‍ കുലകള്‍ പൊട്ടിച്ചെടുക്കും.
ആവശ്യത്തിന് പൂക്കള്‍ കിട്ടിയാലുള്ള ‘ത്രില്‍’ പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. വെങ്ങോലയില്‍ കണിക്ക് ചക്കയും പൈനാപ്പിളും മറ്റും വച്ചിരുന്നില്ല. ഒരു ഉരുളിയില്‍ ഉണക്കലരി ഇട്ടശേഷം അതില്‍ കണിവെള്ളരിക്ക വയ്ക്കും. അന്ന് ഞങ്ങളുടെ ഒരുപ്പൂവയലില്‍ വെള്ളരി, മത്തന്‍, കുമ്പളം, പാവല്‍, പടവലങ്ങ മുതലായവ നടും. വെള്ളരിക്കാ മൂക്കുമ്പോള്‍ പറിച്ച്, വാഴനാരുകൊണ്ട് കുരുക്കുണ്ടാക്കിക്കെട്ടി തട്ടിന്‍പുറത്ത് സ്ഥാപിച്ചിരിക്കുന്ന നീണ്ട മുളങ്കൊമ്പില്‍ കെട്ടിത്തൂക്കുകയായിരുന്നു പതിവ്.
വിഷുവിന് ഇതില്‍ ഏറ്റവും സുന്ദരനായ-അതായത് സ്വര്‍ണനിറമുള്ള വെള്ളരിക്ക എടുക്കും. അത് ഉരുളിയില്‍വയ്ക്കും. കസവുള്ള നേരിയത് ഞൊറിഞ്ഞ് വിശറിരൂപത്തിലാക്കിയശേഷം വിരിഞ്ഞ രൂപത്തില്‍ കിണ്ടിയില്‍വയ്ക്കും. അതിനെ കൊന്നപ്പൂകൊണ്ട് അലങ്കരിക്കും. അതിന് മുമ്പില്‍ ഒരു നാളികേരം രണ്ടായി പൊട്ടിച്ച്, ഓരോന്നിലും അരിനിറച്ച ചെറിയ കിഴികള്‍ ഉണ്ടാക്കിവയ്ക്കും. തുടര്‍ന്ന് അതില്‍ വെളിച്ചെണ്ണ ഒഴിക്കും.
വെളുപ്പാന്‍കാലത്ത് കോഴികൂവുന്നതുകേട്ടാല്‍ അമ്മ കണികൊളുത്തും- അതായത് നാളികേരമുറിയിലുള്ള കിഴി. ആ ഉരുളി പൂജാമുറിയിലായിരിക്കും വയ്ക്കുക. പൂജാമുറിയിലെ വിളക്കുകളും കൊളുത്തിയിരിക്കും. അതിനുശേഷം അമ്മ വന്ന് എന്റെ കണ്ണുപൊത്തി കൂട്ടിക്കൊണ്ടുപോയി, കണിയുടെ മുന്പില് എത്തുമ്പോള്‍ കണ്ണ് തുറക്കും. അപ്പോള്‍ കത്തിനില്‍ക്കുന്ന കണിവിളക്കും പൂജാമുറിയിലെ വിളക്കും ചന്ദനത്തിരിയുടെ സുഗന്ധവും എല്ലാംകൂടി ഒരു പ്രത്യേക അനുഭൂതി തന്നിരുന്നു.
അതിനുശേഷമാണ് വിഷുക്കൈനീട്ടം. ഞങ്ങള്‍ വിഷുക്കൈനീട്ടത്തിന് പ്രാധാന്യം നല്‍കിയിരുന്നില്ല. കാരണം കുട്ടികള്‍ക്ക് പൈസ ചെലവാക്കാന്‍ മിഠായിക്കടകളും മറ്റും ഇല്ലായിരുന്നു. അന്ന് തിരുവിതാംകൂറില്‍ ചക്രമായിരുന്നു നാണയം. വിഷുക്കൈനീട്ടം ഒരു പണം- അതായത് നാലുചക്രം. പക്ഷെ അതിനുശേഷമുള്ള സദ്യക്ക് കാത്തിരിക്കും. അന്ന് ദൂരെയുള്ള പാടങ്ങള്‍ പാട്ടത്തിന് നല്‍കിയിരുന്ന കുടിയാന്മാര് കാഴ്ചക്കുലകളുമായി വരും.
അവര്‍ക്ക് സദ്യ കൊടുക്കാനും പിന്നെ പാടത്ത് സ്ഥിരം പണിയെടുക്കുന്നവര്‍ക്കും. എന്റെ വീട്ടിലെ സദ്യയുണ്ട് വലിയമ്മയുടെ വീട്ടില്‍ പോയി അവിടെനിന്നും പായസം കഴിക്കും. വൈകുന്നേരമാണ് പടക്കംപൊട്ടിക്കുക. അമ്മ എനിക്കും ചേച്ചിയുടെ മകന് രവിക്കും അനുവദിച്ചിരിക്കുന്നത് കമ്പിത്തിരിയും ഓലപ്പടക്കവും മാലപ്പടക്കവുമാണ്. പടക്കങ്ങള്‍ പൊട്ടിച്ച് കമ്പിത്തിരി കൊളുത്തി മനസ്സില്‍ നിറയെ ആഹഌദവുമായി ഞങ്ങളും പൂത്തിരികളാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: