ചിന്ത മനുഷ്യന്റെ പ്രത്യേകതയാണ്. ചിന്തിക്കക്കുന്ന മനുഷ്യന് സന്തോഷിക്കാനുള്ള നൈസര്‍ഗികമായ ഒരു ത്വരയുമുണ്ട്. ഈ സന്തോഷവാഞ്ഛയില് നിന്നാണ് ഉത്സവം എന്ന സങ്കല്പം തന്നെ ഉടലെടുക്കുന്നത്. മനുഷ്യന് സമൂഹജീവിയായതുകൊണ്ട് അവന്റെ സന്തോഷം പൂത്തുലയുന്നത് കൂട്ടായ്മകളിലൂടെയാണ്. ലോകത്തെല്ലായിടത്തും ആഘോഷങ്ങളുടെ സമൃദ്ധി കാണാം. ചരിത്രാതീതകാലത്തും കാടത്തത്തിന്റെ കറുത്തദിനങ്ങളിലും ഒക്കെത്തന്നെ, ഒരുമിച്ചുചേര്‍ന്ന് സന്തോഷം പങ്കിടാന്‍ മനുഷ്യന് ശ്രമിച്ചിരുന്നു എന്നതാണ് വാസ്തവം. ഭാരതീയ സാംസ്കാരിക ചരിത്രത്തില്‍ പ്രചുരപ്രചാരത്തിലുള്ള എത്രയോ ഉത്സവങ്ങളുണ്ട്. ശാസ്ത്രീയമായ രീതിയില്‍ കാലത്തെയും കാലാവസ്ഥയെയും ഉള്‍ക്കൊണ്ടുകൊണ്ട് ശാസ്ത്രീയതയും ആദ്ധ്യാത്മികതയും അവയില്‍ ഒരുമിപ്പിക്കുന്നു എന്നതാണ് നമ്മുടെ ഉത്സവങ്ങളുടെ ഒരു പ്രത്യേകത.
കാലചക്രം ഉരുളുമ്പോള്‍ ഉത്സവങ്ങളുടെ ആവര്‍ത്തനവും സമാഗതമാവുന്നു. ഓണവും വിഷുവും തിരുവാതിരയും ക്ഷേത്രോത്സവങ്ങളുമൊക്കെ ഭാരതീയര്‍ക്ക് പ്രതീക്ഷകളാണ്; കുടുംബസംഗമങ്ങള്‍ക്കും സന്തോഷാവസരങ്ങള്ക്കുമുള്ള പ്രതീക്ഷകള്‍! വിഷു, കേരളീയരെ സംബന്ധിച്ചിടത്തോളം പുതുവര്‍ഷാഘോഷം തന്നെയാണ്. വിത്തിടാനും വിളവു പ്രതീക്ഷിക്കാനും പിടയ്ക്കുന്ന കര്‍ഷകമനസ്സിന്റെ കാലഗണനാപാടവം വിഷുവിന്റെ സങ്കല്പ്പച്ചെപ്പിലുണ്ട്.
ആകാശദൂരങ്ങളെ കണ്ണുകൊണ്ടു താണ്ടി, നക്ഷത്രവേഗങ്ങളെയും ഗ്രഹചാരങ്ങളെയും ബുദ്ധിയിലൂടെ സ്ഫുടം ചെയ്ത് ഭാരതീയര്‍ കണ്ടെത്തിയ സമരാത്ര ദിനത്തിന്റെ ശാസ്ത്രീയതയാണ്, വിഷുദിനത്തെ പിന്നാമ്പുറം. മേടമാസത്തിന്റെ തുടക്കത്തോടെ സമരാത്ര ദിനത്തില്‍ നിന്ന് പകലേറിക്കൊണ്ടിരിക്കുന്ന ദിവസങ്ങളിലേക്ക് നടന്നുനീങ്ങുന്നത് നമ്മുടെ പൂര്‍വികര്‍ അറിഞ്ഞുചൊല്ലിയിരുന്നു. ”മേഷാദൗ പകലേറീടും, തുലാദൗ രാത്രിയും തഥാ” എന്നാണല്ലൊ മുത്തശ്ശിമാര്‍ പാടിയിരുന്നത്.
സൂര്യായനത്തിന്റെ കൃത്യമായ ഗണിതത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ സാധാരണക്കാരന്റെ വിഷു ഉടലെടുക്കുന്നത്. ജീവരാശിയുടെ നിലനില്‍പ്പ് സൗരോര്‍ജത്തെ ആശ്രയിച്ചുതന്നെയായതുകൊണ്ട് സൂര്യന് കര്‍മസാക്ഷിയും കാണപ്പെട്ട ദൈവവുമായി. ഉത്തരായണ കാലഘട്ടത്തില്‍ വടക്കോട്ടു നീങ്ങുന്ന സൂര്യന്, മേടമാസാരംഭത്തില് ഭൂമദ്ധ്യഭാഗത്ത് വരുകയാണല്ലൊ. ജ്യോതിഷ ശാസ്ത്രപ്രകാരം സൂര്യന്റെ ഏറ്റവും ശക്തവും പ്രഭാവിതവുമായ അവസ്ഥയില്‍ ‘ഉച്ചം’ എന്നുപറയുന്ന രാശിയാണ് മേടം. ഊര്‍ജ്ജ പ്രഭവമായ സൂര്യന്, അതിശക്തനായി ഭൂമിയിലേക്ക്, നേരേ വിടുന്ന കിരണങ്ങള്‍, ആ ഊര്‍ജ്ജം സ്വീകരിച്ച് കര്‍മോത്സുകരാവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു.
പാശ്ചാത്യ വര്‍ഷാരംഭം മകരക്കുളിരിലാണെങ്കില്, കേരളത്തിലെ പുതുവര്‍ഷം സൂര്യതേജസ്സിന്റെ പരമകാഷ്ഠയിലാണ്. ആത്മപ്രഭാവവും പാരമ്പര്യബോധവും ഒരുപോലെ സമന്വയിപ്പിച്ച് വ്യക്തിയെ ഊര്‍ജസ്വലനും കര്മോന്മുഖനുമാക്കാന്, ഭൂമിയോടേറ്റവുമടുത്ത് സൂര്യന് എത്തുന്ന ഈ ഉത്തരായന മദ്ധ്യാഹ്നത്തിന് സാധിക്കും. പന്ത്രണ്ടുരാശികളുടെ തുടക്കക്കാരനും മേടം തന്നെയാണല്ലൊ. ഊര്ജസമാഹരണത്തിലൂടെ ശ്രേയസ്സിലേക്കു കുതിക്കാനുള്ള പ്രാചീന ദര്‍ശനത്തിന്റെ നിത്യനവതയാണ് ഇവിടെ പ്രകടമാകുന്നത്. പ്രപഞ്ച ചൈതന്യത്തിന്റെ കാണുന്ന സ്രോതസ്സിനെ അടിസ്ഥാനമാക്കി കാലഗണനയും ഋതുഭേദഗണനയും സാധ്യമാക്കിയ ഭാരതീയ ശാസ്ത്രപാടവത്തിന്റെ മികവ് ഇവിടെ കാണാം.
പുതുവര്‍ഷത്തിന്റെ വരവേല്‍പ്പ്, പരിസ്ഥിതിക്കനുയോജ്യമായ തരത്തില്‍ ആഘോഷിക്കുമ്പോഴാണ് വിഷുപ്രതീക്ഷകള് വിഷുക്കണിയിലെത്തുന്നത്. കാലികമായ കാര്‍ഷികവിഭവങ്ങളും സുവര്‍ണശോഭ തൂകുന്ന കണിക്കൊന്നയും ഈശ്വര സാന്നിദ്ധ്യത്തില്‍ ചേര്ത്തൊരുക്കിവയ്ക്കുന്ന വിഷുക്കണി, നല്ലതുകണ്ട് നല്ലതു പ്രതീക്ഷിക്കുന്ന നല്ല മനസ്സിന്റെ സ്വപ്നമാണ്- സമ്പല്‍സമൃദ്ധിയുടെ വരും നാളുകളിലേക്ക് കാര്‍ഷിക കേരളം മുന്നേറാനുള്ള ഒരു മുന്നൊരുക്കമായി ഇതിനെ കാണാം. മേടച്ചൂടിലും വിശപ്പാറ്റുന്ന ചക്കയും മാങ്ങയും പച്ചക്കറികളുമൊക്കെ മിന്നുന്ന ഓട്ടുരുളിയില്‍ കണ്‍കുളിര്‍ക്കെ കാണുമ്പോള്‍ ദാരിദ്ര്യരഹിതമായ വരുംനാളുകളെയാണ് നാം പ്രതീക്ഷിക്കുന്നത്.
മുതിര്‍ന്നവരില്‍നിന്ന് വിഷുകൈനീട്ടത്തിന്റെ നാണയത്തുട്ട് സന്തോഷത്തോടെ ഏറ്റുവാങ്ങുന്നത് ആഹ്ലാദത്തോടൊപ്പം തന്നെ പഴയതലമുറയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യലാണ്. തലമുറകള്‍ തമ്മിലുള്ള വിടവ് വരാതിരിക്കാനുള്ള അതിസമര്‍ത്ഥമായ ഒരു പ്രതിരോധ മനസ്സും ഇതിന്റെ പിറകിലില്ലേ?! കൊയ്ത്തുത്സവമായ ഓണത്തിന് പുത്തനുടുപ്പും കുത്തരിച്ചോറും മാറ്റുകൂട്ടുമ്പോള്‍, വിളവിറക്കാന്‍ ശ്രമിക്കുന്ന മേടവിഷുവിന് സ്വാഭാവികമായും വിഷുക്കഞ്ഞിയും, പടച്ചോറിന്റെ വിഷുക്കട്ടയുമല്ലേ പ്രതീക്ഷിക്കാനാവൂ.
കര്‍ഷകന്റെ ജോലി തുടങ്ങാനുള്ള പ്രകൃതിയുടെ പച്ചക്കൊടിയായി, വിഷുവിന്നൊപ്പം പലപ്പോഴും ചുട്ടുപൊള്ളുന്ന മാനത്തുനിന്ന് വര്‍ഷത്തിന്റെ ആദ്യബിന്ദുക്കളും പൊഴിയാറുണ്ട്. വേനല്‍ മഴയുടെ ആദ്യസ്പര്‍ശത്തില്‍ ഉര്വ്വരയാകാന് കാത്തിരിക്കുന്ന ഭൂമി കോള്മയിര് കൊള്ളുമ്പോള്‍, കര്ഷകന് കലപ്പയുമായി ഇറങ്ങുന്നു. (ഓണത്തിന് കന്നുകൂട്ടും വിഷുക്കണിയും താല്‍ക്കാലിക വിരാമത്തിലേക്ക് കടക്കുമ്പോള്‍ വിഷുവിന് വയലിലേക്കിറങ്ങുകയാണ് കേരള കര്ഷകന്) ‘വിഷുച്ചാല്’ എന്ന പേരില്‍ വയല്‍ ഉഴുതുമറിക്കും.
വിത്തുവിതയ്ക്കാനുള്ള അലാറം മുഴക്കിക്കൊണ്ട് വിഷുപക്ഷിയും പണ്ട് മുറതെറ്റാതെ വന്നിരുന്നു. യാന്ത്രികയുഗത്തിന്റെ താളം തെറ്റിയ സ്പന്ദനങ്ങളില്‍ ‘വിത്തും കൈക്കോട്ടും’ എന്ന ആ പക്ഷിപ്പാട്ട് പടിയിറങ്ങുകയും വിഷുപ്പക്ഷി ഒരു സാഹിത്യകൗതുകം മാത്രമായി മാറുകയും ചെയ്തു. പകരം, യന്ത്രസംവിധാനങ്ങളുടെ കാതടപ്പിക്കുന്ന അപസ്വരം നമ്മുടെ പാടങ്ങളെ ചകിതമാക്കി. വര്‍ത്തമാനകാലത്തെ ഒരുപാട് നഷ്ടങ്ങളില്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒരു നഷ്ടമാണ് വിഷുപ്പക്ഷിയുടെ തിരോധാനം.
ഉറക്കം കുറയുകയും ചൂടു കൂടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ക്രിയാപരമായ ചടുലത പ്രാവര്‍ത്തികമാകുന്നു. ജാഗ്രതയുടെ കാലമാണ് വിഷുവത്പുണ്യകാലം. ഉല്‍പ്പാദന വ്യഗ്രതയുടെ കാലമായതുകൊണ്ടു കൂടിയാവാം, ഇത് പുണ്യകാലം എന്നറിയപ്പെട്ടത്. പ്രപഞ്ചോര്‍ജ്ജവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മമതയും സമരസതയും പ്രകടമാവുന്ന ആദര്‍ശ കാലാംശംകൂടിയാണിത്.
ചൂടുള്ള പകലില്‍, സൂര്യനെ നോക്കി തലയുയര്‍ത്തിച്ചിരിക്കുന്ന കണിക്കൊന്നകള്‍, വിഷുക്കാലത്തിന്റെ സാത്വികതയെ വിളിച്ചോതുന്നുണ്ട്. മഞ്ഞലോഹത്തിന്റെ പുറകെയോടുന്ന നമ്മള് ലോഹത്തണുപ്പ് സ്വായത്തമാക്കുമ്പോള്‍, ജീവന്റെ ചൂടുള്ള ചെടികളേയും കൊന്നകളേയും മറന്നുകൊണ്ടിരിക്കുകയാണ്. അസഹ്യമായ ഉഷ്ണത്തെ ചെറുത്തുതോല്‍പ്പിച്ച് വിജയവാഞ്ഛ പ്രദാനം ചെയ്യുന്ന പ്രകൃതിയിലെ ഫലവൃക്ഷങ്ങളും പുഷ്പസസ്യങ്ങളും ഇന്നത്തെ മനുഷ്യനെ നോക്കി സഹതാപത്തോടെ ചിരിക്കും. കൊലയാളി മനസ്സും ‘ഹിരണ്യായ നമഃ’യുമായി മനുഷ്യന് പ്രകൃതിയെ നിര്‍ലജ്ജം നശിപ്പിക്കുന്ന ഇക്കാലത്ത്, പ്രകൃതിയുമായി ഇഴചേര്‍ന്ന് സല്ലപിച്ചിരുന്ന ആ പഴയ സുവര്‍ണകാലത്തിന്റെ ഓര്മക്കുറിപ്പാണ് വിഷു.
പ്രകൃതിയുടെ ഗഹനതയും ധാര്‍മികതയും മനുഷ്യനെ മനുഷ്യത്വത്തിലേക്ക് നയിച്ചിരുന്ന ഭൂതകാലത്തിന്റെ പേരുകൂടിയാണ്, വിഷു. നല്ല ഭരണം, നല്ല ജനത, നല്ല സമൂഹം, നല്ല കൃഷി എന്നിവ സ്വപ്നം കാണുക മാത്രമല്ല പ്രായോഗികമാക്കി അനുഭവിക്കുകയും ചെയ്ത പൗരാണിക കേരള മനസ്സിന്റെ പൂത്തിരിയായി വിഷുവിനെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: