അരിമ്പൂര്‍ (തൃശൂര്‍): ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം. രക്ഷിക്കാന്‍ ശ്രമിച്ചവരെയും കാറിടിച്ച് വീഴ്ത്തി. യുവതിയടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു.
അരിമ്പൂര്‍ കുന്നത്തങ്ങാടി തച്ചംപിള്ളി കരിപ്പാറ സുനില്‍കുമാറിന്റെ മകള്‍ അലിഗ്ര(21)യെയാണ് ആദ്യം കാറിടിച്ച് വീഴ്ത്തിയത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതിക്ക് വെള്ളം കൊടുക്കുന്നതിനിടെ കാറുമായി തിരിച്ചെത്തിയ യുവാവ് മറ്റുള്ളവരെയും കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു. യുവാവിന്റെ അക്രമണത്തില്‍ അരിമ്പൂര്‍ കണ്ണാറ വീട്ടല്‍ വിജയപ്രകാശന്റെ ഭാര്യ ശ്യാമള(55), ഇവരുടെ മകള്‍ അമൃത(20), കല്ലിങ്ങല്‍ കൃഷ്ണ പ്രകാശന്റെ മകള്‍ രമ്യ(28), കല്ലിങ്ങല്‍ കൃഷ്ണരാജിന്റെ മകന് രാഹുല്‍(22), കളത്തിപറമ്പില്‍ മാധവന്റെ ഭാര്യ പത്മിനി(60) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാവിലെ പത്ത് മണിയോടെ മനക്കൊടി കോവില്‍ റോഡിന് സമീപത്ത് വെച്ചാണ് സംഭവം. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ യുവാവ് യുവതിയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതിക്ക് വെള്ളം നല്‍കുകയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തുന്നതിനിടെ മുന്നോട്ട് പോയ കാര്‍ തിരിച്ചെത്തി. യുവതിയെ ആശുപത്രിയിലെത്തിക്കാനാകുമെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍ അമിത വേഗത്തില്‍ വന്ന കാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന വീട്ടമ്മമാരുള്പ്പെടെയുള്ളവരെ ഇടിച്ച് വീഴ്ത്തി അരിമ്പൂര്‍ ഭാഗത്തേക്ക് ഓടിച്ച് പോകുകയായിരുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് യുവതിക്ക് നേരെയുണ്ടായ അക്രമണത്തിന് കാരണമെന്നാണ് സൂചന. ചേര്‍പ്പ് ചിറയ്ക്കല്‍ സ്വദേശിയായ ഷിബിന്‍ പി. സുരയാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഇയാള്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഒട്ടേറെ തവണ ഈ യുവാവ് യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. യുവതി ഇവ നിരസിക്കുകയും ശല്യം സഹിക്കവയ്യാതെ ഒരു വര്‍ഷം മുമ്പ് യുവതിയുടെ അമ്മ അന്തിക്കാട് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവാവിനെ പോലീസ് താക്കീത് ചെയ്തു വിട്ടയച്ചതാണ്. ഇതിന് ശേഷവും യുവാവ് ശല്യം തുടര്‍ന്നിരുന്നതായാണ് അറിയുന്നത്. അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: