ബെംഗളൂരു: മികച്ച തുടക്കം മുതലാക്കാന്‍ കഴിയാത്തതും പദ്ധതികള്‍ നടപ്പാക്കാന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടതുമാണ് ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തോല്‍വിക്ക് കാരണമെന്ന് ക്യാപ്ടന് വിരാട് കോഹ്ലി. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 19.5 ഓവറില്‍ 166ന് ഓള് ഔട്ടായി. എബി ഡിവില്ലിയേഴ്സ് (46), കോഹ്ലി (41) എന്നിവര്‍ മാത്രമേ തരക്കേടില്ലാത്ത പ്രകടനം നടത്തിയുള്ളു. മൂന്നു വിക്കറ്റ് പിഴുത ട്രന്റ് ബൗള്‍ട്ടും രണ്ടിരകളെ വീതം കണ്ടെത്തിയ ഭുവനേശ്വര്‍ കുമാറും രവി ബൊപ്പാരയുമാണ് ആര്‍സിബിയെ തളച്ചത്.
ചേസ് ചെയ്ത സണ്‍റൈസേഴ്സ് നായകന് ഡേവിഡ് വാര്‍ണറുടെയും (57) ശിഖര്‍ ധവാന്റെയും (50 നോട്ടൗട്ട്) ലോകേഷ് രാഹുലിന്റെയും (44 നോട്ടൗട്ട്) ബലത്തില്‍ 17.2 ഓവറില്‍ 2 വിക്കറ്റ് ബലികഴിച്ച് വിജയം എത്തിപ്പിടിക്കുകയായിരുന്നു.
‘ഞാന്‍ നന്നായി തുടങ്ങി. അടിച്ചുകളിക്കാനുള്ള അടിത്തറയുംപാകി. ക്രീസില്‍ അവസാനംവരെ നിന്നിരുന്നെങ്കില്‍ ടീം സ്കോറില്‍ 20 മുതല്‍ 25 റണ്‍സ് വരെ അധികം ചേര്‍ന്നേനെ. പൊരുതാനുള്ള സ്കോറാവുമായിരുന്നു അത്. ഒത്തൊരുമയോടെ കളിക്കുന്നതിലാണ് കാര്യം. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല’, കോഹ്ലി പറഞ്ഞു.
പന്തുകൊണ്ട് നമ്മള് പദ്ധതികള്‍ നടപ്പാക്കിയില്ല. അനായാസം ബാറ്റ് ചെയ്യാവുന്ന പിച്ചില്‍ സ്വാഭാവികമായും 166 എന്ന സ്കോര്‍ പ്രതിരോധിക്കുന്നതിന് സാധിച്ചില്ല. സ്ഥിരം അന്താരാഷ്ട്ര ബൗളറുടെ അഭാവം ടീമിനെ അലട്ടുന്നു. ഇപ്പോഴുള്ളവര്‍ക്ക് താളം കണ്ടെത്താന്‍ സമയം വേണം. വരുണ്‍ ആരോണും അബു നഷീമുമൊക്കെ മിടുക്കര്‍ തന്നെ. അവര്‍ ഫോമിലെത്തുന്നതിനൊപ്പം ആദം മില്‍നെയുടെ തിരിച്ചുവരവും ആര്‍സിബിയുടെ കരുത്തേറ്റും. മിച്ചല്‍ സ്റ്റാര്‍ക്കും ടീമില്‍ ചേരേണ്ടതുണ്ട്. അതുവരെ ഉള്ള വിഭവങ്ങള്വച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: