ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ തിരിച്ചുവരവ്. സ്വന്തം തട്ടകത്തില്‍ ന്യൂകാസിലിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തുരത്തിയ റെഡ്സ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയുടെ സാധ്യത നിലനിര്‍ത്തി.
ജയത്തോടെ സതാംപ്റ്റനെ (56) പിന്തള്ളി അഞ്ചാം സ്ഥാനത്തു കയറിയ ലിവര്‍ (57) തൊട്ടുമുന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി(61)മായുള്ള പോയിന്റ് വ്യത്യാസം നാലാക്കി കുറച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടും ആഴ്സനലിനോടും തോറ്റ ആന്‍ഫീല്‍ഡ് സംഘത്തിന് ഏറെ ആശ്വാസമേകുന്നതുകൂടിയായി മത്സരഫലം. അതേസമയം, ന്യൂകാസിലിന് തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും തോല്‍വി രുചിക്കേണ്ടിവന്നു.
ഇരുപകുതികളിലായി റഹീം സ്റ്റെര്‍ലിങ്ങും (9-ാം മിനിറ്റ്) ജോ അലനും (70) നേടിയ ഗോളുകളാണ് ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂളിന് ജയം ഒരുക്കിയത്. കളിയുടെ ഭൂരിഭാഗം സമയങ്ങളിലും ലിവര്‍പൂള്‍ മേല്‍ക്കൈ പുലര്‍ത്തി. അവസാന നിമിഷങ്ങളിലൊന്നില്‍ മൗസ സിസോക്കോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയത് ന്യൂകാസിലിനെ പിന്നോട്ടടിച്ചു.
ജോര്ഡാന് ഹെന്‍ഡേഴ്സന്റെ പാസ് പിടിച്ച സ്റ്റെര്‍ലിങ് ഡാരെല്‍ ജാന്മാത്, ഗബ്രിയേല്‍ ഒബെര്ട്ടാന് എന്നിവരെ മറികടന്ന് വളഞ്ഞൊരു ഷോട്ടിലൂടെ ലിവറിന് ലീഡ് നല്കുമ്പോള് ന്യൂകാസില്‍ നേരേചൊവ്വെ പന്തുതൊട്ടിരുന്നില്ല.
പിന്നെയും ലിവര്‍ സമ്മര്‍ദ്ദം തുടര്‍ന്നെങ്കിലും ഗോള്‍ പിറന്നില്ല. അയോസ് പിറെസിനെ ഡെജാന്‍ ലവ്റന്‍ ഫൗള്‍ ചെയ്തതു റഫറി കാണാതെപോയപ്പോള്‍ ന്യൂകാസിലിന് ലഭിക്കേണ്ട പെനാല്‍റ്റി നഷ്ടപ്പെടുന്നതിനും ഒന്നാംപകുതി സാക്ഷിയായി.
രണ്ടാം പകുതിയില്‍ ന്യൂകാസില്‍ കുറച്ചുകൂടി മെച്ചപ്പെട്ടു. പക്ഷേ, സ്റ്റെര്‍ലിങ് കളി ലിവറിന്റേതു മാത്രമാക്കി മാറ്റിയേനെ. എന്നാല്‍ ക്ലോസ് റേഞ്ചില്‍ ലഭിച്ച സുവര്‍ണാവസരം റെഡ്സ് തുറുപ്പുചീട്ട് തുലച്ചുകളഞ്ഞു. എങ്കിലും മൈക്ക് വില്യംസന്റെ അലസത മുതലെടുത്ത അലന് ലിവര്‍പൂളിന് ജയം പതിച്ചുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: