കൊച്ചി: കെ.എം. മാണിയും സിപിഎമ്മും ചേര്‍ന്ന് സര്‍ക്കാരിനെ മറിച്ചിടാന്‍ ഗൂഢാലോചന നടത്തിയെന്ന് യുഡിഎഫ് കണ്‍വീനറും ഐ ഗ്രൂപ്പ് നേതാവുമായ പി.പി.തങ്കച്ചന് വെളിപ്പെടുത്തി. തങ്കച്ചന്റെ വെളിപ്പെടുത്തല്‍ കേരള കോണ്‍ഗ്രസ് (എം) ന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുന്നതാണ്.
കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് സിപിഎം ഉറപ്പുനല്‍കിയിരുന്നുവെന്നും മാണി-സിപിഎം രഹസ്യധാരണ സംബന്ധിച്ച് സര്‍ക്കാരിനും കോണ്‍ഗ്രസ് നേതൃത്വത്തിനും മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും തങ്കച്ചന് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളെ രഹസ്യ പോലീസുകാര്‍ നിരീക്ഷിച്ചിരുന്നു. അവര്‍ വഴിയാണ് ഇത്തരം നീക്കങ്ങള്‍ ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും ലഭിക്കുന്നത്.
രാജ്യസഭ തെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ട് ആര്.എസ്.പിയേയും ജനതാ ദളിനേയും അടര്‍ത്തിയെടുക്കാനും സിപിഎം ശ്രമം നടത്തുന്നതായി തങ്കച്ചന് ആരോപിച്ചു ഇക്കാര്യവും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.രാജ്യസഭ തെരഞ്ഞടുപ്പിനുശേഷം സര്‍ക്കാരിനെ മറിച്ചിടാനാണ് സിപിഎം ശ്രമം നടത്തുന്നത്. എല്ലാ ഘടകകക്ഷികളും നിരീക്ഷണത്തിലാണ്. ഇത്തരം നിരീക്ഷണത്തില്‍ തെറ്റൊന്നുമില്ല. അത് സ്പെഷ്യല്‍ ബ്രാഞ്ചുകാരുടെ ജോലിയാണ്. രഹസ്യധാരണ സംബന്ധിച്ച ആരോപണങ്ങളെ സിപിഎം നിഷേധിക്കുന്നില്ലെന്നും തങ്കച്ചന് ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കെ.എം മാണിയെ കൂട്ടുപിടിച്ച് സിപിഎം നീക്കം നടത്തിയ കാര്യം ഇടതുമുന്നണി വിട്ടുവന്ന ആര്‍എസ്പി നേതാവ് എ.എ.അസീസ് തന്നോട് പറഞ്ഞതായും തങ്കച്ചന് അവകാശപ്പെട്ടു.
തങ്കച്ചന്റെ പുതിയ വെളിപ്പെടുത്തലുകള്‍ യുഡിഎഫില്പൊട്ടിത്തെറി സൃഷ്ടിക്കുകയാണ്. കേരള കോണ്‍ഗ്രസ് (എം) പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും ജനതാദള്‍ (യു) ഉം ആര്‍എസ്പിയും പ്രതിഷേധവുമായി രംഗത്തെത്തി.
ഘടകകക്ഷികളെ രഹസ്യപോലീസ് നിരീക്ഷിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ജനതാദള്‍(യു) വ്യക്തമാക്കി. ഘടകകക്ഷികള്‍ നിരോധിത സംഘടനകളല്ല. ജനാധിപത്യ പാര്‍ട്ടികളാണ്. ഇവയെ രഹസ്യനിരീക്ഷണത്തില്‍ വക്കേണ്ട കാര്യമില്ല എന്നാണ് ജനതാ ദള്‍ നിലപാട്. ആര്‍എസ്പിയും പ്രതിഷേധവുമായി രംഗത്തുവന്നു . ഘടക കക്ഷികളെ രഹസ്യമായി നിരീക്ഷിച്ച സംഭവം ജനാധിപത്യത്തിനു നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കുറ്റപ്പെടുത്തി.
രാജീവ് ഗാന്ധിയുടെ വീടിനു മുന്നില്‍ പോലീസുകാരെ കണ്ടു എന്ന കാരണം പറഞ്ഞ് ഒരു സര്‍ക്കാരിനെ തന്നെ മറിച്ചിട്ടവരാണ് കോണ്്ഗ്രസുകാര്. വി.എസ് ചൂണ്ടിക്കാട്ടി.സംഭവത്തില്‍ യുഡിഎഫ് ഘടക കക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
സിപിഎം-മാണി രഹസ്യ ധാരണ ഉണ്ടായിരുന്നുവെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും നേരത്തെ വെളിപ്പെടുത്തിയിരുന്നു.സര്‍ക്കാരിനെ അട്ടിമറിച്ച് കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം തയ്യാറായിരുന്നു. ഇടതുമുന്നണിക്കുള്ളില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പാണ് ഈ നീക്കം പൊളിച്ചതെന്നായിരുന്നു പന്ന്യന്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: