ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച രഹസ്യ രേഖകള്‍ മുഴുവനും പരസ്യപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. നേതാജിയുടെ കുടുംബാംഗങ്ങളെ നെഹ്രു സര്‍ക്കാര്‍ രണ്ടു പതിറ്റാണ്ടോളം നിരീക്ഷിച്ചെന്ന വിവരം പുറത്തുവന്നതോടെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണിത്. ജര്‍മ്മനിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ നേതാജിയുടെ ബന്ധുക്കളോട് ദല്‍ഹിയില്‍ വെച്ച് വിശദമായ ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പ് പ്രധാനമന്ത്രി നല്കി.
1965 വരെയുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തുന്നതിനെപ്പറ്റിയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഏകദേശം നൂറോളം രേഖകളാണുള്ളത്. അമ്പതു വര്‍ഷം കഴിഞ്ഞ രേഖകള്‍ പരസ്യപ്പെടുത്താമെന്നതിനാല് 1047 മുതല്‍ 1965 കാലഘട്ടം വരെ നേതാജിയുടെ കുടുംബാംഗങ്ങളെ നിരീക്ഷിച്ചതടക്കമുള്ള കാര്യങ്ങള്‍ക്കൊപ്പം നേതാജിയെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള വിവരങ്ങളും പരസ്യപ്പെടുത്താനാണ് ആലോചന. രേഖകള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് നേതാജിയുടെ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ കൊല്‍ക്കത്ത നഗരത്തില്‍ റാലി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: