കോഴിക്കോട്: തീര്‍ത്ഥാടകസംഘം സഞ്ചരിച്ച ബസ്സില്‍ ചരക്ക് ലോറിയിടിച്ച് മൂന്നുപേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
കോഴിക്കോടിനടുത്ത് രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ 2.45ഓടെയാണ് അപകടം ഉണ്ടായത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന ഇടുക്കി സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സില്‍ കോഴിക്കോട്ടേക്ക് വരികയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ഇടുക്കി കര്‍ണാപുരം മന്തിപ്പാറ മുനിനാട്ടുപറമ്പ് സതീശന്റെ മകള്‍ ജയലക്ഷ്മി(13), ചോറ്റുപാറ ബ്ലോക്ക് നമ്പര്‍ 511 ല്‍ ചന്ദ്രശേഖരന് (60), താന്നിമൂട് മണമ്മല്‍ രാജീവിന്റെ ഭാര്യ അനു (30) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ലീലാമണി (51) യുടെ നില ഗുരുതരമാണ്.
ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ബസ്സില്‍ നിന്നും ചന്ദ്രശേഖരന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫറോക്ക് പോലീസും മീഞ്ചന്ത ഫയര്‍ ഫോഴ്സ് യൂണിറ്റും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
ഏപ്രില്‍ 10ന് നെടുങ്കണ്ടത്ത് നിന്ന് പുറപ്പെട്ട തീര്‍ത്ഥാടക സംഘം സഞ്ചരിച്ച രണ്ടു ബസ്സുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. നെടുങ്കണ്ടത്തെ സ്വകാര്യ തീര്‍ത്ഥാടക ഏജന്‍സി സംഘടിപ്പിച്ച 57-ാമത് തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്.
മഞ്ചേരി ഭാഗത്തു നിന്ന് വന്ന ചരക്ക് ലോറി ബസ്സിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ബസ്സിലുണ്ടായിരുന്നവര്‍ പറഞ്ഞു. മരിച്ച അനുവിന്റെ ഭര്‍ത്താവ് രാജീവനും സാരമായ പരിക്കേറ്റിട്ടുണ്ട്.
ജയലക്ഷ്മിയുടെ സഹോദരി ജ്യോതിലക്ഷ്മി (9), അമ്മ ലിജി എന്നിവരും പരിക്കേറ്റവരില്‍ പെടും. ഇവരുടെ പരിക്ക് ഗുരതരമല്ല. മലഞ്ചരക്ക് കടയില്‍ അക്കൗണ്ടന്റാണ് മരിച്ച ചന്ദ്രശേഖരന്. ഭാര്യ: സാവിത്രി. മക്കള്‍: മിനി, അരുണ്‍ചന്ദ്, കിരണ്‍ചന്ദ്, പ്രവീണ്‍ചന്ദ്.
നിര്‍ദ്ധനകുടുംബത്തിലെ അംഗമാണ് മരിച്ച അനു. ഭര്‍ത്താവ് രാജീവന് ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്നു. സ്വകാര്യ ട്യൂഷനെടുത്താണ് അനു കുടുംബം പുലര്‍ത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: