ആലപ്പുഴ: കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ മുയല് വളര്‍ത്തല്‍ പദ്ധതിയില്‍ വന്‍ തട്ടിപ്പ് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. മുയല് കര്‍ഷക സംഘടനകളുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച എസ്എല്‍ബിപി അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജെ. മോഹന്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് പദ്ധതി നടത്തിപ്പിലെ വീഴ്ചകളും അഴിമതിയും ചൂണ്ടിക്കാണിക്കുന്നത്.
2006-07 സാമ്പത്തിക വര്‍ഷം നടത്തിയ ‘റാബിറ്റ് പ്ലസ്’ എന്ന മുയല് കൃഷി പദ്ധതിയിലെ ക്രമക്കേടുകളാണ് ഡോ. ജെ. മോഹന്‍ അന്വേഷിച്ചത്. റാബിറ്റ് പ്ലസ് എന്ന പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകരെ മൃഗ സംരക്ഷണ വകുപ്പിലെ ചില ഉദ്യോഗസ്ഥരും റാബിറ്റ് ബ്രീഡേഴ്സ് അസോസിയേഷനും ചില ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് കബളിപ്പിക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് അനുവദിച്ച വായ്പയില്‍ നല്ലൊരു ശതമാനവും റാബിറ്റ് ബ്രീഡേഴ്സ് അസോസിയേഷനാണ് നല്‍കിയത്.
നാമമാത്രമായ തുക മാത്രമാണ് വായ്പാ ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത്. ഫംഗസ് രോഗവും, ‘മാങ്കേ’ എന്ന രോഗവും ബാധിച്ച് മുയലുകള്‍ ചത്തൊടുങ്ങുകയും ചെയ്തു. പിന്നീട് ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം കര്‍ഷകര്‍ അറിയുന്നത്. ഇതേത്തുടര്‍ന്ന് മുയല് കര്‍ഷക സംരക്ഷണ സമിതി സെക്രട്ടറി ഇഗ്നേഷ്യസ് കാട്ടൂര്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കര്‍ഷകര്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് കമ്മീഷന് തെളിവെടുപ്പ് നടത്തി.
മുയല് കര്‍ഷകരെ റാബിറ്റ് ബ്രീഡേഴ്സ് അസോസിയേഷന് വഞ്ചിച്ചുവെന്ന് വ്യക്തമാകുന്നതായും ഇതേക്കുറിച്ച് പോലീസ് വിജിലന്‍സ് മുഖേന അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഡോ. ജെ. മോഹന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റാബിറ്റ് ബ്രീഡേഴ്സ് അസോസിയേഷന് എന്ന സ്വകാര്യ സംഘടനയെ പദ്ധതി നടത്തിപ്പില്‍ പങ്കാളികളാക്കി തട്ടിപ്പിന് കളമൊരുക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: