ചാരുംമൂട്(ആലപ്പുഴ): ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ മഠാധിപതി സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം. മഠാധിപതി സ്വാമി ബ്രഹ്മപദ്മാനന്ദ സരസ്വതി, വാഹനം ഓടിച്ചിരുന്ന ബ്രഹ്മചാരി പ്രവിത്കുമാര്‍ (34), പൂജാരി വിബീഷി (25)നും നേരെയാണ് ബുധനാഴ്ച വൈകിട്ട് നാലിന് രണ്ടംഗ സംഘം ആക്രമിച്ചത്.
ശൂരനാട് സ്വദേശികളായ സഹോദരന്മാരായ ശൂരനാട് ഇടപ്പനേത്ത് ശരത്, ശ്യാം എന്നിവരാണ് ആക്രമണം നടത്തിയതെന്നും ശരത്തിനെയും അക്രമികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.
ചെങ്ങന്നൂര്‍ പാണ്ടനാട് വല്യത്ത് ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് ഭദ്രദീപ പ്രതിഷ്ഠ നടത്തുന്നതിനായി പോകുംവഴിയായിരുന്നു സംഭവം. മാവേലിക്കര-പന്തളം റോഡില്‍ ഇടപ്പോണ്‍ കുരിശുംമുട് ജങ്ഷനു സമീപമായിരുന്നു ആക്രമണം.
അക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വാമിയുടെ കാറില്‍ ഇടിച്ചു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ അക്രമികള്‍ സ്വാമിയോട് അസഭ്യം പറയുകയും ബ്രഹ്മചാരിയെയും പൂജാരിയെയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനു ശേഷം കല്ലുപയോഗിച്ച് സ്വാമിയുടെ കാര്‍ ഇടിച്ച് തകര്‍ക്കുകയും താക്കോലുമായി കടന്നു കളയുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെയും സ്വാമിയെയും ഇടപ്പോണ്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നൂറനാട് പോലീസ് സ്ഥലത്തെത്തി സ്വാമിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന മാരുതി ഓള്‍ട്ടോ കാര്‍ സംഭവം നടന്ന സ്ഥലത്തിനു സമീപത്തുള്ള കോളനിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.കാറിന്റെ യഥാര്‍ത്ഥ ഉടമയില്‍ നിന്നും വാഹനം രണ്ടു തവണ കൈമാറ്റം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
സ്വാമിയെ ആക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ റോഡുപരോധിച്ചു. അന്വേഷണം ഊര്‍ജിതമാക്കാമെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് ഉപരോധം അവസാനിച്ചത്. തുടര്‍ന്ന് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: