കൊച്ചി: വന്ധ്യതാ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച സിദ്ധന് അറസ്റ്റിലായി. കാക്കനാട് അത്താണി മറ്റപ്പിള്ളി വീട്ടില്‍ വഹാബ് (51) ആണ് അറസ്റ്റിലായത്. എടത്തല സ്വദേശികളായ യുവതിയും ഭര്‍ത്താവും കുട്ടികള്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് മന്ത്രവാദിയായ സിദ്ധനെ സമീപിച്ചത്.
ചികിത്സയുടെ മറവില്‍ സിദ്ധന് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. 2013 ഫെബ്രുവരിയിലാണ് ഇവര്‍ ഇയാളുടെ വീട്ടില്‍ ചികിത്സക്ക് എത്തിയത്. ഒരുകുട്ടി ജനിച്ചതിനുശേഷം കുട്ടി പാലു കുടിക്കുന്നില്ലെന്ന് പറഞ്ഞ് യുവതിയും ഭര്‍ത്താവും കൂടി വീണ്ടും സിദ്ധനെ സന്ദര്‍ശിച്ചു.
അപ്പോഴും സിദ്ധന് യുവതിയെ പീഡിപ്പിച്ചതായി പറയുന്നു. യുവതിക്ക് പിശാച് ബാധിച്ചതിനാലാണ് കുട്ടി പാലു കുടിക്കാത്തതെന്ന് യുവതിയെയും ഭര്‍ത്താവിനെയും സിദ്ധന് വിശ്വസിപ്പിച്ചു.
കഴിഞ്ഞ ദിവസം ഈ സിദ്ധനോടൊപ്പം പള്ളിയില്‍ പോകാന്‍ യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. ഇതേത്തുടര്‍ന്ന് യുവതി ബഹളമുണ്ടാക്കി. യുവതിയുടെ ശരീരത്തില്‍ ബാധയുള്ളതായി ഭര്‍തൃവീട്ടുകാര്‍ ആരോപിച്ച് യുവതിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു.
മാനസികവിഭ്രാന്തി കാണിച്ച യുവതി ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. പിന്നീട് സിദ്ധന്റെ പീഡനത്തിന്റെ കഥ യുവതി ബന്ധുക്കളോട് പറഞ്ഞതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ ദിവസമാണ് യുവതിയും അമ്മയും ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
അറസ്റ്റിലായ സിദ്ധന് ഭാര്യയും മൂന്നുമക്കളുമുണ്ട്. വീടിന്റെ ഒരു മുറിയിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: