ന്യൂദല്‍ഹി: രണ്ടു മാസത്തോളം നീണ്ട അജ്ഞാതവാസത്തിന് ശേഷം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാജ്യത്തു തിരികെ എത്തി. ഇന്നലെ രാവിലെ 11.15ന് ദല്ഹിയിലിറങ്ങിയ ബാങ്കോങ്ങില്‍ നിന്നുള്ള തായ് എയര്‍വേയ്സിന്റെ വിമാനത്തിലെത്തിയ രാഹുല്‍ഗാന്ധി തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ വസതിയിലേക്ക് പോയി.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനെ സ്വീകരിച്ചു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം പത്താം നമ്പര്‍ ജന്‍പഥിലെ സോണിയാഗാന്ധിയുടെ വീട്ടിലെത്തി തന്റെ പ്രിയപ്പെട്ട നായക്കുട്ടികളെ തിരികെവാങ്ങി. ജാക് റസെല്‍ ടെറിയര്‍ എന്ന ബ്രിട്ടീഷ് ഇനത്തില്‍ പെട്ട രണ്ടു നായകളാണ് രാഹുല്‍ഗാന്ധിക്കുള്ളത്.
ഇവയെ സോണിയാഗാന്ധിയുടെ വീട്ടില്‍ നോക്കാനേല്‍പ്പിച്ച ശേഷമാണ് രാഹുല്‍ രാജ്യം വിട്ടത്. ഇതിനു ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ രാഹുല്‍ തയ്യാറായത്.
മ്യാന്മാറിലെ യങ്കൂണിലായിരുന്നു രാഹുല്‍ഗാന്ധിയെന്ന വിവരങ്ങളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഇവിടെ യോഗാകേന്ദ്രത്തില്‍ വിപാസന ധ്യാന പരിശീലനത്തിലായിരുന്നു രാഹുലെന്നും വാര്‍ത്തകളുണ്ടായിരുന്നു. യൂറോപ്പ്, ഭൂട്ടാന്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെവിടെയോ ആണ് രാഹുലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. രാഹുല്‍ഗാന്ധി തിരിച്ചെത്തിയതിന്റെ ആഘോഷ സൂചകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വസതിക്കു പുറത്ത് പടക്കം പൊട്ടിച്ച് ആഘോഷപരിപാടികള്‍ നടത്തി.
എന്നാല്‍ രാഹുലിന്റെ തിരിച്ചുവരവിലും പാര്‍ട്ടി നേതൃത്വം രാഹുല്‍ഗാന്ധിയെ ഏല്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്ന നേതാക്കള്‍ നിലപാട് മാറ്റിയിട്ടില്ല. രാഹുല്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ പ്രത്യേക പ്രയോജനമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ഏപ്രില്‍ 19ന് രാംലീല മൈതാനിയില്‍ നടക്കുന്ന കര്‍ഷകറാലിയില്‍ രാഹുല്‍ഗാന്ധി പ്രസംഗിക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. സോണിയാഗാന്ധിക്കൊപ്പം വേദിയില്‍ രാഹുലിന് മാത്രമായിരിക്കും സ്ഥാനമെന്നും പറയുന്നു. രാഹുലിനെ നേതാവായി അവരോധിക്കുന്ന ചടങ്ങായി കര്‍ഷക റാലി മാറുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് രൂക്ഷമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: