ന്യൂദല്‍ഹി: എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിന്റെ സംപ്രേഷണം കേന്ദ്രപ്രക്ഷേപണ മന്ത്രാലയം ഒരുദിവസത്തേക്ക് തടഞ്ഞു.
ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിവരെയായിരുന്നു വിലക്ക്. ഇന്നലെ ഒരു ദിവസം മുഴുവനും ചാനലിന് സംപ്രേഷണം നടത്താനായില്ല. കൂടുതല്‍ മലയാളം ചാനലുകള്‍ കേന്ദ്രവാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.
ചാനലുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്ന കേന്ദ്രബ്രോഡ്കാസ്റ്റിംഗ് കൗണ്‍സിലിന്റെ മുന്നില്‍ മലയാളത്തിലെ നിരവധി ചാനലുകളെപ്പറ്റിയുള്ള പരാതികളാണ് എത്തിയിരിക്കുന്നത്. മതപ്രചാരണവും മതവിദ്വേഷവും പ്രചരിപ്പിക്കുന്നതു മുതലുള്ള പരാതികളാണ് ചാനലുകളുടെ ഉള്ളടക്കത്തെപ്പറ്റി കൗണ്‍സിലിന് ലഭിച്ചിരിക്കുന്നത്.
സംപ്രേഷണ സമയം മാത്രം രേഖപ്പെടുത്തി പരാതി നല്കിയാല് പോലും നടപടി ഉണ്ടാകുമെന്നിരിക്കെ മലയാളത്തിലെ പല ചാനലുകളും നടപടി നേരിടുമെന്നുറപ്പായിട്ടുണ്ട്. പലപ്പോഴും പ്രക്ഷേപണ കൗണ്‍സിലില്‍ പരാതി നല്കിയാലും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുപയോഗിച്ച് ചാനലുകള്‍ നടപടികളില്‍ നിന്നും രക്ഷപ്പെടാറാണ് പതിവ്.
എന്നാല്‍ ദൃശ്യമാധ്യമങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച് കര്‍ശന നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് ചാനലുകള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
2012 ആഗസ്ത്് 27ന് രാത്രി 10 മണിക്കായിരുന്നു ഹായ് ഹരിതേ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ 1952ലെ സിനിമാറ്റോഗ്രാഫ് വകുപ്പിലെ 6(1)എന്‍, റൂള്‍ 6(1) ഒ എന്നിവയുടെ ലംഘനമാണ് ജയ്ഹിന്ദ് ചാനല്‍ നടത്തിയതെന്ന് മന്ത്രാലയ ഡയറക്ടര്‍ നീതി സര്‍ക്കാര്‍ ഏപ്രില്‍ 7ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പ്രക്ഷേപണ മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് ചാനല്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്ന് കാട്ടിയാണ് കടുത്ത നടപടിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: