പനാജി: പന്ത്രണ്ടാമത് ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പി.ആര്. അലീഷക്ക് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം. പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് അലീഷ റെക്കോര്‍ഡ് പൊന്നണിഞ്ഞത്. അടുത്ത മാസം ദോഹയില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിനും അലീഷ യോഗ്യത നേടി.
10:8.45 സെക്കന്റിലായിരുന്നു അലീഷയുടെ ഫിനിഷിങ്. 2009-ല്‍ മഹാരാഷ്ട്രയുടെ മോണിക്ക അതാരെ സ്ഥാപിച്ച 10:08.29 സെക്കന്റിന്റെ റെക്കോര്‍ഡാണ് അലീഷ പഴങ്കഥയാക്കിയത്. തേവര എസ്.എച്ച് സ്കൂളിലെ പ്ലസ്വണ് ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ അലീഷ കഴിഞ്ഞ നാലു വര്‍ഷമായി എറണാകുളത്തെ മേഴ്സിക്കുട്ടന്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
മലപ്പുറം വെറ്റിലപ്പാറ സ്വദേശിനിയാണ്. ഈയിനത്തില്‍ കേരളത്തിന്റെ അനുമോള്‍ തമ്പി വെള്ളിയും നേടി. ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ദേശീയ സ്കൂള്‍ മീറ്റിലെ സുവര്‍ണ്ണതാരം ദല്‍ഹിയുടെ തേജസ്വിന് ശങ്കര്‍ പൊന്നണിഞ്ഞപ്പോള്‍ കേരളത്തിന്റെ മനു ഫ്രാന്‍സിസ് വെള്ളി നേടി. ഇരുവരും 2.02 മീറ്ററാണ് ചാടിയത്. കേരളത്തിന്റെ തന്നെ ജിയോ ജോസ് വെങ്കലവും കരസ്ഥമാക്കി.
മീറ്റിലെ വേഗതയേറിയ താരങ്ങളായി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ രശ്മി ഷെരാഘറും ആണ്‍കുട്ടികളില്‍ ഹരിയാനയുടെ നുസ്റത്തും മാറി. പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ കേരളത്തിന്റെ രുഗ്മ ഉദയന്‍ 5.55 മീറ്റര്‍ ചാടി വെങ്കലം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: