പൂനെ: ഒടുവില്‍ ഐപിഎല്‍ എട്ടാം പതിപ്പിലെ ഏറ്റവും മൂല്യമേറിയ താരത്തിന്റെ ചിറകിലേറി ദല്‍ഹി ഡയര്‍ ഡെവിള്‍സ് വിജയത്തിലേക്ക് പറന്നു. തുടര്‍ച്ചയായ പതിനൊന്ന് പരാജയങ്ങള്‍ക്കുശേഷമായിരുന്നു ഡെയര്‍ ഡെവിള്‍സിന്റെ വിജയം. യുവരാജ് സിംഗിന്റെയും മയാങ്ക് അഗര്‍വാളിന്റെയും അര്‍ദ്ധസെഞ്ചുറികളുടെ കരുത്തിലായിരുന്നു ദല്‍ഹിയുടെ വിജയം.
66 പന്തുകളില്‍ നിന്ന് 106 റണ്‍സ് അടിച്ചുകൂട്ടിയാണ് ദല്‍ഹി തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് വിരാമമിട്ടത്. ഈ സീസണിലെ ആദ്യ വിജയവുമാണിത്. വിഷുദിവസം നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന് പഞ്ചാബ് 7 വിക്കറ്റിന് 165 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹി ഒരു പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 169 റണ്‍സെടുത്താണ് വിജയം നേടിയത്.
അതേസമയം മയാങ്ക് അഗര്‍വാള്‍ ഏറെ വൈകാതെ ഇന്ത്യന്‍ ടീമില്‍ അംഗമാകുമെന്ന് യുവരാജ് മത്സരശേഷം പറഞ്ഞു. മികച്ച ടാലന്റുള്ള ബുദ്ധിമാനായ ക്രിക്കറ്ററാണ് അഗര്‍വാള്‍. പഞ്ചാബിനെതിരെ മികച്ച പ്രകടനമായിരുന്നു അഗര്‍വാള്‍ നടത്തിയത്. അധികം താമസിയാതെ അഗര്‍വാള്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമെന്നും യുവരാജ് പ്രത്യാശിച്ചു.
39 പന്തില്‍ 55 റണ്‍സെടുത്ത യുവരാജ് സിംഗും 48 പന്തില്‍ 68 റണ്‍സെടുത്ത മായങ്ക് അഗര്‍വാളുമാണ് ഡല്‍ഹിയുടെ ജയം എളുപ്പമാക്കിയത്. 5 ബൗണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു യുവിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്. അഗര്‍വാള്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്സറും നേടി. അഗര്‍വാളാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴിന് 165 റണ്‍സെടുക്കുകയായിരുന്നു. 41 പന്തില്‍ 47 റണ്‍സെടുത്ത വിരേന്ദര്‍ സെവാഗായിരുന്നു പഞ്ചാബിന്റെ ടോപ് സ്കോറര്‍. വൃദ്ധിമാന്‍ സാഹ 39 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടി ഇമ്രാന് താഹിര്‍ മൂന്നും ക്യാപ്റ്റന്‍ ജെ.പി. ഡുമ്നി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡെയര്‍ ഡെവിള്‍സിന് സ്കോര്‍ 23-ല്‍ എത്തിയപ്പോള്‍ 8 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റ് നഷ്ടമായി. സ്കോര്‍ 53-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡുമ്നി റണ്ണൗട്ടാവുകയും ചെയ്തതോടെ അവര്‍ വീണ്ടും പരാജയത്തിലേക്ക് നീങ്ങുകയാണോ എന്ന് തോന്നിച്ചു. ഈ അവസരത്തിലാണ് അഗര്‍വാളിനൊപ്പം യുവി ഒത്തുചേര്‍ന്നത്
. ഇതോടെ കിംഗ്സ് ഇലവന് ബൗളര്‍മാര്‍ നിസ്സഹായരായി. സീസണില്‍ ആദ്യമായി മികച്ച ഫോമിലേക്ക് ഉയര്‍ന്ന യുവിയുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികളും സിക്സറുകളും പിറന്നതോടെ അവര്‍ അനായാസ ജയത്തിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ചു. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 159 റണ്‍സായപ്പോള്‍ യുവിയെയും അഗര്‍വാളിനെയും നഷ്ടമായി. അവസാന ഓവറില്‍ ആറ് റണ്‍സായിരുന്നു ദല്‍ഹിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിലെ മൂന്നാം പന്തില്‍ സ്കോര്‍ തുല്യതയില്‍ നില്‍ക്കേ മൂന്ന് റണ്‍സെടുത്ത കേദാര്‍ ജാദവും മടങ്ങി. ഈ ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ആഞ്ചലോ മാത്യൂസ് വിജയ റണ്‍ നേടുകയും ചെയ്തു.
ഈ വിജയത്തോടെ ദല്‍ഹിക്ക് മൂന്നു കളികളില്‍നിന്ന് രണ്ടു പോയിന്റായി. മികച്ച റണ്‍നിരക്കുള്ള ദല്‍ഹി ഇപ്പോള്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. എന്നാല്‍ മൂന്നു കളികളില്‍ രണ്ടു പോയിന്റ് മാത്രമുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: