സൗമിത്രി ഡര്‍ബാറിലേക്ക് ചെവിയോര്‍ത്തു വസിഷ്ഠ മഹര്‍ഷി എത്തിക്കഴിഞ്ഞു. അവിടെ സ്മൃതികളും, ന്യായങ്ങളും രാജധര്‍മ്മങ്ങളും ഉദ്ധരിച്ച് കൊണ്ട് വാദപ്രതിവാദങ്ങള്‍ നടക്കുകയാണ് ഇതുവരേയും തീരുമാനങ്ങള്‍ ഒന്നും തന്നെ ആയിട്ടില്ലെന്നാണ് തോന്നുന്നത്. എന്തായാലും താന്‍ സദസ്സിലേക്ക് പോകുന്നില്ലെന്ന് ലക്ഷ്ണന്‍ തീരുമാനിച്ചു. കാരണം തന്റെ സാനിദ്ധ്യം ഒരു പക്ഷേ ആര്‍ക്കും പ്രത്യേകിച്ച് രാമന് താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. തീരുമാനമെന്തായാലും എതിര്‍പ്പൊന്നും കൂടാതെ അതംഗീകരിക്കാന്‍ താന്‍ തയ്യാറാണ്. താന്‍ വധ ശിക്ഷക്കു വിധിക്കപ്പെട്ടാല്‍ പോലും കുലുങ്ങുകയോ തളരുകയോ ചെയ്യില്ല. തന്റെ മനസ്സ് പണ്ടുമുതലേ എന്തും നേരിടാന്‍ പര്യപ്തമായ രൂപത്തിലാണ്. എന്തു സംഭവിച്ചാലും തന്റെ മനസ്സ് ഒരിക്കലും തളരുകയില്ല അല്ലെങ്കില്‍ തന്നെ എന്താണ് മനസ്സ് പണ്ടു ചെറുപ്പകാലത്ത് അയോദ്ധ്യയില്‍ വച്ച് വസിഷ്ഠന് രാമനോടുപദേശിച്ച പലതും ലക്ഷമണന്റെ ചിന്തയില്‍ ഓടിക്കയറി. മനസ്സിന്റെ സ്വരൂപങ്ങള്‍ ഏതു രൂപത്തിലുളളതാണെന്ന് പറഞ്ഞു തരണമെന്ന രാമന്റെ ചോദ്യത്തിനുത്തരമായി ഗുരു പറഞ്ഞത്.
വസിഷ്ഠന് പറഞ്ഞു ”ഹേ രാമാ, ശൂന്യവും ജഡാകൃതിയുമായ ആകാശത്തിനെന്നപോലെ മനസ്സിനും പറയത്തക്ക രൂപമൊന്നുമില്ല. ഉളളിലാകട്ടെ പുറത്താകട്ടെ അത് സദ്രൂപമായിരിക്കുന്നില്ല. എന്നാല്‍ ആകാശം പോലെ അരൂപമായി അത് സര്‍വ്വത്ര നിറഞ്ഞിരിക്കുകയും ചെയ്യുന്നു. സത്തോ അസത്തോ ആയ പദാര്‍ത്ഥങ്ങളെക്കുറിച്ച് നമുക്കുണ്ടാകുന്ന ബോധം എന്താണോ; അതാണ് മനസ്സ് സങ്കല്‍പ്പവും മനസ്സും തമ്മില്‍ ഭേദമില്ല. ബോധ രൂപത്തില്‍ നാം വ്യാപരിപ്പിക്കുന്ന ശക്തിയാണ് സങ്കല്‍പ്പം. സങ്കല്‍പ്പമില്ലെങ്കില്‍ മനസ്സുമില്ല. ജലത്തില്‍ നിന്ന് ദ്രവത്വം വേര്‍പെടുത്താന്‍ കഴിയാത്തതുപോലെ സങ്കല്‍പ്പത്തില്‍ നിന്ന് മനസ്സിനേയും വേര്‍പ്പെടുത്താന്‍ കഴിയുകയില്ല.
മനസ്സിന്റെ സങ്കല്പവികല്പാദി വൃദ്ധികള്‍ ക്ഷയിച്ച് വിറകില്ലാത്ത അഗ്നി പോലെ സ്ഫുരിക്കാതിരിക്കുമ്പോള്‍ അതിന്റെ സ്വരൂപത്തെത്തന്നെയും നശിപ്പിച്ചാല്‍ വാചാമഗോചരമായ ഏതൊരു സ്വരൂപം ശേഷിക്കുമോ അതാണ് പരമാത്മ രൂപം. ചലനവും വികാരവും വിചാരാദികളുമില്ലാത്ത സര്‍വ്വവ്യാപിയായ ഉണര്‍വാണ് ആ തന്മയത്വം.
ലക്ഷ്മണനു തോന്നി ചിന്തിച്ച് ചിന്തിച്ച് താന്‍ കാടുകയറുകയാണോ? മനസ്സു തന്നെ എവിടെയെല്ലാമോ കൊണ്ടു പോകുന്നു. ഒരു പക്ഷേ തന്റെ ദൗര്‍ബല്യമാകാം ഈ ചിന്തകള്‍ അല്ലെങ്കിലും മനസ്സിന്റെ സ്വഭാവം അതാണ്. പണ്ട് ഗുരുവസിഷ്ഠന്‍ പറഞ്ഞപോലെ മനസ്സിനെ സ്വപ്നത്തില്‍ നിന്നും വേറാക്കി ഉദാഹരിക്കാന്‍ കഴിയുകയില്ല. പൂവില്‍ നിന്ന് സുഗന്ധവും, തേനില്‍ നിന്ന് മധുരവും വേര്‍പെടുത്താന്‍ കഴിയാത്ത വിധം ഒന്നു ചേര്‍ന്നിരിക്കുകയാണ് മനസ്സും സ്പന്ദനവും.
പക്ഷെ തന്റെ ഭയം അതല്ല. രാമനെക്കുറിച്ചാണ.് രാമന് ഒരിക്കലും തന്നെ ഉപേക്ഷിക്കാന്‍ കഴിയുകയില്ല. പണ്ട് ലങ്കയില്‍ വെച്ചു യുദ്ധത്തില്‍ ഇന്ദ്രജിത്ത് തങ്ങളെ നാഗാസ്ത്രത്താല്‍ ബന്ധിച്ചപ്പോള്‍; നാഗപാശനായിട്ടും ബോധം മറയാതിരുന്ന ശ്രീരാമന് തന്റെ അവസ്ഥകണ്ട്.
കിനുമേ സീതയാകാര്യം കിങ്കാര്യം ജീവിതേനവാ
ശയാനംയോƒദ്യ പശ്യാമി ഭ്രാതരം യുധി നിര്‍ജിതമ്
ശക്യാസീതാ സമാനാരി മര്‍ത്യലോകേ വിചിന്വതാ
ന ലക്ഷ്മണ സമഃഭ്രാത സചിവഃ സാമ്പരായിക: (യുദ്ധം 49: 5,6)
(എനിക്ക് സീതയെകൊണ്ട് എന്തു കാര്യം? ജിവിതം കൊണ്ട് എന്തുപ്രയോജനം? യുദ്ധത്തില്‍ വീണ് ചേതനയറ്റുകിടക്കുന്ന സോദരനെയാണല്ലോ മുന്നില്‍ കാണുന്നത്. ലോകത്ത് സീതയെപ്പോലൊരു സ്ത്രീയെ തേടിയാല്‍ കണ്ടെത്താം. എന്നാല്‍ ലക്ഷ്മണനുതുല്യനായൊരു സഹോദരനെ, സമര്‍ത്ഥനായൊരു യോദ്ധാവിനെ എവിടെയും കണ്ടത്താനാവുകയില്ല) ഈ വിധത്തിലാണ് വിലപിച്ചത്. അതുപോലെത്തന്നെ യുദ്ധത്തില്‍ രാവണന് വിഭീഷണനുനേരെ ശക്ത്യായുധം പ്രയോഗിച്ചപ്പോള്‍, ആ ശക്തി വിഭീഷണനു നേര്‍ക്ക് അടുക്കുന്നതു കണ്ട് താന്‍ പാഞ്ഞു ചെന്ന് ഇടക്കു നിന്നു. ശക്ത്യായുധം തന്റെ ശരീരം തുളച്ച് മറുപുറം കടന്നപ്പോള്‍ താന്‍ ചേതനയറ്റു വീണു. അന്നും അദ്ദേഹം ഇതുപോലെ തന്നെ കരയുകയുണ്ടായി. അതാണ് രാമന് തന്നോട് അതിരറ്റ സ്നേഹമാണ്. തിരിച്ച് തനിക്കും അദ്ദേഹത്തോട് സ്നേഹം മാത്രമല്ല ബഹുമാനവുമാണ് അദ്ദേഹം തന്റെ അച്ഛനും ഗുരുനാഥനും സുഹൃത്തുമാണ്. അതാണ് തന്നെ കൂടുതല്‍ ദു:ഖിപ്പിക്കുന്നതും.
ഒരുനിലക്കാലോചിച്ചാല്‍ എന്താണ് ദു:ഖം? മനസ്സിന്റെ ഒരു ചഞ്ചലിപ്പാണ് ദു:ഖം. സ്വന്ത ബന്ധങ്ങളുടെ ചിന്തയില്‍ നിന്നാണ് ദു:ഖം ഉടലെടുക്കുന്നത് വാസ്തവത്തില്‍ വ്യക്തിയെ തളര്‍ത്തുന്നതും ഉയര്‍ത്തുന്നതും മനസ്സാണ് വസ്തുതകളെ സധൈര്യം സമീപിക്കാനോ; അവയെ വേണ്ടപോലെ നേരിടാനോ ഉള്ള കഴിവില്ലായ്മയാണ് ദുഃഖകാരണം. അതുകൊണ്ട് താന്‍ ദുഃഖിക്കാന്‍ പാടില്ല. പരിതസ്ഥിതികളെ അഭിമുഖീകരിച്ച് വിജയം വരിക്കാനല്ലാതെ അവയെകുറിച്ച് ചിന്തിച്ച് തളരുന്നത് തന്റെ വംശ പരമ്പരയ്ക്ക് നിരക്കുന്നതല്ല. പൂര്‍വ്വികര്‍ ആരും തന്നെ അത്തരത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയാതെ തളര്‍ന്നിട്ടില്ല. താനും ഒരിക്കലും തളരുകയില്ല. രാമന് തന്നെ സീതാ പരിത്യാഗത്തിലും-എന്നല്ല സീതാ വിയോഗത്തിലും തളരുകയുണ്ടായിട്ടില്ല.
തന്റെ മുത്തച്ഛനായ അജന്റെ അനുഭവങ്ങളിലേക്ക് മനസ്സ് വീണ്ടും മടങ്ങി. സ്വയംവരാഘോഷം കഴിഞ്ഞ് രാജാക്കന്മാരെല്ലാം അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി. അവരില്‍ പലര്‍ക്കും ഇന്ദുമതിയെ ലഭിക്കാതിരുന്നതില്‍ കലശലായ അമര്‍ഷമുണ്ടായിരുന്നു. പക്ഷെ വിദര്‍ഭ രാജാവിനെ ഭയന്ന് അവിടെ വെച്ച് ഒന്നിനും ഒരുങ്ങിയില്ലെന്നു മാത്രം. പക്ഷെ അസൂയമൂലം രോഷാകുലരായിരുന്ന ആ രാജ സമൂഹം തങ്ങളുടെ കാര്യം നേടുന്നതിനും ഇന്ദുമതിയെ തട്ടിയെടുക്കുന്നതിനുമായി മുന്‍കൂട്ടി ചട്ടംകെട്ടി തീരുമാനിച്ചിരുന്ന വിധം അജന് കോസലത്തിലേക്ക് പോകാനുളള വഴിവക്കില്‍ തക്കം പാര്‍ത്ത് നിന്നു. അതേസമയം വിദര്‍ഭ രാജാവ് അനുജത്തിയുടെ വിവാഹാനന്തരം അന്തസ്സിനൊത്തവണ്ണം തന്നെ സ്ത്രീധനമായി സമ്പത്തും നല്കി അജനെ യാത്രയാക്കി. താനും കൂടെ അനുഗമിച്ചു. ആചാരപ്രകാരം വധൂവരന്മാരെ യാത്രയാക്കുമ്പോള്‍ മൂന്നിടം വാഴിക്കുക എന്നപ്രകാരം മൂന്നു ദിവസം മൂന്ന് സ്ഥലങ്ങളില്‍ ഒപ്പം താമസിച്ച ശേഷം ഭോജരാജാവ് രാജധാനിയിലേക്ക് തിരിച്ചു പോയി.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: