കളികള്‍ നഷ്ടപ്പെടുന്ന തലമുറ ഇന്നിന്റെ ദൗര്ഭാഗ്യമാവുകയാണ്. വെള്ളയ്ക്കയും ഈര്‍ക്കിലിയും കൊണ്ടുള്ള വണ്ടി, സ്റ്റെതസ്കോപ്പ്, ഓലകൊണ്ടുള്ള പമ്പരം, പന്ത്, ഊത്ത്, വാച്ച്, പാമ്പ് ഇവയെല്ലാം ഒരു തലമുറയുടെ ബാല്യകാല ആഘോഷങ്ങളായിരുന്നു. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം. മധ്യവേനലവധിക്കാലത്തെ കളികളിലൂടെ പ്രകൃതിയെ അടുത്തറിഞ്ഞിരുന്നു, പഴയതലമുറ.
അത് പ്രായോഗികവും കരുത്തുറ്റതുമായ വിദ്യാഭ്യാസമായിരുന്നു. ‘ആര്‍ക്കു മറക്കാനാവും ആ അവധിക്കാലം’ എന്ന ആര്. പ്രദീപിന്റെ ലേഖനം (ജന്മഭൂമി ഏപ്രില്‍ 3 വെള്ളി) ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തി. തികച്ചും കാലികപ്രസക്തമായ വിവരണം.
എന്റെ ബാല്യം മാവുകളുടെയും പറങ്കിമാവുകളുടെയും ആഞ്ഞിലികളുടെയും ചുവട്ടിലായിരുന്നു. എന്നെ വായനയുടെ വിശാലലോകങ്ങളിലേക്കാനയിച്ചതും മധ്യവേനലവധിക്കാല കൂട്ടായ്മകളും കളികളുംതന്നെ.
ഇക്കാലത്തെ ഉത്സവങ്ങള്‍ ഉള്ളില്‍നിറഞ്ഞു കവിയുന്ന ആഹഌദത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും നിറക്കൂട്ടുകളായിരുന്നു. അവധിക്കാലം കഴിയുമ്പോള്‍ കണ്ണുകള്‍ ഈറനണിയും. വരുംജീവിതത്തിലേക്കുള്ള കനപ്പെട്ട അറിവുകളും അനുഭവങ്ങളും സമ്മാനിച്ചാണ് ഓരോ അവധിക്കാലവും കടന്നുപോവുക. പൂതുതലമുറയ്ക്കു ഇത്തരം അമൂല്യാനുഭവങ്ങള്‍ നഷ്ടപ്പെട്ട് അവരുടെ ജീവിതം യാന്ത്രികമായി പോകുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്തവിഷമം തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: