ഏലൂര്‍ (കൊച്ചി): അമ്മൂമ്മയ്ക്കൊപ്പം മുട്ടാര്‍പുഴയില്‍ ഇറങ്ങിയ സഹോദരിമാര്‍ മണല്ചുഴിയില്പ്പെട്ട് മുങ്ങിമരിച്ചു. പാനായിക്കുളം കോട്ടപ്പിള്ളിക്കുന്ന് ചിറക്കത്തറ സുരേഷ്-വല്‍സ ദമ്പതികളുടെ മക്കളും പാനായിക്കുളം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളുമായ ആതിര(14), അക്ഷര(13) എന്നിവരാണ് മുങ്ങിമരിച്ചത്.
കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങിത്താണ അമ്മൂമ്മ അമ്മിണി(70)യെ സമീപത്തുണ്ടായിരുന്ന വഞ്ചിക്കാരന് രക്ഷപ്പെടുത്തി. അബോധാവസ്ഥയിലായ അമ്മൂമ്മ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ ഉച്ചക്ക് 12.30ന് ഏലൂര്‍ മഞ്ഞുമ്മല്‍ ദേവസ്വംപാടം സ്വകാര്യ കടവിലാണ് സംഭവം.
ഇന്നലെ രാവിലെ അച്ഛനോടൊപ്പം അമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയതാണ് ആതിരയും അക്ഷരയും. ഉച്ചയോടെ തുണി അലക്കുന്നതിന് വീടിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ കടവില്‍ അമ്മൂമ്മയ്ക്കൊപ്പം ആതിരയും അക്ഷരയും പോയി. അമ്മൂമ്മ തുണിയലക്കുന്നതിനിടയില്‍ പുഴയിലേക്ക് ഇറങ്ങിയ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതുകണ്ട് അമ്മൂമ്മ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഈ സമയം വഞ്ചിയില്‍ അവിടെയെത്തിയ ജോസഫ് അമ്മൂമ്മയെ രക്ഷപ്പെടുത്തി. കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടെന്ന് ജോസഫിനോട് അമ്മൂമ്മ പറഞ്ഞു. ഇതിനിടയില്‍ വെള്ളത്തില്‍ മുങ്ങിത്താണ് അവശയായ അമ്മിണിയുടെ ബോധവും നഷ്ടപ്പെട്ടു. ഉടനെ അമ്മിണിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ജോസഫാണ് അപകടം നടന്ന വിവരം നാട്ടുകാരെ അറിയിച്ചത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഏലൂരില്‍ നിന്നും ഫയര്‍ഫോഴ്സും ആലുവ ഫയര്‍ ഫോഴ്സിന്റെ യൂണിറ്റില്‍ നിന്നും മുങ്ങല്‍ വിദഗ്ധന്‍ രതീഷും സ്ഥലത്തെത്തി നടത്തിയ തിരിച്ചിലിനൊടുവില്‍ ആദ്യം ആതിരയുടേയും രണ്ടാമത് അക്ഷരയുടേയും മൃതദേഹങ്ങള്‍ ലഭിച്ചു. ഡ്യൂട്ടി ഓഫായിരുന്ന ഏലൂര്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്മാന് സ്റ്റീഫനും ആലുവ ഫയര്‍ഫോഴ്സിലെ മുങ്ങല്‍ വിദഗ്ധന്‍ രതീഷും ചേര്‍ന്നാണ് കുട്ടികളുടെ മൃതദേഹം കരയ്ക്കെത്തിച്ചത്.
ഏലൂര്‍ ഫയര്‍ഫോഴ്സ് ജീവനക്കാരായ ബിബിന്‍ സുധീര്‍ലാല്‍, പവിത്രന്, മുരളി, ഏലൂര്‍ പോലിസ്, മഞ്ഞുമ്മല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷാജി, കെ.ഡി രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. കുറച്ച് നാള് മുമ്പ് ഇതിനെതിര്വശമുളള്ള കടവില്‍ 5 ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്മണല്വാരി അമ്പതടിയോളം താഴ്ചയിലുള്ള ഭാഗത്താണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. അധികം ആളുകള്‍ ഉപയോഗിക്കാത്ത സ്വകാര്യ കടവില്‍ പത്തടിയോളം ഭാഗം മാത്രമാണ് താഴ്ച കുറവുള്ളത്. ബാക്കി ഭാഗങ്ങള്‍ മണല്‍വാരി വലിയ ആഴമുള്ള ഭാഗങ്ങളായി മാറിയിട്ടുള്ളതാണ്. താഴ്ച കുറവാണെന്ന് കരുതി കുട്ടികള്‍ മുന്നോട്ടു നീങ്ങിയതായിരിക്കാം അപകടത്തിനു കാരണമായതന്ന് സംശയിക്കുന്നു. മൃതദേഹങ്ങള്‍ എറണാകുളം ജനല്‍ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നു പാനായിക്കുളത്ത് സംസ്കരിക്കും. ആതിര ഈവര്‍ഷം പത്താം ക്ലാസിലേക്കും അക്ഷര എട്ടാം ക്ലാസിലേക്കുമാണ് ജയിച്ചിട്ടുള്ളത്.
അതേസമയം കുട്ടികള്‍ അപകടത്തില്‍പ്പെട്ട കടവ് അനധികൃതമാണെന്ന് പറയുന്നു. ഇവിടെ സ്വകാര്യകടവ് പാടില്ലെന്ന് അധികൃതര്‍ നിര്ദ്ദേശിച്ചിരുന്നതാണത്രെ. മണല്‍വാരല്‍ മൂലമുള്ള വന്‍ചുഴികള്‍ ഈ ഭാഗത്ത് രൂപംകൊണ്ടിട്ടുണ്ട്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലാണ് ഏലൂര്‍ ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: