ശബരിമല: വിഷുമഹോത്സവത്തിനായി നടതുറന്ന ശബരിമലയിലേക്ക് തീര്‍ത്ഥാടകപ്രവാഹം തുടരുന്നു. കനത്തമഴയെ അവഗണിച്ചാണ് വിഷുപ്പുലരിയില്‍ കണിദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ ഒഴുകിയെത്തിയത്. നടതുറക്കുന്നതിന് തൊട്ടുമുമ്പുവരെ സന്നിധാനത്ത് മഴ ശക്തമായിരുന്നെങ്കിലും ഭക്തജനപ്രവാഹം തുടരുകയായിരുന്നു. പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ് ഭക്തര്‍ക്ക് സന്നിധാനത്ത് വിഷുക്കണി ദര്‍ശനത്തിന് അവസരമുണ്ടായിരുന്നത്. തന്ത്രി കണ്ഠരര് രാജീവരരുടെയും മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയുടെയും കൈയ്യില്‍നിന്നും വിഷുക്കൈ നീട്ടം സ്വീകരിച്ചാണ് ഭക്തര്‍ മലയിറങ്ങിയത്.മണ്ഡല മകരവിളക്ക് ഉത്സവക്കാലം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്നത് വിഷുമഹോത്സവത്തിനാണ്.
വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോര്‍ഡ് പമ്പയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പോലീസുകാരേയും സേവനത്തിനായി വിവിധ ഇടങ്ങളില്‍ വിന്യസിച്ചിരുന്നു. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നും പമ്പാ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചത് ഭക്തര്‍ക്ക് അനുഗ്രഹമായി. 19 വരെ എല്ലാദിവസവും സഹസ്രകലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ, എന്നിവ നടക്കും. സന്നിധാനത്ത് നടക്കുന്ന ഭാഗവത സപ്താഹയജ്ഞം ഇന്ന് അവഭൃഥസ്നാനത്തോടെ സമാപിക്കും. വിഷുമഹോത്സവം കഴിഞ്ഞ്19ന് രാത്രി ശബരിമലനട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: