ശബരിമല: സന്നിധാനത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ശബരിമല തീര്ഥാടകന് മരിച്ചു. തമിഴ്നാട് തുറയിമംഗള പിറംപള്ളൂര്‍ സ്വദേശി ഗോവിന്ദസ്വാമി (62) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിക്ക് ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് പാണ്ടിത്താവളത്ത് പോയി ചായ കുടിച്ച് മടങ്ങിവരുമ്പോഴാണ് പന്നിയുടെ ആക്രമണം ഉണ്ടായത്.
പാണ്ടിത്താവളത്തിന് അടുത്തുള്ള ഉദ്യാനത്തിന് സമീപത്ത് എത്തിയപ്പോള്‍ പന്നി ഓടിവന്ന് ഗോവിന്ദസ്വാമിയെ കുത്തുകയായിരുന്നു.ഉടനെ അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ സന്നിധാനം ഗവ. ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്കിയപ്പോഴേക്കും ഗോവിന്ദസ്വാമി മരിച്ചു. സംഭവത്തില്‍ സന്നിധാനം പൊലീസ് കേസെടുത്തു. വിവരമറിഞ്ഞ് വനപാലകരും എത്തി.
ഗോവിന്ദസ്വാമിയുടെ വലതു കാലിന്റെ തുടയ്ക്കാണ് കുത്തേറ്റത്. തുടയെല്ല് പൂര്‍ണമായി തകര്‍ന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് സന്നിധാനത്തുവച്ച് ആളുകള്‍ക്കു നേരെ പന്നിയുടെ ആക്രമണം ഉണ്ടാവുന്നത്. പൊലീസ് കേസെടുത്തിട്ടുണ്ട്.
സീസണിലും അല്ലാത്ത അവസരങ്ങളിലും ധാരാളം പന്നികളെ സന്നിധാനത്തും പരിസരത്തും കാണാന്‍ സാധിക്കുമെങ്കിലും ഇവ ഇതുവരെ ആരെയും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളില്ല. ഇതാദ്യമായാണ് ആക്രണമുണ്ടാവുന്നതെങ്കിലും വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: