ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മഹാത്മാ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള മഹാന്മാരെയും മറ്റു ചരിത്രനായകന്മാരെയും നിന്ദിക്കരുതെന്ന് സുപ്രീംകോടതി.
ആരെയെങ്കിലും അധിക്ഷേപിക്കുന്നതോ അസഭ്യപദ പ്രയോഗം നടത്തുന്നതോ അല്ല അഭിപ്രായസ്വാതന്ത്ര്യം എന്നു പറയുന്നതെന്നും കോടതി വ്യക്തമാക്കി.
മനപ്പൂര്‍വമുള്ള നിന്ദയും അസഭ്യപ്രയോഗവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 292 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി ഓര്‍മിപ്പിച്ചു. മാന്യമായ രീതിയില്‍ ഏത് വിമര്‍ശനവും സ്വീകാര്യമാണ്. പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.
ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറാത്തി കവി വസന്ത് ദത്താത്രയ് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്
വസന്ത് 1984ല്‍ എഴുതിയ ഒരു കവിതയില്‍ ഗാന്ധിയെ അസഭ്യവാക്കുകള്‍ പ്രയോഗിക്കുന്ന ആഖ്യാതാവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാന്ധിജി സാധാരണ വ്യക്തി ആയിരുന്നെങ്കില്‍ ഇത് വലിയ പ്രശ്നമാവുമായിരുന്നു.
എന്നാല്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി സാങ്കല്പിക കഥാപാത്രമല്ല. ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. അതിനാല്‍ തന്നെ മഹാനായ ഒരാളെ അധിക്ഷേപിക്കുന്നത് ശരിയല്ല. ഇത് ആവിഷ്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് പറഞ്ഞ കോടതി, ശിക്ഷ ക്ഷണിച്ചു വരുത്തുന്നതാണെന്നും വ്യക്തമാക്കി.
ഇതിനെതിരെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. കവിത വിവാദമായപ്പോള്‍ കവി മാപ്പു ചോദിച്ചിരുന്നു. അതിനാല്‍ കവിതയിലൂടെ ഗാന്ധിയെ നിന്ദിച്ചത് കുറ്റകരമാണെങ്കിലും ക്രിമിനല്‍ നടപടികളില്‍ ഇളവു ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. വിധി പിന്നീട് പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: