കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും സര്‍ക്കാരിനെയും യുഡിഎഫിനെയും വീണ്ടും വെട്ടിലാക്കി ആര്. ബാലകൃഷ്ണ പിള്ളയുടെ സുപ്രധാന മൊഴി. സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷന് മുന്നിലാണ് പിള്ള മൊഴി നല്‍കിയത്. സരിത എസ്. നായര്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ പിള്ള സോളാര്‍ വിവാദ നായികയുടെ കത്തുകളെല്ലാം ഒന്നുതന്നെയാണെന്നും പറഞ്ഞു.
താന്‍ വായിച്ചതും മാധ്യമങ്ങളില്‍ വന്നതും സരിത കാണിച്ചതുമായ കത്തുകളെല്ലാം ഒന്നുതന്നെ. സരിതയുടെ കത്ത് മുമ്പു കണ്ടിട്ടുണ്ട്. രണ്ടുമണിക്കൂര്‍ നേരം ആ കത്ത് കയ്യിലുണ്ടായിരുന്നു. ആ കത്തു തന്നെയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്, പിള്ള മൊഴി നല്കി.
ശ്രീധരന് നായരുമൊത്തു സരിത മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടിരുന്നു. പിന്നീടു മുഖ്യമന്ത്രിക്കൊപ്പമാണ് സരിത ലിഫ്റ്റില്‍ പുറത്തിറങ്ങിയതും. ഇക്കാര്യങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സഹായിയായ തോമസ് കുരുവിളയ്ക്ക് സരിത 25 ലക്ഷം രൂപ കൈമാറിയെന്നും പിള്ള കമ്മീഷനോട് വെളിപ്പെടുത്തി. ദല്‍ഹിയില്‍ വച്ച് 15 ലക്ഷവും പിന്നീട് തിരുവനന്തപുരത്ത് എത്തി 10 ലക്ഷവും കൈമാറി. കത്തില്‍ ഇക്കാര്യം വിശദമായുണ്ടെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. മൊഴി നല്കിയ ശേഷം പുറത്തിറങ്ങിയ പിള്ള മാധ്യമപ്രവര്‍ത്തകരോടാണ് ഈ വിവരങ്ങളെല്ലാം വെളിപ്പെടുത്തിയത്.
എറണാകുളം ജില്ലയിലെ ഒരു എംഎല്‍എക്ക് സരിത മൂന്ന് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്്. സരിതയുമായി ബന്ധമുള്ള മറ്റ് മന്ത്രിമാരുടെ പേരുകള്‍ പുറത്തുപറയുന്നില്ല. ധാര്‍മ്മികതയുടെ പേരിലാണത്. കത്തിന്റെ പിന്നില്‍ യുഡിഎഫ് വിട്ട മുതിര്‍ന്ന നേതാവാണെന്ന ആരോപണം പിള്ള തള്ളി. താന്‍ കത്ത് പുറത്തുവിടുകയായിരുന്നുവെങ്കില് രണ്ടുവര്‍ഷം മുന്‍പ് സര്‍ക്കാര്‍ താഴെ വീഴുമായിരുന്നെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗം ചെയ്തതായി സരിത പറഞ്ഞെന്ന് മജിസ്ട്രേറ്റ്
കൊച്ചി: സോളാര്‍ കേസിന് കൂടുതല്‍ ബലം നല്കി മജിസ്ട്രേറ്റിന്റെ മൊഴി. തന്നെ പലരും ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത നായര്‍ തന്നോട് പറഞ്ഞിരുന്നതായി എറണാകുളം മുന്‍ സി.ജെ.എം.: എന്‍.വി. രാജു വെളിപ്പെടുത്തി. ആരെങ്കിലും ബലാത്സംഗം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഉവ്വ്’ എന്നാണ് സരിത കോടതിയില്‍വച്ച് മൊഴി നല്‍കിയത്, അദ്ദേഹം സോളാര്‍ കമ്മീഷനെ അറിയിച്ചു.
അടച്ചിട്ട മുറിയില്വച്ചല്ല അന്ന് താന്‍ മൊഴിയെടുത്തത്. ബലാത്സംഗം ചെയ്തെന്ന് പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പീഡിപ്പിച്ചവരുടെ പേരുകള്‍ സരിത പറഞ്ഞത് താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും കമ്മീഷന് മുമ്പാകെ രാജു വിശദീകരിച്ചു.
കേസുമായി നേരിട്ടു ബന്ധമില്ലാത്ത കാര്യമായതിനാല്‍ മൊഴി രേഖപ്പെടുത്തിയില്ല. പരാതിയുടെ സാഹചര്യവും സ്വഭാവവും നോക്കിയാണ് മൊഴി രേഖപ്പെടുത്താറുള്ളത്. അഞ്ചോ ആറോ മിനിറ്റ് മാത്രമേ സരിതയുമായി സംസാരിച്ചുള്ളു. അന്വേഷണം നടക്കുന്നതിനാല്‍ കേസ് കേള്‍ക്കുവാന്‍ സാധിക്കില്ലായിരുന്നെന്നും എന്‍.വി. രാജു വിശദീകരിച്ചു. സരിതയുടെ മൊഴിയില്‍ ഉന്നതരുടെ പേരുകള്‍ ഉണ്ടോയെന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയും എപിപിയും വന്നുകണ്ട് അന്വേഷിച്ചെന്നും കമ്മീഷനോട് രാജു പറഞ്ഞിട്ടുണ്ട്.
സോളാര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്നതിന് കുറ്റാരോപിതനായ മജിസ്ട്രേറ്റാണ് രാജു. ഹൈക്കോടതി മുഖേനയാണ് ഹാജരാകാന്‍ വേണ്ടി സോളാര്‍ കമ്മീഷന് അദ്ദേഹത്തിന് നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: