അമ്പലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന്റെ പൊഴിമുഖം വീണ്ടും മണല്‍ കയറി അടഞ്ഞു. നേരത്തെ മണല്‍ നീക്കം ചെയ്തിരുന്ന ഡ്രഡ്ജറിന്റെ പ്രവര്‍ത്തനം തകരാറിലായതോടെ ഹാര്‍ബര്‍ പൂര്‍ണമായും പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. രണ്ടാഴ്ച മുമ്പ് ഇവിടെ മണല്‍ കയറി അടഞ്ഞതിനെ തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണല്‍ നീക്കം ചെയ്തു. എന്നാല്‍ നീക്കം ചെയ്യുന്ന മണല്‍ ഹാര്‍ബറില്‍ നിന്നും പുറത്തേക്ക് മാറ്റുവാന്‍ കഴിഞ്ഞിരുന്നില്ല.
ട്രാവന്‍കൂര്‍ സിമന്റ്സിന്റെ മേല്‍നോട്ടത്തില്‍ ഡ്രഡ്ജ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് നീക്കം ചെയ്യുന്ന മണല്‍ ഹാര്‍ബറില്‍ കുന്നുകൂടി കിടക്കുകയാണ്. മണല്‍ പുറത്തേക്കെടുക്കാന്‍ കഴിയാത്തതിനാല്‍ മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചു. കഴിഞ്ഞദിവസം വന്‍ തോതില്‍ മണല്‍ അടിഞ്ഞുകൂടി ഹാര്‍ബറിന്റെ പ്രവേശന കവാടം പൂര്‍ണമായും അടഞ്ഞു.
നേരത്തെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണല്‍ നീക്കം ചെയ്തപ്പോള്‍ ചെറുവള്ളങ്ങള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ വള്ളങ്ങള്‍ക്ക് തുറമുഖത്തില്‍ കയറാന്‍ കഴിയാത്തതിനാല്‍ വടക്കുഭാഗത്തായാണ് നങ്കൂരമിടുന്നത്. തുറമുഖം ഇപ്പോള്‍ മണലടിഞ്ഞ് വിശാലമായ മൈതാനത്തിന് തുല്യമായ സ്ഥിതിയിലായി. നേരത്തെ ഉപയോഗിച്ച സംവിധാനങ്ങളാകെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മണല്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് അധികൃതര്‍ക്കും വ്യക്തതയില്ല.
കൂടിക്കിടക്കുന്ന മണല്‍ ടിപ്പര്‍ ലോറി ഉപയോഗിച്ച് പുറത്തേയ്ക്കെടുക്കാമെന്ന മത്സ്യത്തൊഴിലാളികളുടെ നിര്‍ദേശം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കാര്യക്ഷമമല്ലാത്ത ഡ്രഡ്ജര്‍ ഉപയോഗിക്കുന്നതാണ് മണല്‍ നീക്കം വൈകാനും തടസപ്പെടാനും കാരണമാകുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ട്രാവന്‍കൂര്‍ സിമന്റ്സിനാണ് മണല്‍ നീക്കത്തിന്റെ ചുമതല നല്‍കിയിരുന്നത്. ഇവര്‍ മറ്റൊരു കമ്പനിയ്ക്കാണ് മണല്‍ നീക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: