വാന്‍കൂവര്‍: കാനഡയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വാന്‍കൂവറിലെ ഖല്‍സാ ദിവാന് ഗുരുദ്വാര സന്ദര്‍ശിച്ചു. മോദിക്കൊപ്പം കേനഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും ഉണ്ടായിരുന്നു. ഗുരുദ്വാരയില്‍ എത്തിയ മോദി അവിടെ അല്പനേരം പ്രാര്‍ഥിച്ചു.
താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവിടെ ലഖ്‍പതിലെ ഗുരുദ്വാര പുനര്‍നിര്‍മ്മിച്ചത് മോദി അനുസ്മരിച്ചു. ഗുരു നാനാക് 15 ദിവസം താമസിച്ച ലഖ്പത്തിലെ ഗുരുദ്വാര 2001ലെ ഭൂകമ്പത്തില്‍ പാടെ തകര്‍ന്നിരുന്നു. ഈ ഗുരുദ്വാരയാണ് വിജയകരമായി പുനര്‍നിര്‍മ്മിച്ചത്.
മോദിയും ഹാര്‍പ്പറും പിന്നീട് ലക്ഷ്മീ നാരായണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ തൊഴുതിറങ്ങിയ മോദിക്ക് പുരോഹിതന് തിലകം ചാര്‍ത്തി.
ഗുരുദ്വാരയില്‍ എത്തിയ മോദിക്കും ഹാര്‍പ്പര്‍ക്കും സിഖുകാരുടെ പ്രത്യേക തരം വാളുകള്‍ സമ്മാനിച്ചു. ഈ ഗുരുദ്വാര സന്ദര്‍ശിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് മോദി. 1949 ല്‍ നെഹ്റുവും 73ല്‍ ഇന്ദിരാഗാന്ധിയുമാണ് മുന്‍പ് ഇവിടം സന്ദര്‍ശിച്ചവര്‍. ഖല്‍സ ദിവാന് സൊസൈറ്റി പ്രസിഡന്റ് സോഹന്‍ സിംഗ് ദേവ് പറഞ്ഞു.
എയറിന്ത്യയുടെ കനിഷ്ക വിമാനം ബോംബു വച്ച് തകര്‍ത്തതിന്റെ സ്മാരകം മോദി സന്ദര്‍ശിച്ചു. അന്ന് മരണമടഞ്ഞവര്‍ക്ക് മോദി ആദരാഞ്ജലിയര്‍പ്പിച്ചു. പിന്നീട് ഹാര്‍പ്പര്‍ നല്കിയ അത്താഴവിരുന്നിലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: