ആറന്മുള: ആറന്മുളവിമാനത്താവളപദ്ധതി നടപ്പിലാവാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ ചിലരുടെ ഭാവനാസൃഷ്ടിയും കെജിഎസ്സിന്റെ സ്വപ്നവും മാത്രമാണെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി അദ്ധ്യക്ഷന്‍ പി. ഇന്ദുചൂഡനും ജന.കണ്‍വീനര്‍ പി.ആര് ഷാജിയും പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഏതൊരു കമ്പിനിക്കും അവകാശമുണ്ട്. കെജിഎസ്സ് സമര്‍പ്പിച്ച അപേക്ഷ 22ന് പരിഗണിക്കാന്‍ ഇരിക്കുന്നതേയുള്ളൂ, അതിനിടയിലാണ് അനുവാദം കിട്ടാന്‍പോകുന്നു എന്ന പ്രചാരണം ബോധപൂര്‍വ്വം നടത്തുന്നത്.
സുപ്രീം കോടതിയുടെ ഗ്രീന്‍ ബെഞ്ചും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും അനുമതി നിഷേധിച്ച പദ്ധതി എങ്ങനെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്വ്വേയില്പെട്ടു എന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം സിവില്‍ ഏവിയേഷന്‍ വകുപ്പിനോട് വിശദീകരണം ചോദിക്കുകയും ചെയ്തതാണ്. ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അദ്ധ്യായമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്മാന് ശ്രീവാസ്തവ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതി നടപ്പിലാവില്ലെന്നുള്ള സാഹചര്യത്തിലാണ് ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരത്തിന്റ നീളം കുറയ്ക്കേണ്ടിവരും എന്ന വിഷയത്തില്‍ ദേവസ്വം ഓംബുഡ്സ്മാന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചിട്ടുള്ളത്.
ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുവാനുള്ള ശ്രമമാണ് കെജിഎസ്സും കൂട്ടരും നടത്തുന്നത്. വിമാനത്താവള വിരുദ്ധ സമരം എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കിയുള്ള സമരമല്ല. സമരവേദിയില്‍ ഒരു കൊടിയും ഉപയോഗിച്ചിരുന്നില്ല.
ആറന്മുളക്കാരും പരിസ്ഥിതിയേയും പൈതൃകത്തെയും സ്നേഹിക്കുന്ന മുഴുവന്‍ കേരളീയ സമൂഹവും ചേര്‍ന്ന് നടത്തുന്ന സമരമാണ്. അതില്‍നിന്നും സമരസമിതി ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല. വിമാനത്താവളങ്ങള്‍ക്കെതിരെയുള്ള സമരമല്ല ആറന്മുളയില് നടക്കുന്നത്.
അനുയോജ്യമായ സ്ഥലങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ തന്നെ ഉള്ളപ്പോള്‍ ആറന്മുളയുടെ പൈതൃകത്തെയും ക്ഷേത്രസംസ്കൃതിയെയും തകര്‍ത്തുകൊണ്ട് ആറന്മുളയില് തന്നെ പണിയണമെന്ന ചിലരുടെ ദുര്വാശിക്കെതിരെയാണ് സമരം. കെജിഎസ്സിന്റെ അപേക്ഷ വീണ്ടും പരിഗണിക്കുമ്പോള്‍ അത് തള്ളിക്കളയുമെന്നുതന്നെയാണ് പൈതൃക ഗ്രാമകര്മ്മ സമിതി വിശ്വസിക്കുന്നത്. മറിച്ചായാല്‍ ശക്തമായ ജനകീയ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: