ന്യൂദല്‍ഹി: പിളര്‍ന്നു തകര്‍ന്ന ജനതാദള്‍ പാര്‍ട്ടികള്‍ ഗത്യന്തരമില്ലാതെ ജനതാപരിവാറെന്ന പേരില്‍ ഒരുമിച്ചു ചേരുമ്പോളും ഭിന്നതകള്‍ക്ക് അവസാനമില്ല. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ പാര്‍ട്ടിയുടെ നേതാവായി പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിയുടെ പേര്, ചിഹ്നം, കൊടി എന്നിവയുടെ കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
സ്വന്തം അധികാര കേന്ദ്രങ്ങള്‍ പാര്‍ട്ടിയിലും അതാതു സംസ്ഥാനങ്ങളിലും സൃഷ്ടിച്ച് ഭിന്നിച്ചു കഴിയുന്ന ജനതാദള്‍ പാര്‍ട്ടികള്‍ വീണ്ടും യോജിപ്പിലെത്തിയാലും അതിനു വലിയ ആയുസ്സില്ലെന്ന ആക്ഷേപത്തിന് മറുപടി നല്കാന് ജനതാപരിവാര്‍ നേതാക്കള്‍ തയ്യാറല്ല. നിതീഷ്കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്, മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ സോഷ്യലിസ്റ്റ്, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, മുലായംസിങ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി, ഓംപ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, സമാജ്വാദി ജനതാപാര്‍ട്ടി എന്നീ ആറുകക്ഷികളാണ് വ്യാഴാഴ്ച ലയനം പ്രഖ്യാപിച്ചത്. എന്നാല്‍ ലയന തീയതി അടക്കം പല കാര്യങ്ങളും പ്രഖ്യാപിക്കാന്‍ നേതാക്കള്‍ക്ക് സാധിച്ചില്ല.
ലയന തീയതി പിന്നീട് അറിയിക്കുമെന്നാണ് ജനതാപരിവാര്‍ പാര്‍ട്ടികള്‍ പറയുന്നത്. 2015 അവസാനം നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പരീക്ഷണം മാത്രമാണ് ജനതാപരിവാര്‍ എന്നും തെരഞ്ഞെടുപ്പിന് ശേഷം പാര്ട്ടിയുണ്ടാകുമോ എന്നു കണ്ടറിയണമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ബിജെപിയെ ബീഹാറില്‍ അധികാരത്തില്‍ നിന്നും പുറത്തു നിര്‍ത്തുന്നതിനായി നിതീഷ്കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് പലപ്പോഴും ലാലുപ്രസാദ് യാദവ് ഭീഷണി ഉയര്‍ത്തുന്നുണ്ട്. സ്വന്തക്കാര്‍ക്ക് മതിയായ സീറ്റു നല്‍കിയില്ലെങ്കില്‍ ജനതാലയനത്തില് നിന്നും പിന്‍വലിയുമെന്ന് ലാലു പ്രസാദ് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിജയ സാധ്യതയുള്ള സീറ്റുകള്‍ ലാലുപ്രസാദ് ആവശ്യപ്പെടാനാണ് സാധ്യത. മുലായംസിങിനെ നേതാവാക്കാനുള്ള തീരുമാനത്തോട് തുടക്കത്തില്‍ വിമുഖത കാട്ടിയ ലാലുപ്രസാദ് പിന്നീട് സമ്മതിക്കുകയായിരുന്നു.
1977 മുതല്‍ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും പലവട്ടം ജനതാദള്‍ കക്ഷികള്‍ അധികാരത്തിലെത്തിയെങ്കിലും തമ്മിലടിച്ചു പിരിയാനായിരുന്നു വിധി.
1977ല്‍ വലിയ വിജയത്തോടെ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയെങ്കിലും അഭിപ്രായ വ്യത്യാസം മൂലം 19 മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ മൂക്കുകുത്തി വീണു. തുടര്‍ന്ന് 1991ല്‍ വിപി സിങ് സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും പഴയ ചരിത്രം ആവര്‍ത്തിച്ചു. തുടര്‍ന്നുവന്ന എച്ച്.ഡി ദേവഗൗഡ, ഐ.കെ ഗുജ്റാള്‍ സര്‍ക്കാരുകള്‍ക്കും ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് ഭരണം അവസാനിപ്പിക്കേണ്ടിവന്നു. അധികാരത്തര്‍ക്കമാണ് ജനതാദള്‍ നേതാക്കളെ എല്ലാക്കാലത്തും ഭിന്നിപ്പിലേക്ക് നയിക്കുന്നതെന്ന് ചരിത്രം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: