വിശാഖപട്ടണം: വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് രാജസ്ഥാന് റോയല്‍സ് താരം അജിന്‍ക്യ രഹാനെ. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയശേഷമായിരുന്നു രഹാനെയുടെ പ്രതികരണം.
വ്യാഴാഴ്ച രാത്രി അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന് റോയല്‍ വെന്നിക്കൊടി പാറിച്ചത്. പ്രവീണ്‍കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച ഫോക്നറാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കിയ രാജസ്ഥാന് റോയല്‍സ് ഈ സീസണില്‍ അപരാജിത കുതിപ്പാണ് നടത്തുന്നത്. നാല് കളികളും ജയിച്ച് എട്ട് പോയിന്റുമായി രാജസ്ഥാന് റോയല്‍സാണ് പട്ടികയില്‍ മുന്നില്‍.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സിലൊതുക്കി. 27 റണ്‍സെടുത്ത മോര്‍ഗനും 25 റണ്‍സെടുത്ത നമന്‍ ഓജയും പുറത്താകാതെ 23 റണ്‍സെടുത്ത രവി ബൊപ്പാറയും 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ വാര്‍ണറുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മൂന്ന് ഓവറില്‍ വെറും 9 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയുടെയും നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ പിഴുത വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയുടെയും മികച്ച ബൗളിംഗാണ് സണ്‍റൈസേഴ്സിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്.
എന്നാല്‍ ഉരുളയ്ക്കുപ്പേരി കണക്കെ തിരിച്ചടിച്ച സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ റണ്ണെടുക്കാന്‍ റോയല്‍സ് താരങ്ങള്‍ ഏറെ ബുദ്ധിമുട്ടി. എങ്കിലും രഹാനെയുടെയും (56 പന്തില്‍ 62), സഞ്ജു വി. സാംസണും (26) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന നിലയിലായി.
അവസാന ഓവറില്‍ റോയല്‍സിന് ജയിക്കാന്‍ അഞ്ച് റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ പ്രവീണ്‍കുമാര്‍ എറിഞ്ഞ ഈ ഓവറിലെ ആദ്യ അഞ്ച് പന്തുകളില്‍ നിന്ന് നാല് റണ്‍സ് നേടിയതോടെ അവസാന പന്തില്‍ ഒരു റണ്‍സായി വിജയലക്ഷ്യം. ക്ലോസ് ഫീല്‍ഡിംഗിലൂടെ റോയല്‍സിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ വാര്‍ണറും സംഘവും ശ്രമിച്ചു. എന്നാല്‍ അവസാന പന്ത് യോര്‍ക്കര്‍ എറിയാന്‍ ശ്രമിച്ച പ്രവീണ്‍കുമാറിന് പിഴച്ചു. ഓഫ് സ്റ്റമ്പിന് പുറത്ത് ഫുള്‍ടോസായി വന്ന പന്ത് കവര്‍ പോയിന്റിലൂടെ ബൗണ്ടറിയിലേക്ക് പറത്തി ഫോക്നര്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: