പനാജി: പന്ത്രണ്ടാമത് ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം ഹരിയാനയുടെ കുതിപ്പ്. രണ്ട് ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 79.5പോയിന്റുമായി ഹരിയാന ഒന്നാം സ്ഥാനത്താണ്. 75 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തും 71 പോയിന്റുള്ള ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
മീറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ രണ്ട് ദേശീയ റെക്കോര്‍ഡുകളടക്കം നാല് പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഹരിയാനയുടെ ആശിഷ് ഝക്കര്‍, പെണ്‍കുട്ടികളുെട 1500 മീറ്ററില്‍ മഹാരാഷ്ട്രയുടെ ദുര്‍ഗ പ്രമോദ് ദേവ്റ എന്നിവരാണ് ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. നാല് മിനിറ്റ് 34.05 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ദുര്‍ഗ പ്രമോദ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്.
2005-ല്‍ പശ്ചിമ ബംഗാളിന്റെ ജുമ കാഥൂണ് സ്ഥാപിച്ച 4 മിനിറ്റ് 36.40 സെക്കന്റിന്റെ ദേശീയ റെക്കോര്‍ഡും 4 മിനിറ്റ് 38.42 സെക്കന്റിന്റെ മീറ്റ് റെക്കോര്‍ഡും ദുര്‍ഗ്ഗയുടെ കുതിപ്പില്‍ പഴങ്കഥയായി. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ ദുര്‍ഗ്ഗക്ക് ലോക യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത നഷ്ടമായി.
എന്നാല്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയുടെ ആശിഷ് ഝക്കര്‍ പുതിയ റെക്കോര്‍ഡിനൊപ്പം ലോക യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയും സ്വന്തമാക്കി. ഇന്നലെ 72.04 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞാണ് ആശിഷ് പുതിയ ദേശീയ റെക്കോര്‍ഡിന് അവകാശിയായത്. 2009-ല്‍ ഹരിയാനയുടെ സുഖ്ദേവ് സിംഗ് സ്ഥാപിച്ച 70.35 മീറ്ററിന്റെ റെക്കോര്‍ഡും കഴിഞ്ഞ വര്‍ഷം രാജസ്ഥാന്റെ ്രപദീപ്കുമാര് സ്ഥാപിച്ച 67.63 മീറ്ററിന്റെ റെക്കോര്‍ഡുമാണ് ആശിഷിന്റെ കൈക്കരുത്തിന് മുന്നില്‍ വഴിമാറിയത്.
പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ അസം താരം ലെയ്മന്‍ നര്‍സാരിയും ഹാമര്‍ത്രോയില്‍ ഹരിയാനയുടെ പൂനം ഝക്കറുമാണ് മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 1.70 മീറ്റര്‍ ചാടിയാണ് കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റിലെ സുവര്‍ണ്ണതാരം ലെയ്മന്‍ നര്‍സാരി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2006-ല്‍ ഹരിയാനയുടെ ആരതി യാദവ് സ്ഥാപിച്ച 1.68 മീറ്ററാണ് പഴങ്കഥയായത്. ഹാമറില്‍ 52.19 മീറ്റര്‍ എറിഞ്ഞാണ് പൂനം ഝക്കര്‍ കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിന്റെ രേഖ സ്ഥാപിച്ച 46.30 മീറ്ററിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.
മീറ്റിന്റെ രണ്ടാം ദിനം കേരളത്തിനും മികച്ചതായിരുന്നു. ഒരു സ്വര്‍ണ്ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും കേരള താരങ്ങള്‍ ഇന്നലെ സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മൂന്ന് മെഡലുകളും കേരളതാരങ്ങള്‍ സ്വന്തമാക്കി. ജിസ്ന മാത്യു സ്വര്‍ണ്ണവും ലിനറ്റ് ജോര്‍ജ് വെള്ളിയും സ്നേഹ. കെ വെങ്കലവും സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ വെള്ളിയും വെങ്കലവും കേരളത്തിനാണ്. 1.61 മീറ്റര്‍ ചാടി അഞ്ജു ബാബു വെള്ളിയും 1.58 മീറ്റര്‍ ചാടി ആതിര സോമരാജ് വെങ്കലവും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ 6.98 മീറ്റര്‍ ചാടി എം. ശ്രീശങ്കറും പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ ജി. നിഷയും കേരളത്തിനായി വെള്ളി നേടി. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പി.എം. അഞ്ജനയും കേരളത്തിനായി വെങ്കലം നേടി. മീറ്റ് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: