കാഞ്ഞങ്ങാട്: കേന്ദ്രസര്‍വകലാശാലയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച സിബിഐ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ രജിസ്ട്രാര്‍ എസ്.ഗോപിനാഥനെ നീക്കി. ആറുവര്‍ഷമായി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിലെ ക്രമക്കേട് മുതല്‍ സെക്യൂരിറ്റി എജന്‍സി വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരുന്ന വന്‍ സാമ്പത്തിക ക്രമക്കേട് വരെ ജന്മഭൂമി പുറത്തുകൊണ്ടുവന്നിരുന്നു. ഇതില്‍ സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ഉന്നതാധികാരികള്‍ക്ക് പങ്കുള്ളതായും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 10ന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ നിന്നുള്ള രണ്ടംഗ സംഘം സര്‍വ്വകലാശാലയില്‍ പരിശോധന നടത്തി സുപ്രധാന ഫയലുകള്‍ കസ്റ്റഡിയിലെടുത്തു. ഗോപിനാഥന്റെ നിയമനം അനധികൃതമാണെന്നും ജോയിന്റ് രജിസ്ട്രാര്‍ ചുമതല വഹിക്കാന്‍ യുജിസി മാനദണ്ഡത്തില്‍ മാറ്റം വരുത്തിയെന്നും പരാതിയുണ്ട്. ഇയാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് പരാതിയും ലഭിച്ചിരുന്നു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് സര്‍വകലാശാലയിലെ അഴിമതിയെകുറിച്ച് അന്വേഷണം നടക്കുന്നത്.
2010ല്‍ അരുണാചല്‍ പ്രദേശിലെ രാജീവ്ഗാന്ധി സര്‍വകലാശാലയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ വന്ന് കാലാവധി തീര്‍ന്നിട്ടും തിരിച്ചുപോകാതെ അനധികൃതമായി സര്‍വകലാശാലയില്‍ സ്ഥിരം നിയമനം നേടുകയായിരുന്നു എസ്.ഗോപിനാഥന്. മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജാന്‍സി ജെയിംസും നിലവിലെ എക്സിക്യൂട്ടീവ് കൗണ്‍സിലുമാണ് നിയമനത്തിന് ഒത്താശ ചെയ്ത് കൊടുത്തത്. ഇദ്ദേഹത്തിന്റെ ഭാര്യയും സിക്കിം യൂണിവേഴ്സിറ്റിയില്‍ നിന്നും ചൈല്‍ഡ് കെയര്‍ ലീവെടുത്ത് സര്‍വകലാശാലയില്‍ യുഡിസി ആയി സ്ഥിരം നിയമനം നേടുകയായിരുന്നു. പിന്നീട് സിക്കിം യൂണിവേഴ്സിറ്റി ഇവരെ പിരിച്ചുവിട്ടെങ്കിലും മാനുഷിക പരിഗണന എന്ന നിലയില്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അനധികൃത നിയമനം നല്‍കുകയായിരുന്നു.
നാല് അഴിമതി കേസുകളാണ് ഇപ്പോള്‍ സിബിഐ അനേ്വഷിക്കുന്നത്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളാണ് ഇതെല്ലാം. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അമിത വേതനം നല്കല്, കെട്ടിടങ്ങള്‍ക്ക് കള്ളക്കണക്കു കാണിച്ച് വാടക ഇനത്തില്‍ വന്‍ തുക തട്ടിയെടുത്തത്, പ്രസിഡന്റ് പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങിലെ സാമ്പത്തിക ക്രമക്കേട്, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ ഡീന്‍ നടത്തിയ മൂന്നുകോടിയുടെ കെമിക്കല്‍-ലബോറട്ടറി പര്‍ച്ചേസ് തുടങ്ങിയവയാണ് അനേ്വഷണ പരിധിയില്‍ വരുന്നത്. കേന്ദ്ര സര്‍കലാശാലയിലെ അധ്യാപക നിയമനങ്ങള്‍ പലതും വിജ്ഞാപനത്തിലെ യോഗ്യത മാറ്റിയും പുനര്‍വിജ്ഞാപനം നടത്തിയും അനധികൃതമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള തന്ത്രപൂര്‍വമായ ശ്രമങ്ങളാണ് സര്‍വകലാശാലയില്‍ നടന്നിട്ടുള്ളത്.
മാനദണ്ഡങ്ങള്‍ തിരുത്തി പുനര്‍വിജ്ഞാപനം നല്കി നിയമനങ്ങള്‍ നീട്ടുകയാണ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയ്യുന്നത്. വിവിധ പഠന വിഭാഗങ്ങളിലായി ഒഴിവുള്ള ആറോളം അധ്യാപക തസ്തികകളില്‍ നിയമനം നടത്താനുള്ള ശ്രമത്തെ മാര്‍ച്ച് 27 ന് ചേര്‍ന്ന കൗണ്‍സില്‍ അട്ടിമറിച്ചിരുന്നു. കൗണ്‍സിലിന്റെ നിയമവിരുദ്ധ നടപടിയെ തുടര്‍ന്ന് ഹൈക്കോടതി ഇന്റര്‍വ്യു നടപടികള്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.
ഏപ്രില്‍ 8 മുതല്‍ 11 വരെ തീയതികളില്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നടക്കുന്ന അധ്യാപക നിയമന ഇന്റര്‍വ്യു തല്കാലം നടത്താന്‍ അനുവദിച്ചെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിക്കാനോ, നിയമനങ്ങള്‍ നടത്താനോ പാടില്ലെന്നാണ് കോടതി നിര്‍ദേശം. ഇനിയുള്ള കാലം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അര്‍ത്ഥത്തില്‍ സുഗമമായി മുന്നോട്ട് പോകണമെങ്കില്‍ അഴിമതിക്കാരെ പുറത്താക്കണം.
അഴിമതിയുടെ ഭാരം ചുമക്കുന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ പിരിച്ചുവിടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. രജിസ്ട്രാര്‍ സ്ഥാനത്തേക്ക് സ്ഥിരം നിയമനം വരുന്നതുവരെ അസോസിയേറ്റ് പ്രഫസറും സ്കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവിയുമായ ഡോ.കെ.സി.ബൈജുവിനെ രജിസ്ട്രാറിന്റെ താല്കാലിക ചുമതല നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: