കോടാലി(കൊടകര): മറ്റത്തൂരില്‍ കിഴക്കേ കോടാലിക്കു സമീപം കോപ്ലിപ്പാടത്ത് കാട്ടുപോത്തുകളുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കോപ്ലിപ്പാടം വിരുത്തിപറമ്പില്‍ വത്സന്റെ ഭാര്യ ശോഭന(43), മാങ്കുറ്റിപ്പാടം ഇരിങ്ങാമ്പിള്ളി ബിനോജ് (29), കൊടുങ്ങ സ്വദേശി സജി(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പത്ത് മണിക്കൂറോളം നാടിനെ പരിഭ്രാന്തിയിലാക്കിയ പോത്തുകളില്‍ ചിലതിനെ നാട്ടുകാരും, വനപാലകരും പോലീസും ചേര്‍ന്ന് കാട്ടിലേക്ക് ഓടിച്ചു.
ഇന്നലെ രാവിലെയാണ് ശോഭനയ്ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കിഴക്കേ കോടാലിയിലേക്ക് പാല് കൊണ്ടുപോകുമ്പോള്‍ കോപ്ലിപ്പാടം ഇറക്കത്തുവെച്ച് രാവിലെ ഏഴുമണിയോടെയായിരുന്നു പോത്തിന്റെ ആക്രമണം. റോഡരുകില്‍ പോത്ത് നില്‍ക്കുന്നത് ശോഭന കണ്ടെങ്കിലും നാട്ടുപോത്താണെന്ന് കരുതി നടന്നുപോകുന്നതിനിടെ കൊമ്പുകൊണ്ട് തോണ്ടിയെറിയുകയായിരുന്നു. പരിക്കേറ്റ ശോഭനയെ പോട്ട ധന്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോപ്ലിപ്പാടത്ത് കാട്ടുപോത്തിറങ്ങിയെന്നു കേട്ട് കാണാനെത്തിയ ബിനോജിനെ മറ്റൊരു കാട്ടുപോത്ത് ഓടിവന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ മറ്റത്തൂര്‍ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഈ കാട്ടുപോത്തിനെ ഓടിക്കുന്നതിനിടെയാണ് സജി അക്രമിക്കപ്പെട്ടത്. വെള്ളിക്കുളങ്ങര മാവിന്‍ചുവട് പ്രദേശത്തെത്തിയ കാട്ടുപോത്തിന്‍കൂട്ടം പിന്നീട് പല പ്രദേശങ്ങളിലേക്കായി ചിതറിയോടുകയായിരുന്നെന്നാണ് കരുതുന്നത്. രാവിലെ ആറരയോട കൊടുങ്ങയിലെ കല്ലിങ്ങപ്പുറം ഷാജുവിന്റെ വീട്ടുപറമ്പിലാണ് ആദ്യം കാട്ടുപോത്തിനെ കണ്ടത്. ഇതേസമയത്ത് തന്നെ സമീപത്തെ മറ്റൊരു പറമ്പിലും കാട്ടുപോത്തിനെ കണ്ടു. അല്‍പ്പസമയത്തിനു ശേഷം മാവിന്‍ചുവട് കുറിഞ്ഞിപ്പാടം റോഡരുകിലും മറ്റൊരു കാട്ടുപോത്തിനെ കണുകയുണ്ടായി. കൊടുങ്ങയില്‍ കണ്ട കാട്ടുപോത്ത് പിന്നീട് കോപ്ലിപ്പാടത്തെത്തുകയായിരുന്നു.
വെള്ളിക്കുളങ്ങര-കൊടകര റോഡിലെ കോപ്ലിപ്പാടം ഇറക്കത്തുള്ള തയ്യില്‍ ശശിയുടെ വീടിന്റെ തുറന്നു കിടന്ന ഗേറ്റിലൂടെ അകത്തു കടന്ന കാട്ടുപോത്ത് സമീപത്തെ വാഴത്തോട്ടത്തില്‍ നിലയുറപ്പിച്ചു. ഇതിനിടെ വിവരമറിഞ്ഞ് വന്‍ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടി. വാഴത്തോട്ടത്തിനു സമീപം ചെന്ന് പോത്തിനെ കാണാന്‍ ശ്രമിച്ചവരെ പലവട്ടം കാട്ടുപോത്ത് ഓടിക്കുകയും ചെയ്തു. ഇതിനിടെയാണ് മറ്റൊരു കാട്ടുപോത്ത് ഓടിയെത്തി ബിനോജിനെ ആക്രമിച്ചത്.
വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചറുടെ നേതൃത്വത്തില്‍ വനപാലകരും വെള്ളിക്കുളങ്ങര പോലിസും സ്ഥലത്തെത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചു. പിന്നീട് അമ്പനോളി ഭാഗത്തേക്ക് നീങ്ങിയ കാട്ടുപോത്ത് ആക്സിസ് എന്‍ജിനീയറിംഗ് കോളജിനു പുറകുവശത്തുള്ള റബര്‍തോട്ടത്തിലേക്ക് കടന്നു. ഈ ഭാഗത്ത് മറ്റൊരു കാട്ടുപോത്തിനേയും കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
കാട്ടുപോത്തുകളെ വനത്തിലേക്ക് ഓടിച്ചുവിടാനുള്ള പരിശ്രമത്തിലാണ് വനപാലകര്‍. വെള്ളിക്കുളങ്ങര മേഖലയില്‍ ജനവാസകേന്ദ്രങ്ങളില്‍ ഇടക്കിടെ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവാണെങ്കിലും കാട്ടുപോത്തുകള്‍ ഇറങ്ങുന്നത് ഇതാദ്യമായാണ്. മഴ പെയ്തതോടെ ചോലയിലേക്ക് വെള്ളം കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ കൂട്ടം തെറ്റി നാട്ടിലിറങ്ങിയതാകാമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: