വര്‍ക്കല : വര്‍ക്കല ഹെലിപ്പാടിന് സമീപം വന്‍ തീപിടിത്തം. 20ഓളം സ്ഥാപനങ്ങള്‍ കത്തിനശിച്ചു. ഒരു കോടിയുടെ നഷ്ടം. നോര്‍ത്ത് ക്ലിഫില്‍ ഇന്നലെ രാവിലെ 10.15ഓടെയായിരുന്നു തീപിടിത്തം. റിസോര്‍ട്ടും റെസ്റ്റോറന്റും ഉള്‍പ്പെടെ ചെറുതും വലുതുമായ സ്ഥാപനങ്ങളാണ് കത്തി നശിച്ചത്.
നോര്‍ത്ത് ക്ലിഫിലെ തിബറ്റന്‍ മാര്‍ക്കറ്റിലെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇലക്ട്രിക്കല്‍ പോസ്റ്റില്‍ നിന്നുള്ള തീപ്പൊരി താഴെ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിന്റെ ഓല ഷെഡില്‍ വീണ് പടര്‍ന്ന് കത്തുകയായിരുന്നു. കടല്‍ക്കാറ്റ് രൂക്ഷമായതിനാല്‍ നിമിഷനേരം കൊണ്ട് തീ ആളിപ്പടര്‍ന്നു.
തിബറ്റന്‍ മാര്‍ക്കറ്റിലെ 8 സ്ഥാപനങ്ങളും കത്തിനശിച്ചു. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ക്രോക്കറി, ജ്യൂവല്സ്, സ്റ്റേഷനറികള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് തിബറ്റന്‍ മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നത്. തീ ആദ്യം പടര്‍ന്നുകത്തിയ മാര്‍ക്കറ്റിലെ സ്ഥാപനം അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇതിനുള്ളില്‍ ഉണ്ടായിരുന്ന ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.
സിലിണ്ടര്‍ പൊട്ടിയപ്പോഴുണ്ടായ തീഗോളം 150 മീറ്ററോളം ദൂരെയുള്ള മൂന്ന് നില കെട്ടിടത്തിന്റെ മുകളിലുള്ള താല്‍ക്കാലിക ഷെഡില്‍ പതിച്ചു. ഇതിനു സമീപമുള്ള ലാസ റെസ്റ്റോറന്റിലേക്ക് പടര്‍ന്ന തീയില്‍പ്പെട്ട് ഇതിനുള്ളിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളും കൂടി പൊട്ടിത്തെറിക്കുകയും ചെയ്തതിനാല്‍ വളരെ വേഗം തീ മറ്റ് സ്ഥാപനങ്ങളിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു.
ജ്യൂസ് ഷേക്ക് എന്ന ഡബിള്‍ ഡക്കര്‍ റെസ്റ്റോറന്റിലേക്കും തീ പടര്‍ന്നതോടെ ഇവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 50 ഓളം പേര് പുറത്തേയ്ക്ക് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. സൈക്കിലോഞ്ച് ഡബിള്‍ ഡക്കര്‍ റെസ്റ്റോറന്റ് ഹോംലി ഫാസ്റ്റ്ഫുഡ്, കര്‍ണാടക സ്വദേശിയുടെ റെഡിമെയ്ഡ് ഷോപ്പ്, ഇതിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ, കാശ്മീര്‍, ജയ്പൂര്‍ സ്വദേശികളുടെ ജ്യൂവല്ഷോപ്പുകള്, കടലോരം റെസ്റ്റോറന്റ് എന്നിവയും കത്തി നശിച്ചവയില്‍പ്പെടുന്നു. ലേ മെഹര്ബാന് റിസോര്‍ട്ടിന്റെ മുറ്റത്തുള്ള കൂടാരത്തില്‍ തീപടര്‍ന്നുപിടിച്ചു. ഇതിനുള്ളില്‍ ഉണ്ടായിരുന്ന 4 ടൂറിസ്റ്റുകള്‍ ഉറക്കത്തിലായിരുന്നു. ഇവരെ വാതില്‍ ചവിട്ടി പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.
വര്‍ക്കല ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകളെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. നാട്ടുകാരും വിദേശികളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഹെലിപ്പാടിലെ നടപ്പാതയിലൂടെ 100 മീറ്ററോളം ഉള്ളിലേക്ക് മാത്രമേ ഫയര്‍ഫോഴ്സിന്റെ വാഹനങ്ങള്‍ക്ക് എത്താന്‍ സാധിച്ചുള്ളൂ. ഫയര്‍ഫോഴ്സിന്റെ വാഹനത്തിന് മാര്ഗ്ഗതടസ്സമുണ്ടായതും തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനിടയാക്കി.
തീ വീണ്ടും പടര്‍ന്നതോടെ പരവൂരില്‍ നിന്നും രണ്ട് ഫയര്‍ഫോഴ്സ് വാഹനവും ആംബുലന്‍സും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിരുന്നു. ഇതിനിടയില്‍ തീ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടായിരുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം സാധനങ്ങള്‍ നീക്കം ചെയ്തു.
വര്‍ക്കല എസ്സിഐ ബി. വിനോദ് കുമാര്‍, എസ്ഐ ജെ.എസ്. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും 30ഓളം ഫയര്‍ഫോഴ്സ് ജീവനക്കാരും രണ്ടരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിന്റെ ഫലമായാണ് തീ അണക്കാന്‍ സാധിച്ചത്. ഈ മേഖലകളിലെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകാന്‍ കാരണം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പും പാപനാശം തീരത്തിന് സമീപം തീപിടിത്തം ഉണ്ടായി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: