വിശാഖപട്ടണം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി ഇപ്പോഴും പ്രായോഗിക തലത്തില്‍ പരാജയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരിലധികവും കുറ്റപ്പെടുത്തി. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിലുള്ള തര്‍ക്കത്താലും വ്യക്തമായ നയരൂപീകരണത്തിന് നേതൃത്വത്തിന് കഴിയാത്തതുംമൂലം പ്രതിസന്ധിയിലായ സമ്മേളനം കോണ്‍ഗ്രസുമായി സഹകരണത്തിനുള്ള എല്ലാ വാതിലും തുറന്നിട്ടുകൊണ്ടാണ് ഇന്ന് കൊടിയിറങ്ങുന്നത്.
കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരേപോലെ ശത്രുപക്ഷത്തു കണ്ടിരുന്ന സിപിഎം പട്ടികയില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി. ബിജെപി മാത്രമായിരിക്കും ഇനി സിപിഎമ്മിന്റെ രാഷ്ടീയ എതിരാളി. ആര്‍എസ്എസ് മാതൃകയില്‍ കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കാനും ചെറുതും വലുതുമായ സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാനുമാണ് തീരുമാനം.
കഴിഞ്ഞ പത്തു വര്‍ഷം പാര്‍ട്ടിക്കുണ്ടായ പരാജയം മറച്ചുവയ്ക്കാനാണ് അടവുനയരേഖ കൊണ്ടുവന്നതെന്ന് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. നയരേഖ തയാറാക്കലും പ്രമേയം തയാറാക്കലുമായി നേതൃത്വം യാന്ത്രികമായിത്തീര്‍ന്നു. അതാണ് ബംഗാള്‍ ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളിലും പാര്‍ട്ടി വന്പരാജയമാകാന് കാരണം. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. സിപിഎമ്മില്‍ സമൂലമാറ്റം വരണം. അടവുനയം തിരുത്തിയതുപോലെ സംഘടനാ തലത്തില്‍ തിരുത്തല്‍ വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.
രാഷ്ട്രീയ സമീപനത്തിലും നയം നടപ്പാക്കുന്നതിലും വീഴ്ച പറ്റിയെന്നും വിമര്‍ശനങ്ങള്‍ പാര്‍ട്ടി പ്ലീനം ചര്‍ച്ച ചെയ്യുമെന്നും പിബി അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഹകരണത്തിനുള്ള എല്ലാ വാതിലും അടഞ്ഞിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. അതേസമയം, പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. എസ്. രാമചന്ദ്രന് പിള്ളയ്ക്കായി കേരള ഘടകം കരുക്കള്‍ നീക്കുന്നു. തങ്ങളുടെ വരുതിക്കുനില്ക്കുന്നയാള് എന്ന നിലയിലാണത്. വി.എസ്. അച്യുതാനന്ദനോടുള്ള അടുപ്പവും യെച്ചൂരിക്കെതിരെ തിരിയാന്‍ കേരള ഘടകത്തെ പ്രേരിപ്പിച്ചു.
മറുവശത്ത് യെച്ചൂരിയെ കൊണ്ടുവരാനാണ് മുതിര്‍ന്ന നേതാക്കളുടെ നീക്കം. മണിക്ക് സര്‍ക്കാര്‍, ബുദ്ധദേബ് ഭട്ടാചാര്യ, ബിമന്‍ ബോസ് തുടങ്ങിയവര്‍ യെച്ചൂരിയെ പിന്തുണച്ചവരില്പ്പെടുന്നു. മാറ്റങ്ങള്‍ക്ക് യെച്ചൂരി വരട്ടെ എന്ന നിലപാടാണവര്‍ക്ക്. ആന്ധ്രാപ്രദേശ് ഘടകം നിഷ്പക്ഷത പാലിക്കുകയാണ്.
കേരളത്തിലെ തര്‍ക്കങ്ങള്‍ ദേശീയ തലത്തിലും പാര്‍ട്ടിയെ ബാധിക്കുന്നുവെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വിമര്‍ശനമുന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: