ന്യൂദല്‍ഹി: കാര്‍ഷിക വായ്പാ സബ്സിഡി നിര്‍ത്തലാക്കിയെന്ന വാര്‍ത്ത കേന്ദ്രധനമന്ത്രാലയം നിഷേധിച്ചു. കാര്‍ഷികവായ്പകള്‍ ശരിയായി തിരിച്ചടയ്ക്കുന്നവര്‍ക്ക് നല്കുന്ന പലിശ സബ്സിഡി തുടരുമെന്ന് ബാങ്കുകളെ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 30നുശേഷം, സബ്സിഡി സമ്പ്രദായം ശാസ്ത്രീയ പഠനങ്ങളോടെ പുതിയ രീതിയില്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
കാര്‍ഷികവായ്പാ സബ്സിഡി സംബന്ധിച്ച് മാര്‍ച്ച് 31നുശേഷം നിര്‍ദേശം വന്നിട്ടില്ലെന്ന് പറഞ്ഞ് സംസ്ഥാനത്തെ ചില ബാങ്കുകള്‍ സബ്സിഡി നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതു പരാതിയായതോടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയായിരുന്നു. നിലവിലെ പദ്ധതി ജൂണ്‍ 30 വരെ തുടരുമെന്നും ജൂലൈ 1 മുതല്‍ പുതിയ രീതിയിലേക്ക് സബ്സിഡി വിതരണം മാറുമെന്നും കേന്ദ്രം വ്യക്തമാക്കി.
ശരിയായ കാലയളവില്‍ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് വായ്പാ തുകയുടെ മൂന്നു ശതമാനമാണ് നിലവില്‍ സബ്സിഡിയായി നല്‍കുന്നത്. ഒരുലക്ഷം രൂപയുടെ വായ്പയ്ക്ക് നാലായിരം മാത്രം വാര്‍ഷിക പലിശ ഇനത്തില്‍ അടച്ചാല്‍ മതിയാകും. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കര്‍ഷകരല്ലാത്തവരും കാര്‍ഷികവായ്പകള്‍ നേടിയെടുക്കുന്നത് പതിവായ സാഹചര്യത്തിലാണ് പദ്ധതിയില്‍ മാറ്റം വരുത്താന്‍ ധനമന്ത്രാലയം ഒരുങ്ങുന്നത്. അനര്‍ഹരെ പുറത്താക്കി പുതിയ രീതിയിലേക്ക് പദ്ധതി മാറ്റാനാണ് കേന്ദ്ര തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: