വിശാഖപട്ടണം: സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന സീതാറാം യെച്ചൂരിക്കു വിജയാശംസ നേര്‍ന്ന് വി.എസ്. അച്യുതാനന്ദന്. താനാണ് യെച്ചൂരിക്ക് ആദ്യം പിന്തുണ അറിയിച്ചതെന്ന് വി.എസ് പറഞ്ഞു.
ഹോട്ടലില്‍നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇരുവരും കണ്ടത്. ചെറുപ്പക്കാര്‍ മുന്‍നിരയിലേക്കു വരണമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു യെച്ചൂരി വരണമെന്നാണു തന്റെ ആഗ്രഹമെന്നും വി.എസ് പറഞ്ഞു. എന്റെ വിജയം താങ്കളുടെ വിജയമാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
അതേസമയം പുതിയ ജനറല്‍ സെക്രട്ടറിക്കായി സിപിഎമ്മില്‍ തര്‍ക്കം മൂര്‍ച്ഛിക്കുകയാണ്. സീതാറാം യെച്ചൂരിയുടേയും എസ്. രാമചന്ദ്രന് പിള്ളയുടേയും പേരുകള്‍ മുന്‍നിര്‍ത്തിയാണു തര്‍ക്കം. യെച്ചൂരിയെ പിന്തുണച്ച് മുതിര്‍ന്ന നേതാക്കളായ ബുദ്ധദേബ് ഭട്ടാചാര്യയും നിരുപം സെന്നും പാര്‍ട്ടി പശ്ചിമ ബംഗാള്‍ നേതൃത്വത്തിനു കത്തു നല്കി. പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കാന്‍ നിര്‍ണായക പിബി യോഗം ഇന്നു ചേരുന്നുണ്ട്.
സിപിഎമ്മിന്റെ ചരിത്രത്തിലില്ലാത്ത രീതിയിലുള്ള തര്‍ക്കമാണു പാര്‍ട്ടിയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. മത്സരം മുറുകുന്നതായാണു ലഭിക്കുന്ന സൂചന. കാരാട്ട് അടക്കമുള്ള നേതാക്കളും കേരളത്തില്‍നിന്നുള്ള ചില നേതാക്കളും എസ്ആര്‍പിയെ പിന്തുണയ്ക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. കേന്ദ്ര കമ്മിറ്റിയില്‍ പുതുമുഖങ്ങളുണ്ടാകാനുള്ള സാധ്യതയുമേറി. വി.എസ്. അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: