കൊച്ചി: യുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചുകൊണ്ടു രണ്ടു കപ്പലുകള്‍കൂടി കൊച്ചിയിലെത്തി. എം.വി. കോറല്‍സ്, എം.വി. കവരത്തി എന്നീ കപ്പലുകളാണു തിരിച്ചെത്തിയത്. 457 യാത്രക്കാരണ് ഈ കപ്പലുകളില്‍ ഉള്ളത്. ഇതോടെ ഭാരതത്തിന്റെ യെമനിലെ കപ്പല്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനവും അവസാനിക്കുകയാണ്.
ഇക്കഴിഞ്ഞ 12ന് ആഫ്രിക്കയിലെ ജിബൂട്ടി തുറമുഖത്ത് നിന്നു പുറപ്പെട്ട കപ്പല്‍ ആറു ദിവസത്തെ യാത്രയ്ക്കു ശേഷമാണ് കൊച്ചിയിലെത്തിയത്. 16 മലയാളികളാണ് രണ്ടു കപ്പലുകളിലുമായുള്ളത്. ഭാരതത്തില്‍ നിന്നുള്ളവരെ കൂടാതെ ബംഗ്ലാദേശില്‍ നിന്നുള്ളവരും യെമന്‍ സ്വദേശികളും കപ്പലിലുണ്ട്.
ബംഗ്ലാദേശ് സ്വദേശികളെ സ്വീകരിക്കാന്‍ അവിടെ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ഇവരെ രണ്ട് പ്രത്യേക വിമാനങ്ങളിലായി ധാക്കയിലേയ്ക്കു കൊണ്ടു പോകും. യാത്രാ രേഖകള്‍ കൈവശമുള്ള 65 യെമന്‍ സ്വദേശികളെ കൊച്ചിയിലെ താത്ക്കാലിക അഭയകേന്ദ്രത്തിലേക്ക് മാറ്റും. ഇവരില്‍ പലരും ഭാരതത്തില്‍ നിന്നും കുടിയേറിയവരാണ്. ബാക്കിയുള്ളവരെ മുംബൈക്കു കൊണ്ടുപോകാനുമാണു പദ്ധതി.
യാത്രക്കാരെ സ്വീകരിക്കാന്‍ മന്ത്രി കെ.സി. ജോസഫും എറണാകുളം ജില്ലാ കളക്ടറും തുറമുറഖത്തെത്തിയിരുന്നു. മുംബൈയില്‍ നിന്നു നാവികസേനയുടെ രണ്ടു ചെറു യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയായിരുന്നു കപ്പല്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: