മധുര: ജനചേതനാ യാത്രക്കിടെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ നിരോധിക്കപ്പെട്ട മുസ്ലീം ഭീകരസംഘടനയായ അല്‍-ഉമയാണെന്ന് വ്യക്തമായി. ആക്രമണ പദ്ധതി ആസൂത്രണം ചെയ്ത രണ്ട് അല്‍-ഉമ കൊടും ഭീകരര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പ്രത്യേക അന്വേഷണസംഘം ഊര്‍ജിതമാക്കി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ രാജ്യവ്യാപകമായി അദ്വാനി നയിച്ച ജനചേതനായാത്രയുടെ തമിഴ്നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് തിരിക്കുന്നതിനിടെ മധുരയില്‍ വെച്ചാണ് അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമം നടന്നത്.
വധിക്കപ്പെട്ട കൊടുംഭീകരനും അല്‍ ഉമ നേതാവുമായ ഇമാം അലിയുടെ അടുത്ത കൂട്ടാളികളായ ‘പോലീസ്’ ഫക്രുദ്ദീന്‍, ബിലാല്‍ മാലിക്ക് എന്നിവരാണ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതത്രെ. അദ്വാനിയെ വധിക്കാന്‍ 1999-ല്‍ കോയമ്പത്തൂരില്‍ ഭീകരാക്രമണം നടത്തിയതിനു പിന്നിലും അല്‍ ഉമയായിരുന്നു. ഈ കേസില്‍ പ്രതിയായ പിഡിപി നേതാവും മലയാളിയുമായ അബ്ദുള്‍ നാസര്‍ മദനി ഇപ്പോള്‍ ബാംഗ്ലൂരില്‍ ജയിലിലാണ്. അദ്വാനിയെ വധിക്കാന്‍ അല്‍-ഉമ വീണ്ടും ശ്രമം നടത്തിയതായി വ്യക്തമായതോടെ പിഡിപിക്കുനേരെയും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ പങ്കും അന്വേഷണ വിധേയമാക്കിയേക്കുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കഴിഞ്ഞമാസം ആദ്യം അദ്വാനിയുടെ യാത്രയും റൂട്ടും പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഫക്രുദ്ദീനും ബിലാലും ഗൂഢാലോചന തുടങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരും ബാംഗ്ലൂരിലോ ആന്ധ്രാപ്രദേശില്‍ എവിടെയോ ഒളിവില്‍ കഴിയുന്നതായി സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘങ്ങള്‍ യാത്രതിരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 28ന് മധുരയില്‍ നിന്ന് ജനചേതനായാത്ര കേരളത്തിലേക്ക് തിരിക്കുന്നതിനിടെ ആലംവട്ടിക്കടുത്തുള്ള ഒരു പാലത്തിനടിയില്‍ നിന്ന് മാരകമായ പൈപ്പ് ബോംബ് കണ്ടെത്തുകയായിരുന്നു. യാത്ര കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബോംബും 25 മീറ്ററോളം വരുന്ന വയറും മറ്റു സാമഗ്രികളും പോലീസ് കണ്ടെടുത്തത്. യാത്ര പാലം കടക്കുമ്പോള്‍ സ്ഫോടനം നടത്തുകയായിരുന്നു പദ്ധതി. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. തുടര്‍ന്ന് കേരളത്തിലടക്കം അദ്വാനിക്ക് വന്‍ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. ഒരു റിട്ടയേഡ് പോലീസ് കോണ്‍സ്റ്റബിളിന്റെ മകനാണ് ഫക്രുദ്ദീന്‍. 2002-ല്‍ മധുര ജില്ലയിലെ ഓവാമലൈയിലുണ്ടായ സ്ഫോടനക്കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ഇമാം അലിയും അറസ്റ്റിലായിരുന്നു. പാളയംകോട്ട ജയിലിലേക്ക് കൊണ്ടുപോകുംവഴി അലിയെ രക്ഷപ്പെടാന്‍ സഹായിച്ച സംഭവത്തിന് പിന്നിലും ഫക്രുദ്ദീനാണ്. കൊടുംഭീകരനായ അലി 2002-ല്‍ ബാംഗ്ലൂരിലുണ്ടായ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
അഞ്ചുവര്‍ഷം മുമ്പ് ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാളിദാസിനെ വധിച്ച കേസിലെ പ്രതികളില്‍ ഒരാളാണ് ബിലാല്‍ മാലിക്ക്. ഈ കേസില്‍ വെല്ലൂര്‍ ജയിലില്‍ കഴിയവെ ജയിലറെ ആക്രമിച്ച കേസ് തുടരുകയാണ്.
ആലംപട്ടി സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സമീപവാസികളായ ഇസ്മത്ത്, അബ്ദുള്ള റഹ്മാന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഉസ്മാന് അലി എന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ആക്രമണ പദ്ധതിക്ക് വാഹനങ്ങള്‍ നല്‍കിയത് ഇവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തണ്ണിമത്തന് വ്യാപാരിയായ ഇസ്മത്തിന്റെ മോട്ടോര്‍ സൈക്കിള്‍ തുടര്‍ച്ചയായി മൂന്നുദിവസം ആലംപട്ടി പാലത്തിന് സമീപം കണ്ടതായുള്ള വിവരമാണ് ഇരുവരെയും പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. രണ്ടുപേരും പ്രത്യേകിച്ച് ഒരു സംഘടനയിലും പ്രവര്‍ത്തിക്കാത്തവര്‍ ആയതിനാല്‍ പോലീസ് സംശയിക്കില്ലെന്ന ധാരണയിലാണ് ഫക്രുദ്ദീനും മാലിക്കും ഇവരുടെ സഹായം തേടിയതത്രെ. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ വാടകക്കെടുത്ത ഓട്ടോറിക്ഷയില്‍ സ്ഫോടകവസ്തുക്കള്‍ എത്തിക്കാന്‍ റഹ്മാനാണ് സഹായിച്ചത്.
മാരകരാസവസ്തുവായ ‘പവര്‍ ജെല്‍ 90’ ആണ് പാലത്തിനടിയില്‍ നിന്ന് കണ്ടെത്തിയത്. ഫക്രുദ്ദീന്‍ അറസ്റ്റിലായാല്‍ മാത്രമേ ഇത് എവിടെനിന്ന് കിട്ടിയെന്നതടക്കമുള്ള കാര്യങ്ങള്‍ തെളിയുകയുള്ളൂവെന്ന് പ്രത്യേക സംഘം പറഞ്ഞു. ഫക്രുദ്ദീനും മാലിക്കും ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലാവുമെന്ന വിശ്വാസത്തിലാണ് പോലീസെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: