വിശാഖപട്ടണം: അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ പോരാട്ടത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ നാല് റണ്‍സിന് സണ്‍ റൈസേഴ്സ് ഹൈദരാബാദിനെയാണ് ദല്‍ഹി ചെകുത്താന്മാര് കീഴടക്കിയത്.
ദല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ശ്രേയസ് അയ്യരുടെയും (40 പന്തില്‍ 60), ക്യാപ്റ്റന്‍ ജെ.പി. ഡുമ്നിയുടെയം (41 പന്തില്‍ 54) മികച്ച ബാറ്റിങിന്റെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു.
മറുപടി ബാറ്റിങിനിറങ്ങിയ സണ്‍റൈസേഴ്സിന് 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.41 റണ്‍സെടുത്ത ബൊപ്പാറയാണ് അവരുടെ ടോപ് സ്േകാറര്. ദല്‍ഹി നായകന് ഡുമ്നിയാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് സ്കോര്‍ 15-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് പന്തുകള്‍ നേരിട്ട് ഒരു റണ്‍സെടുത്ത മയാങ്ക് അഗര്‍വാളിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ശിഖര്‍ ധവാന് പിടികൂടി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം ക്യാപ്റ്റന്‍ ജെ.പി. ഡുമ്നി ഒത്തുചേര്‍ന്നതോടെ ദല്‍ഹി ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ശ്രേയസ് അയ്യര്‍ 32 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറിയും പിന്നിട്ടു. ശ്രേയസ് അയ്യരുടെ ആദ്യ ഐപിഎല്‍ അര്‍ദ്ധശതകമാണ് ഇന്നലെ പിറന്നത്.
ഒടുവില്‍ സ്കോര്‍ബോര്‍ഡില്‍ 93 റണ്‍സായപ്പോള്‍ 40 പന്തില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്സറുമടക്കം 60 റണ്‍സെടുത്ത അയ്യരെ പ്രവീണ്‍കുമാറിന്റെ പന്തില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ കയ്യിലൊതുക്കി. പിന്നീട് ഡുമ്നിയും യുവരാജും ചേര്‍ന്ന് സ്കോര്‍ 132-ല്‍ എത്തിച്ചു. ഒടുവില്‍ 41 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 54 റണ്‍സെടുത്ത ഡുമ്നിയെ ഡെയ്ല്‍ സ്റ്റെയിന് ബൗള്‍ഡാക്കി. ഇതേ സ്കോറില്‍ തന്നെ നാലാം വിക്കറ്റും ദല്‍ഹിക്ക് നഷ്ടമായി. കഴിഞ്ഞ ദിവസം മികച്ച പ്രകടനം നടത്തിയ യുവരാജിന് ഇന്നലെ തിളങ്ങാന്‍ കഴിഞ്ഞില്ല.
ആശിഷ് റെഡ്ഡിയുടെ പന്ത് മിഡ്വിക്കറ്റ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയ യുവരാജിനെ അത്യുഗ്രമായ ഒരു ക്യാച്ചിലൂടെ വാര്‍ണര്‍ മടക്കി. 13 പന്തില്‍ നിന്ന് 9 എറണ്സായിരുന്നു യുവിയുടെ സമ്പാദ്യം. പിന്നീട് 11 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസും 12 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത കേദാര്‍ ജാദവും ചേര്‍ന്നാണ് ദല്‍ഹി സ്കോര്‍ 167-ല്‍ എത്തിച്ചത്. സണ്‍റൈസേഴ്സിന് വേണ്ടി പ്രവീണ്‍കുമാര്‍, ഭുവനേശ്വര്‍കുമാര്‍, സ്റ്റെയിന്, ആശിഷ് റെഡ്ഡി തുടങ്ങിയവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
168 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ സണ്‍റൈസേഴ്സിന് ഭേദപ്പെട്ട തുടക്കം ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ചേര്‍ന്ന് നല്കി. ആദ്യ വിക്കറ്റില്‍ 6.1 ഓവറില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 18 റണ്‍സെടുത്ത ധവാനെ ഡുമ്നി ബൗള്‍ഡാക്കി. ഒരു പന്തിന്റെ ഇടവേളക്കുശേഷം 20 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത വാര്‍ണറെ സ്വന്തം ബൗളിങില്‍ പിടികൂടി ഡുമ്നി സണ്‍റൈസേഴ്സിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ലോകേഷ് രാഹുലും രവി ബൊപ്പാറയും ചേര്‍ന്നതോടെ സണ്‍റൈസേഴ്സ് തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായി.
24 റണ്‍സെടുത്ത രാഹുലിനെ ആഞ്ചലോ മാത്യൂസ് ബൗള്‍ഡാക്കി. പിന്നീട് ബൊപ്പാറയും നമന്‍ ഓജയും ചേര്‍ന്ന് സ്കോര്‍ 120-ല്‍ എത്തിച്ചു. 12 റണ്‍സെടുത്ത ഓജയെ ഇമ്രാന് താഹിറിന്റെ പന്തില്‍ ഡുമ്നി പിടികൂടി. അധികം കഴിയും മുന്നേ ടോപ്സ്കോറര്‍ രവി ബൊപ്പാറയും മടങ്ങിയതോടെ സണ്‍റൈസേഴ്സ് പൂര്‍ണ്ണമായും സമ്മര്‍ദ്ദത്തിലായി. 30 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ബൊപ്പാറയെ ഡുമ്നിയുടെ പന്തില്‍ മനോജ് തിവാരി പിടികൂടിയതോടെ സണ്‍റൈസേഴ്സ് തോല്‍വിയിലേക്ക് നീങ്ങുകയും ചെയ്തു. അവസാന ഓവറില്‍ അവര്‍ക്ക് വിജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കള്‍ട്ടര്‍ നീലിന്റെ ഈ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീണതോടെ അവരുടെ പരാജയം പൂര്‍ണ്ണമാവുകയും ചെയ്തു. ദല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ ഡുമ്നി മൂന്ന് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: