കൊച്ചി: സ്വാമി ചിന്മയാനന്ദജന്മശതാബ്ദിയുടെ ഭാഗമായി ആഗോളതലത്തില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് മെയ് ആറ്, ഏഴ്, എട്ട് തിയതികളിലായി എറണാകുളത്ത് തുടക്കമാകുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളത്തപ്പന് മൈതാനത്ത് മെയ് 6ന് വൈകിട്ട് 6 മണിക്ക് മുന്‍രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. അന്നു രാവിലെ 5.30നു അഷ്ടദ്രവ്യ ഗണപതി ഹവനത്തോടു കൂടിയാണ് പരിപാടികള്‍ ആരംഭിക്കുക. ലക്ഷ്മീനാരായണ പൂജ , പ്രഭാഷണങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.
ഏഴിന് രാവിലെ 101 ഹവനകുണ്ഡങ്ങളില് സമൂഹഗായത്രി ഹവനം, പ്രഭാഷണങ്ങള്‍, എന്നിവ നടക്കും. വൈകിട്ട് 3ന് യതിപൂജയോടു കൂടി നടക്കുന്ന ആചാര്യസംഗമത്തില്‍ ഇരുപതോളം സന്യാസി മഠങ്ങളിലെ ആചാര്യന്മാര് പങ്കെടുക്കും. വൈകിട്ട് 6ന് ജന്മശതാബ്ദിയുടെ ഭാഗമായി നടപ്പിലാക്കുന്ന വീടില്ലാത്തവര്‍ക്ക് വീട് എന്ന ചിന്മയ ഭവനപദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
മെയ് 8ന് ഗുരുപാദുക പൂജ, ചിന്മയ അനുസ്മരണ പ്രഭാഷണം എന്നിവക്കു ശേഷം സ്വാമിയുടെ ജനനസമയമായ രാത്രി 7.30തിന് ചിന്മയ മിഷന് ആഗോളാധ്യക്ഷന് സ്വാമി തേജോമയാനന്ദ ദീപം തെളിയിക്കുന്നതോടെ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കമാകും. സ്വാമിയുടെ ജന്മസ്ഥലമായ എറണാകുളത്തു നിന്നും ആരംഭിക്കുന്ന ചിന്മയ ജ്യോതി പ്രയാണം 238 ദിവസങ്ങള്‍ കൊണ്ട് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഡിസംബര്‍ 31ന് പൂനക്കടുത്തുള്ള ചിന്മയ വിഭൂതിയില്‍ സമാപിക്കും.
വിദേശികളടക്കം രണ്ടായിരത്തിലധികം പേര് ആഘോഷപരിപാടികളില്‍ പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി ഒരുലക്ഷം ഭഗവദ്ഗീത സൗജന്യമായി വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ പന്തല്‍ കാല്‍നാട്ടു കര്‍മം ഇന്നു രാവിലെ 10ന് കോര്പ്പറേഷന് മേയര്‍ ടോണി ചമ്മണിയുടെ സാനിധ്യത്തില്‍ നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ചിന്മയ മിഷന് കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ, ജന്മശതാബ്ദി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്.സുരേഷ് മോഹന്‍, ചീഫ് സേവക്മാരായ ഡോ. ജി.മുകുന്ദന്, കെ.കെ.രാജന്, വത്സല രാംദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: