ചേര്‍ത്തല: ലോകവിസ്മയമായ സസ്യശാസ്ത്ര ഗ്രന്ഥം ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസിലെ ഇട്ടി അച്യുതന്റെ കയ്യൊപ്പിന് നാളെ(23) 340 വയസ്. കടക്കരപ്പള്ളിയിലെ കുര്യാലയും ഔഷധക്കാവും സംരക്ഷിത സ്മാരകമായി സംരക്ഷിക്കുവാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനം അനിശ്ചിതത്വത്തില്‍.
1676ല്‍ ഡച്ചിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ ഡാമില്‍ അച്ചടിച്ച മലബാര്‍ പൂന്തോട്ടം അഥവാ ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന ഡച്ച് സസ്യ ശാസ്ത്ര ഗ്രന്ഥത്തിന്റെ 13-ാം പേജിലാണ് ഇട്ടി അച്യുതന്റെ ഒപ്പോടുകൂടിയ സാക്ഷ്യപത്രം ഉള്ളത്. ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള 742 സസ്യങ്ങളില്‍ 588 സസ്യങ്ങളുടെ വിവരണവും ഉപയോഗരീതിയും ഇട്ടി അച്യുതന്റെ സംഭാവനയായിരുന്നു.
ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് പ്രസിദ്ധീകരിച്ചിട്ട് മൂന്ന് നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഇതിന്റെ രചനയില്‍ മുഖ്യ പങ്കുവഹിച്ച ആയുര്‍വേദ ആചാര്യനായിരുന്ന ഇട്ടി അച്യുതന്റെ കടക്കരപ്പള്ളി കൊല്ലാട്ട് വീട്ടിലെ വസ്തുവകകള്‍ സ്മാരകമായി സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. അവശേഷിക്കുന്ന കൊല്ലാട്ട് പുരയിടത്തിലെ ബലിത്തറയും വൈദ്യര് നട്ട് വളര്‍ത്തിയ ഔഷധക്കാവും അടങ്ങുന്ന 85 സെന്റ് സ്ഥലമാണ് സംരക്ഷിത സ്മാരകത്തില്‍ ഉള്‍പ്പെടുന്നത്.
ഇട്ടി അച്യുതന് ഉപയോഗിച്ചിരുന്ന നാരായം, കഴഞ്ചിക്കോല്, ചാണക്കല്ല്, താളിയോല ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ചൂരല്‍കൊട്ട, കൊച്ചിരാജാവ് സമ്മാനിച്ച വീരാളിപ്പട്ടുകള്, വള എന്നിവ അമൂല്യമായി സൂക്ഷിച്ചിട്ടുണ്ട്. 2008ലാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംരക്ഷിത സ്മാരകം ആക്കുന്നതിനായി കൊല്ലാട്ടുപറമ്പിന്റെ രൂപരേഖ തയ്യാറാക്കിയത്.
2009ല്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 2012ല്‍ സ്ഥലം സഹകരണ ബാങ്കിന്റെ ജപ്തി നടപടികള്‍ക്ക് വിധേയമായിരുന്നു. പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ശ്രമഫലമായി സാംസ്കാരിക വകുപ്പ് ഇടപെട്ട് നടപടികള്‍ തടയുകയായിരുന്നു. പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന സ്ഥലം ഏറ്റെടുത്ത് ആയുര്‍വേദ മ്യൂസിയവും പച്ചമരുന്ന് ഗവേഷണ കേന്ദ്രവും സ്ഥാപിക്കുവാനായിരുന്നു ട്രസ്റ്റ് പദ്ധതി സമര്‍പ്പിച്ചിരുന്നത്.
2011-12 കാലയളവില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ സ്മാരകത്തിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പിന്നീട് കെ.എം. മാണി ഉപധനാഭ്യര്‍ത്ഥന പ്രകാരം ഈ തുക നിലനിര്‍ത്തിക്കൊണ്ട് ആയിരം രൂപാ ടോക്കണായും അനുവദിച്ചു. നിലവില്‍ ഇട്ടി അച്യുതന്റെ പിന്മുറക്കാര് താമസിക്കുന്ന ഈ സ്ഥലം പൊന്നുംവിലയ്ക്കെടുക്കുവാന് സാംസ്ക്കാരികവകുപ്പ് തയ്യാറായെങ്കില്‍ മാത്രമേ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയൂ. സ്മാരകം സംരക്ഷിക്കുവാന്‍ സാംസ്ക്കാരിക വകുപ്പ് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: