വിശാഖപട്ടണം: പുതിയ ജനറല്‍ സെക്രട്ടറിയെച്ചൊല്ലിയുള്ള തര്‍ക്കം സിപിഎമ്മില്‍ രൂക്ഷമായി തുടരുന്നു. സീതാറാം യെച്ചൂരിയുടേയും എസ്. രാമചന്ദ്രന് പിള്ളയുടേയും പേരുകള്‍ മുന്‍നിര്‍ത്തിയാണു അഭിപ്രായഭിന്നത. ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കാന്‍ നിര്‍ണായക പിബി യോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.
സിപിഎമ്മിന്റെ ചരിത്രത്തിലില്ലാത്ത തരത്തിലെ ചേരിപ്പോരാണ് രൂപപ്പെട്ടിരിക്കുന്നത്. യെച്ചൂരിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് വിഎസ് അച്യുതാനന്ദന് രംഗത്തുവന്നത് തര്‍ക്കമില്ലെന്ന നേതാക്കളുടെ അവകാശവാദത്തിന്റെ മുനയൊടിച്ചു. യെച്ചൂരിയെ പിന്തുണച്ച് ബുദ്ധദേബ് ഭട്ടാചാര്യയും നിരുപം സെന്നും നേതൃത്വത്തിനു കത്തും നല്കി. പ്രകാശ് കാരാട്ടും കേരളത്തില്‍ നിന്നുള്ള നേതാക്കളും രാമചന്ദ്രന് പിള്ളയെ പിന്തുണയ്ക്കുകയാണ്.
രാവിലെ നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിന് പുറത്തുവച്ചു കണ്ടു മുട്ടിയപ്പോഴാണ് യെച്ചൂരിക്ക് വിഎസ് ആശംസകള്‍ നേര്‍ന്നത്. യെച്ചൂരി ജനറല്‍ സെക്രട്ടറിയാകണമെന്നാണ് ആഗ്രഹം. കൂടുതല്‍ ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണമെന്നും വിഎസ് പറഞ്ഞു. തന്റെ വിജയം താങ്കളുടെയും വിജയമാണെന്ന് യെച്ചൂരി വിഎസിന് മറുപടി നല്‍കുകയും ചെയ്തു. യെച്ചൂരിക്കു പരസ്യപിന്തുണ നല്കിയ വിഎസിന്റെ നടപടിയെ രാമചന്ദ്രന് പിള്ള വി മര്‍ശിച്ചു.
പുതിയ സെക്രട്ടറിക്ക് ആശംസ നേരുന്ന പതിവ് പാര്‍ട്ടിയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പുതിയ കേന്ദ്ര കമ്മിറ്റി, പിബി, കണ്ട്രോള് കമ്മീഷന് എന്നിവയെക്കുറിച്ച് ആദ്യം ആലോചന നടന്നു. 16 സംസ്ഥാനങ്ങളില്‍ സെക്രട്ടറിമാര്‍ മാറിയ സാഹചര്യത്തില്‍ നിരവധി പുതുമുഖങ്ങള്‍ കേന്ദ്ര കമ്മിറ്റിയിലെത്തും. ദളിത് വിഭാഗങ്ങളില്‍ നിന്നു കൂടുതല്‍ പേരെ കമ്മിറ്റിയിലേക്കു കൊണ്ടുവരാന്‍ തീരുമാനമായിട്ടുണ്ട്.
വിഎസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയേക്കും. സംസ്ഥാന സമ്മേളന വേദിയില്‍ നിന്നുള്ള വിഎസിന്റെ ഇറങ്ങിപ്പോക്ക് അടക്കമുള്ള വിഷയങ്ങള്‍ പരാമര്‍ശിക്കാതെയാണ് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പാലോളി മുഹമ്മദ്കുട്ടിയെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും. എ.കെ. ബാലനു പുറമെ ഒരാള്‍ കൂടി പരിഗണിക്കപ്പെട്ടാല്‍ എളമരം കരീമിനാണു സാധ്യത.
ബുദ്ധദേബ് ഭട്ടാചാര്യ, നിരുപം സെന്‍ എന്നിവര്‍ പിബിയില്‍ നിന്ന് ഒഴിവാകും. ഹനന്‍ മൊള്ള, നീലോത്പല്‍ ബസു, മദന്‍ഘോഷ് തുടങ്ങിയവരെയാണ് ബംഗാളിന്റെ പ്രതിനിധികളായി പകരം ആലോചിക്കുന്നത്. പിബിയുടെ വലിപ്പം കൂട്ടാന്‍ തീരുമാനിച്ചാല്‍ മാത്രം കേന്ദ്ര സെക്രട്ടറിയേറ്റിലെ ചില അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: