തിരുവനന്തപുരം: യുഡിഎഫിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ച ലക്ഷ്യമിട്ട് രണ്ടും കല്‍പ്പിച്ച് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള രംഗത്ത്. ധനമന്ത്രി കെ.എം. മാണിക്കും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനുമെതിരെ പിള്ള വിജിലന്‍സിന് പരാതി നല്കി. ഇരുവരും അഴിമതി നടത്തിയെന്നും അന്വേഷണം വേണമെന്നുമാണു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് നല്കിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നത്.
നികുതി ഇളവുകള്‍ നല്കാന് അരിമില്ലുടമകളില്‍ നിന്നും ക്വാറി ഉടമകളില്‍ നിന്നും ബേക്കറി ഉടമകളില്‍ നിന്നും കോഴ വാങ്ങിയെന്നാണു മാണിക്കെതിരായ ആരോപണം. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത്. മന്ത്രിസഭയിലെ രണ്ടുപേരാണ് ഇക്കാര്യങ്ങള്‍ തന്നോട് വെളിപ്പെടുത്തിയത്. കണ്‍സ്യൂമര്‍ ഫെഡിലും രജിസ്ട്രേഷന് വകുപ്പിലും ജഡ്ജിമാരെ നിയമിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന് അനൂപ് ജേക്കബിനെതിരെ നല്കിയ പരാതിയില്‍ പറയുന്നു.
യൂണിന്റെ സ്ഥലംമാറ്റത്തിനുപോലും അനൂപ് കോഴ വാങ്ങിയിട്ടുണ്ട്. തനിക്ക് വ്യക്തമായി ബോധ്യമുള്ള അഴിമതികളാണിതെന്നും അന്വേഷിക്കാനുള്ള ബാധ്യത വിജിലന്‍സിനുണ്ടെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ കാട്ടി മുമ്പ് മുഖ്യമന്ത്രിക്ക് നല്കിയ രണ്ടു കത്തുകളുടെ പകര്‍പ്പും പരാതിക്കൊപ്പം പിള്ള വിജിലന്‍സിനു കൈമാറിയിട്ടുണ്ട്.
അതില്‍ ഒരു കത്ത് മാണിക്കും രണ്ടാമത്തേത് അനൂപ് ജേക്കബിനുമെതിരേയുള്ളതാണ്. ഇക്കാര്യങ്ങള്‍ താന്‍ ആദ്യം മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. അപ്പോള്‍ എഴുതി നല്കാന് ആവശ്യപ്പെട്ടെന്നും അങ്ങനെ ചെയ്തിട്ടും യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണ് വിജിലന്‍സിനു പരാതി നല്കാന് തീരുമാനിച്ചതെന്നും പിള്ള വ്യക്തമാക്കി. ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പിള്ളയുടെ തീരുമാനം.
ബാലകൃഷ്ണപിള്ള വിജിലന്‍സിന് പരാതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാതി നല്കിയിട്ടുണ്ടെങ്കില് നിയമപരമായി കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു. വെള്ളിയാഴ്ച സോളാര്‍ കമ്മീഷനു ബാലകൃഷ്ണപിള്ള മൊഴി നല്‍കിയിരുന്നു. ഇതിനുശേഷം മാധ്യമങ്ങളെ കണ്ട പിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. യുഡിഎഫില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ തുറന്നപോരാണ് പിള്ള ലക്ഷ്യമിടുന്നതെന്ന് ഇതു വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: